'നമ്മള്‍ യുദ്ധത്തിനായി ചൊറിയാറില്ല. പക്ഷെ രാജ്യത്തിന് നേര്‍ക്ക് ആരെങ്കിലും കഴുകന്‍ കണ്ണുകള്‍ നീട്ടിയാല്‍ ആ കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് അവരുടെ കൈയില്‍ വെച്ച് കൊടുക്കും', അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഒരിക്കല്‍ പറഞ്ഞ വാക്കുകളാണിത്. അന്ത്യശ്വാസം വലിക്കുംവരെ ഗോവയെ സേവിക്കാന്‍ പരീക്കര്‍ തയ്യാറായി. എന്നാല്‍ ജനം അദ്ദേഹത്തെ എക്കാലവും ഓര്‍ത്തിരിക്കാന്‍ മറ്റൊരു കാരണമുണ്ട്.
മൂന്ന് വര്‍ഷം നരേന്ദ്ര മോദി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി സേവനം നല്‍കിയ മനോഹര്‍ പരീക്കറുടെ റോളാണ് ഇതില്‍ സവിശേഷമായത്. 2016ല്‍ പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമ്പോള്‍ സുപ്രധാന റോള്‍ നിര്‍വ്വഹിച്ചത് മനോഹര്‍ പരീക്കറാണ്.
ജമ്മു കശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈനിക ആസ്ഥാനത്ത് ഭീകരാക്രണണം നടന്ന് പത്താം ദിവസമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയില്‍ ചുരുങ്ങിയത് 38 ഭീകരരും, രണ്ട് പാക് സൈനികരും കൊല്ലപ്പെട്ടെന്നാണ് കരുതുന്നത്. ഏഴ് ഭീകരവാദ ലോഞ്ച് പാഡുകളും ഓപ്പറേഷനില്‍ തകര്‍ത്തു.
18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്ത അപമാനമായാണ് തോന്നിയതെന്ന് അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന പരീക്കര്‍ പ്രതികരിച്ചിരുന്നു. ഇതോടെയാണ് അടിയന്തര തിരിച്ചടിക്ക് തീരുമാനം കൈക്കൊണ്ടത്. പ്രത്യേക സജ്ജീകരണങ്ങളും, പരിശീലനവും നല്‍കി സര്‍ജിക്കല്‍ സ്‌ട്രൈക്ക് വിജയകരമാക്കാന്‍ പരീക്കര്‍ നേതൃത്വം വഹിച്ചു. ഇതിന് പുറമെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നിരവധി നടപടികളും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് തുടക്കം കുറിച്ചത്.