ഒന്നില്‍ പിഴച്ചാല്‍ മൂന്ന് എന്നാണല്ലോ പറയാറുള്ളത്. തെരേസ മേയും ആ വഴിക്കാണെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ നല്‍കുന്ന സൂചന. തന്റെ ബ്രക്‌സിറ്റ് പദ്ധതിക്ക് അംഗീകാരം തേടി പ്രധാനമന്ത്രി മൂന്നാം വട്ടവും ബ്രിട്ടീഷ് എംപിമാര്‍ക്ക് മുന്നിലേക്ക് എത്തുമെന്നാണ് തെരേസ മേയുടെ നിലപാട്. ബ്രക്‌സിറ്റ് നടപ്പാക്കുന്നത് ഏറെ നീളുമെന്ന ന്യായം ഉയര്‍ത്തിക്കാണിച്ചാണ് തന്റെ കരാറുമായി മേയ് എംപിമാരെ സമീപിക്കുക. കഴിഞ്ഞ രാത്രിയിലെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വെസ്റ്റ്മിന്‍സ്റ്ററില്‍ ബ്രിട്ടീഷ് എംപിമാര്‍ കരാറില്ലാതെ പുറത്തുവരാനുള്ള സാധ്യത പൂര്‍ണ്ണമായും അടച്ചു.
അടുത്ത ആഴ്ച തന്നെ പ്രധാനമന്ത്രിയുടെ കരാര്‍ വീണ്ടും പാര്‍ലമെന്റ് മുന്‍പാകെ എത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് തവണ തോറ്റെങ്കിലും ഈ കരാര്‍ അല്ലാതെ മറ്റൊന്നും ലഭിക്കാനില്ലെന്നാണ് ഇവരുടെ നിലപാട്. മാര്‍ച്ച് 29ന് കാലാവധി അവസാനിക്കുമ്പോള്‍ കരാര്‍ നേടാന്‍ കഴിയാതെ പോയാലും ഇറങ്ങിപ്പോരുമെന്ന ധീരമായ നിലപാടാണ് റിമെയിന്‍ എംപിമാര്‍ ഹൈജാക്ക് ചെയ്തത്. യൂറോപ്പ് അനുകൂല മന്ത്രിമാര്‍ അവസാന നിമിഷം പ്രധാനമന്ത്രിയെ കൈവിടുകയും ചെയ്തു. സുപ്രധാന വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നാണ് ഇവര്‍ മേയെ പിന്നില്‍ നിന്നും കുത്തിയത്. 278-നെതിരെ 321 വോട്ടുകള്‍ക്കാണ് നോ ഡീല്‍ തള്ളിയത്.
വീണ്ടും തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് പ്രധാനമന്ത്രി തന്റെ കരാര്‍ അടിച്ചേല്‍പ്പിക്കാന്‍ തീരുമാനിച്ച് ഉറപ്പിച്ച് രംഗത്തിറങ്ങിയത്. തന്റെ ബ്രക്‌സിറ്റ് കരാര്‍ അംഗീകരിക്കാന്‍ ഒരാഴ്ചയാണ് എംപിമാര്‍ക്ക് ഇവര്‍ ഓഫര്‍ ചെയ്തത്. ഇതിന് പറ്റിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും രാജ്യം ഇറങ്ങിവരാന്‍ ദീര്‍ഘമായ തടസ്സം നേരിടും, ഒരുപക്ഷെ വര്‍ഷങ്ങള്‍ തന്നെ എടുക്കും, എംപിമാര്‍ക്കുള്ള മുന്നറിയിപ്പില്‍ തെരേസ മേയ് വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 50 കാലാവധി ദീര്‍ഘിപ്പിക്കാന്‍ ഇയുവിനോട് അനുവാദം ചോദിക്കുന്ന കാര്യത്തില്‍ കോമണ്‍സ് വീണ്ടും വോട്ട് രേഖപ്പെടുത്തും. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബ്രസല്‍സ് തയ്യാറാകുമെന്ന് ഉറപ്പില്ല.
പ്രധാനമന്ത്രി പാര്‍ലമെന്റില്‍ രണ്ടാം പരാജയവും ഏറ്റുവാങ്ങിയതോടെ ബ്രക്‌സിറ്റ് കടുപ്പക്കാര്‍ ഭിന്നിപ്പിലാണ്. കരാറില്ലാതെ പുറത്തുവരണമെന്ന് വാദിക്കുന്നവരും, കരാര്‍ നേടണമെന്ന് ആഗ്രഹിക്കുന്നവരും തമ്മിലാണ് പോര് മുറുകുന്നത്.