ലോകം മുഴുവന്‍ പുല്‍വാമ ഭീകരാക്രമണത്തിലും ഇതേത്തുടര്‍ന്നുണ്ടായ ബാലകോട്ട് വ്യോമാക്രമണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യം പുതിയ ദൗത്യങ്ങളില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട്. ബാലകോട്ടില്‍ തിരിച്ചടി നടന്നോ, ഇല്ലയോ എന്ന് ആരോപണപ്രത്യാരോപണങ്ങള്‍ നടക്കവെ ഇന്ത്യന്‍ സൈന്യം ഇന്ത്യമ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ഭീഷണി ഉയര്‍ത്തിയ തീവ്രവാദികളെ തീര്‍ക്കുന്ന തിരക്കിലായിരുന്നു.
നോര്‍ത്ത് ഈസ്റ്റ് മേഖലയ്ക്ക് സുപ്രധാനമായ മെഗാ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിയ്ക്ക് ഭീഷണി ഉയര്‍ത്തിയ തീവ്രവാദികളെയാണ് ഇന്ത്യ, മ്യാന്‍മാര്‍ സൈന്യം സംയുക്തമായി നടത്തിയ നീക്കങ്ങളില്‍ തുടച്ചുനീക്കിയത്. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 2 വരെയാണ് തിരിച്ചടി നടന്നത്. മ്യാന്‍മാറിലെ തീവ്രവാദ വിഭാഗങ്ങളായിരുന്നു ഭീഷണി ഉയര്‍ത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പാകിസ്ഥാനിലെ ബാലകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ ലോകശ്രദ്ധ കേന്ദ്രീകരിച്ച സമയത്താണ് ഓപ്പറേഷന്‍ നടന്നത്. ശ്രദ്ധ മാറിനില്‍ക്കുന്ന സമയം നോക്കിയാണ് ഇന്ത്യന്‍ സൈന്യം രഹസ്യമായി സുപ്രധാനമായ ഓപ്പറേഷന്‍ നടപ്പാക്കിയത്. മ്യാന്‍മാര്‍ ഭീകരവിഭാഗമായി മുദ്രകുത്തിയ ആരാകാന്‍ ആര്‍മിയെയാണ് ഇന്ത്യ ലക്ഷ്യമിട്ടത്.
കൊല്‍ക്കത്തയില്‍ നിന്നും മിസോറാമിലേക്കുള്ള ദൂരം കുറയ്ക്കുന്ന പദ്ധതിയാണ് കാലാഡന്‍ പദ്ധതി. മിസോറാം അതിര്‍ത്തിയിലുള്ള ഭീകര ക്യാംപുകളാണ് ആദ്യം ലക്ഷ്യമിട്ടത്. രണ്ടാം ഘട്ടത്തില്‍ അപകടകാരികളായ നാഗാ ഗ്രൂപ്പിന്റെ ക്യാംപുകളും തകര്‍ത്തു. ഇന്ത്യന്‍ സൈന്യത്തിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സ്, ആസാം റൈഫിള്‍സ്, മറ്റ് സൈനികയൂണിറ്റുകള്‍ എന്നിവരെയാണ് ഓപ്പറേഷനില്‍ നിയോഗിച്ചത്. 2 മാസത്തെ തയ്യാറെടുപ്പുകള്‍ക്കൊടുവിലാണ് ഇന്ത്യന്‍ സൈന്യം ആഞ്ഞടിച്ചത്.