ആഗോള ഭീകരന് മസൂദ് അസറിനെ വിട്ടയച്ചത് കോണ്‍ഗ്രസിലെ സോണിയാ ഗാന്ധിയും, മന്മോഹന് സിംഗും ഉള്‍പ്പെട്ട സര്‍വ്വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണെന്ന് ഓര്‍മ്മിപ്പിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. കാണ്ഡഹാര്‍ വിമാന ഹൈജാക്കിംഗ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എടുത്ത് ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ ഓര്‍മ്മപ്പെടുത്തല്‍. വിമാനം തട്ടിക്കൊണ്ടുപോയ സംഭവത്തെ രാഹുല്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് ഷാ ആരോപിച്ചു.
വിമാനം ഹൈജാക്ക് ചെയ്തതിന് പിന്നാലെ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഒരു സര്‍വ്വകക്ഷി യോഗം വിളിച്ചുചേര്‍ത്തു. കോണ്‍ഗ്രസ് അംഗങ്ങളായി സോണിയാ ഗാന്ധിയും, മന്മോഹന് സിംഗും ഉള്‍പ്പെടെയുള്ള എല്ലാ പ്രതിപക്ഷ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
'വിമാനത്തില്‍ അകപ്പെട്ട യാത്രക്കാരുടെ ജീവന് വിലപ്പെട്ടതാണെന്ന് രാജ്യത്തിന്റെ വികാരത്തെ മാനിച്ച് എല്ലാ പാര്‍ട്ടികളും ഒരുമിച്ച് തീരുമാനിച്ചു. എല്ലാവരും ചേര്‍ന്നാണ് മസൂദ് അസറിനെ വിട്ടയച്ച് പൗരന്മാരെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചത്. ഇതൊരു അനുഭാവപൂര്‍വ്വമായ തീരുമാനമായിരുന്നില്ല, മറ്റ് വഴികളില്ലാതെ എടുത്ത തീരുമാനമാണ്', ഷാ തന്റെ ബ്ലോഗില്‍ കുറിച്ചു.
ബന്ദിക്കളാക്കപ്പെട്ടവരെ സുരക്ഷിതമാക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി അസറിന്റെ മോചനത്തില്‍ സംശയം ഉന്നയിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. യുപിഎ രണ്ടാമത് ഭരണത്തിലേറിയപ്പോള്‍ 2010ല്‍ 25 കൊടും ഭീകരരെ മോചിപ്പിച്ചതായും ഷാ ആരോപിച്ചു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ഷാഹിദ് ലത്തീഫ് ഇതില്‍ ഒരാളായിരുന്നു.
കാണ്ഡഹാര്‍ ഹൈജാക്കിംഗ് രാഹുല്‍ തെരഞ്ഞെടുപ്പ് വിഷയമാക്കിയാല്‍ അന്നത്തെ ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയ്ദിന്റെ മകളെ മോചിപ്പിക്കാന്‍ 10 തീവ്രവാദികളെ വിട്ടയച്ചതിനെക്കുറിച്ചും സംസാരിക്കണമെന്നും ഷാ ആവശ്യപ്പെട്ടു.