ഇന്‍സുലിന്‍ അമിതമായി കുത്തിവെച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അകത്തായ നഴ്‌സ് 15 വര്‍ഷക്കാലം ജയില്‍ശിക്ഷ അനുഭവിച്ചു. എന്നാല്‍ ഇപ്പോള്‍ ഇവര്‍ കുറ്റത്തില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയാണ്. ഇവരുടെ ഭര്‍ത്താവ് മരിച്ചത് സെപ്‌സിസ് ബാധിച്ചാണെന്നാണ് അഭിഭാഷകര്‍ വാദിക്കുക. തന്റെ ശിക്ഷ റദ്ദു ചെയ്ത് താന്‍ കുറ്റക്കാരിയല്ലെന്ന് പ്രഖ്യാപിക്കണമെന്നാണ് 54-കാരി ദിബോറാ വിന്‍സറിന്റെ ആവശ്യം. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതി 2000-ലാണ് ഭര്‍ത്താവ് ഡൊമിനിക് മക്കാര്‍ത്തിയെ കൊലപ്പെടുത്തിയ കുറ്റവാളി ഇവരാണെന്ന് വിധിച്ചത്.
1984-ല്‍ ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് തളര്‍ന്നു കിടപ്പിലായ ഡൊമിനിക്കിനെ ദമ്പതികള്‍ താമസിച്ചിരുന്ന കേംബ്രിഡ്ജ്ഷയര്‍ സ്റ്റോണ്‍ലിയിലെ വീട്ടില്‍ 1997 ജനുവരിയിലാണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അന്ന് കെറ്റെറിംഗ് ജനറല്‍ ഹോസ്പിറ്റലില്‍ സീനിയര്‍ വാര്‍ഡ് സിസ്റ്ററായിരുന്നു വിന്‍സര്‍. താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും ഭര്‍ത്താവ് മരിച്ചത് സ്വാഭാവികമായ കാരണങ്ങള്‍ കൊണ്ടാകാമെന്നുമാണ് ഇവരുടെ വാദം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡൊമിനികിന്റെ രക്തത്തില്‍ കൂടിയ തോതില്‍ ഇന്‍സുലിന്‍ എത്തിയതായി കണ്ടെത്തി.
ഇതോടെയാണ് പ്രോസിക്യൂഷന്‍ ഭാര്യയ്ക്ക് നേരെ വിരല്‍ ചൂണ്ടിയത്. ഇവര്‍ക്ക് മരുന്ന് കുത്തിവെയ്ക്കാനുള്ള അവസരവും, കഴിവുമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 15 വര്‍ഷത്തോളം ശിക്ഷ അനുഭവിച്ച ശേഷമാണ് വിന്‍സര്‍ ജയില്‍മോചിതയായത്. എന്നാല്‍ തന്റെ പേര് നന്നാക്കാന്‍ തന്നെ ലക്ഷ്യമിട്ടാണ് മുന്‍ നഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍. ഭര്‍ത്താവ് ഡൊമിനിക് സെപ്‌സിസ് ബാധിച്ച് തന്നെയാണ് മരിച്ചതെന്ന് വ്യക്തമാക്കുന്ന പുതിയ മെഡിക്കല്‍ തെളിവുകള്‍ ലഭിച്ചതായി ഇവരുടെ പ്രോസിക്യൂട്ടര്‍മാര്‍ അവകാശപ്പെടുന്നു. കേസ് ക്രിമിനല്‍ കേസസ് റിവ്യൂ കമ്മീഷന്‍ കോര്‍ട്ട് ഓഫ് അപ്പീലിന് കൈമാറി.
2002-ല്‍ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിന്‍സറുടെ നീക്കങ്ങള്‍ കോര്‍ട്ട് ഓഫ് അപ്പീല്‍ തള്ളിയിരുന്നു. പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ ശിക്ഷ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് അന്ന് സിസിആര്‍സി അഭിപ്രായപ്പെട്ടിരുന്നു. ഭര്‍ത്താവിനെ കൊന്നെന്നതിന്റെ പേരില്‍ 15 വര്‍ഷം ശിക്ഷയും കഴിഞ്ഞ ശേഷമാണ് ഈ പേര് മാറ്റാന്‍ വിന്‍സര്‍ രംഗത്തിറങ്ങുന്നത്.