എസ് ശ്രീശാന്ത്, ഇന്ത്യയുടെ മുന്‍നിര സൂപ്പര്‍ ബൗളറായി വിലസുമ്പോഴാണ് മലയാളി താരം ഐപിഎല്‍ വാതുവെപ്പില്‍ പെട്ട് വിലക്കപ്പെട്ടവനാകുന്നത്. ഡല്‍ഹി പോലീസിന്റെ കഥകള്‍ വെറും കെട്ടുകഥകളായി കോടതി തള്ളിയിട്ടും തൃപ്തി വരാതെ ബിസിസിഐ ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. ഇപ്പോള്‍ സുപ്രീംകോടതി വിധിയോടെ ആറ് വര്‍ഷക്കാലമായി അനുഭവിക്കുന്ന ദുരിതങ്ങളില്‍ നിന്നും ശ്രീശാന്തിന് താല്‍ക്കാലിക ആശ്വാസം ലഭിക്കും.
ക്രിക്കറ്റില്‍ നിന്നും ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കാണ് പരമോന്നത കോടതി നീക്കിയത്. പേസ് താരത്തിന് പുതിയ ശിക്ഷ തീരുമാനിക്കാന്‍ കോടതി ബിസിസിഐയ്ക്ക് മൂന്ന് മാസത്തെ സമയവും അനുവദിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അന്തിമവിധി പ്രസ്താവിച്ചപ്പോള്‍ 36കാരനായ ശ്രീശാന്തിന് പാതി ആശ്വാസമായി. ബിസിസിഐ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്റെ അന്തിമവിധി തീരുമാനിക്കുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.
'എനിക്ക് ക്രിക്കറ്റ് തിരികെ വേണം, ബിസിസിഐ 90 ദിവസം നീട്ടില്ലെന്നാണ് പ്രതീക്ഷ. ആജീവനാന്ത വിലക്ക് നീക്കിയതിന് നന്ദി. പോരാട്ടം മുഴുവന്‍ ഒറ്റയ്ക്കാണ് നടത്തിയത്. പ്രാക്ടീസ് തുടരുന്നുണ്ട്, മുന്നോട്ടുള്ള വഴി സെലക്ടര്‍മാരുടെ തീരുമാനം പോലിരിക്കും. ജീവശ്വാസം നല്‍കുന്ന തീരുമാനമാണ് സുപ്രീംകോടതി നടത്തിയത്. വിരമിക്കല്‍ പ്രഖ്യാപിക്കാനുള്ള നിരവധി അവസരങ്ങള്‍ ഉണ്ടായെങ്കിലും അത് ചെയ്യാതിരുന്നതിന് ദൈവത്തിന് നന്ദി പറയണം', ശ്രീശാന്ത് പ്രതികരിച്ചു.
പന്ത് ബിസിസിഐയുടെ കോര്‍ട്ടില്‍ എത്തിയതോടെ ഇവര്‍ സ്വീകരിക്കുന്ന പുതിയ ശിക്ഷാവിധി ശ്രീശാന്തിന്റെ ഭാവി നിര്‍ണ്ണയിക്കും. തെറ്റ് ചെയ്തില്ലെന്ന് ബോധ്യപ്പെട്ടിട്ടും മലയാളി താരത്തെ വേട്ടയാടാന്‍ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിക്കുമോയെന്നാണ് ഇനി അറിയേണ്ട കാര്യം!