ഇതുവരെ കാണാത്ത രീതിയില്‍ കനത്ത മത്സരമാണ് ഇക്കുറി യുക്മ നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പില്‍ നടന്നത്. രാത്രി ഒന്നര വരെ തെരഞ്ഞെടുപ്പ് ഫലത്തിനായി ഏവരും കാത്തു നിന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. നിസാര വോട്ടുകളുടെ വ്യത്യാസത്തില്‍ വിജയം മാറി മറിഞ്ഞു. ജോയ്ന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ തുല്യ വോട്ടുകള്‍ നേടിയതോടെ നറുക്ക് ഇട്ട് തെരഞ്ഞെടുക്കേണ്ട അവസ്ഥ വരെ വന്നു. അത്രയും നിര്‍ണ്ണായകമായി ഓരോ വോട്ടും.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച റോജിമോന്‍ വര്‍ഗീസിന് 118 വോട്ടുകളാണ് നേടാനായത്. 120 വോട്ടുകള്‍ നേടിയ മനോജ് കുമാര്‍ പിള്ളയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. അതി ശക്തമായ പോരാട്ടമാണ് നടന്നത്. യുക്മ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടമെന്നാണ് റിസല്‍ട്ട് പ്രഖ്യാപിച്ച ശ്രീ തമ്പി ജോസ് വ്യക്തമാക്കിയത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും തീ പാറുന്ന മത്സരമാണ് നടന്നത്. യുക്മയുടെ മുൻ ട്രഷററായ അലക്‌സ് വര്‍ഗീസ് 121 വോട്ടുകള്‍ നേടി വിജയിച്ചു. ആസ്റ്റിന്‍ അഗസ്റ്റിന് 114 വോട്ടുകളെ നേടാനായുള്ളൂ.
ട്രെഷറര്‍ സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് നടന്നത്. വെറും ഒരു വോട്ട് മാത്രം വ്യത്യാസത്തില്‍ അനീഷ് ജോണ്‍ വിജയിക്കുകയായിരുന്നു. ജയകുമാര്‍ നായറിന് 118 വോട്ടുകളാണ് ലഭിച്ചത്. റോജിമോന്‍ വര്‍ഗീസിന്റെ പാനലിലെ ഏക വിജയിയായി അനീഷ് ജോണ്‍ മാറുകയായിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എബി കെ സെബാസ്റ്റ്യന്‍ 133 വോട്ടുകളോടെ വിജയിച്ചു. ലോറന്‍സ് പല്ലിശ്ശേരിയ്ക്ക് 103 വോട്ടുകളില്‍ തൃപ്തിപ്പെടേണ്ടിവന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വനിതകളുടെ മത്സരത്തില്‍ ലിറ്റി ജിജു 122 വോട്ടുകള്‍ നേടി. ഡോ ശീതള്‍ ജോര്‍ജ്ജിന് 115 വോട്ടാണ് ലഭിച്ചത്.
ജോയ്ന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന മത്സരം കനത്തതായിരുന്നു. സാജന്‍ സത്യനും കരണ്‍ സോളമനും തമ്മിലുള്ള മത്സരത്തില്‍ രണ്ടുപേര്‍ക്കും 118 വോട്ട് ലഭിച്ചു. ഒടുവില്‍ നറുകെടുപ്പ് നടത്തി സാജന്‍ സത്യന് അനുകൂലമായി നറുക്ക് വീഴുകയായിരുന്നു. ഇരുവരുടേയും സമ്മത പ്രകാരം സാജന്‍ വിജയിച്ചതായി പ്രഖ്യാപിച്ചു.
ജോയ്ന്റ് സെക്രട്ടറി വനിതാ വിഭാഗത്തില്‍ സലീന സജീവ് 138 വോട്ടുകള്‍ നേടി വിജയിച്ചു. രശ്മി മനോജിന് നൂറു വോട്ടുകളേ നേടാനായുള്ളൂ.
ജോയ്ന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിച്ച ടിറ്റോ തോമസ് 120 വോട്ടുകള്‍ നേടി. അജിത്ത് വെണ്‍മണിയ്ക്ക് 117 വോട്ടുകളാണ് സ്വന്തമായത്. മൂന്നു വോട്ടുകള്‍ക്ക് ടിറ്റോ വിജയിച്ചു.