പാകിസ്ഥാനില്‍ ജിഹാദി സ്‌കൂളുകള്‍ നിലനില്‍ക്കുന്നതായി ഇന്ത്യ ഏറെ നാളായി ആരോപിക്കുന്ന കാര്യമാണ്. ഇതിനെതിരെ ലോകം നിശബ്ദത പാലിച്ചപ്പോള്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിട്ടത് ഇന്ത്യ മാത്രമാണ്. എന്നാല്‍ ഭീകരവാദം യൂറോപ്പിലേക്കും, അമേരിക്കയിലേക്കും എത്തിയതോടെയാണ് സംഗതി പ്രശ്‌നമാണെന്ന് പാശ്ചാത്യര്‍ അംഗീകരിച്ചത്. പാകിസ്ഥാന്‍ ലോകമെമ്പാടുമുള്ള ഭീകരവാദ കയറ്റുമതി നടത്തുന്നുവെന്ന ഇന്ത്യന്‍ വാദങ്ങള്‍ക്ക് പുതിയ തെളിവായി ഇക്കാര്യം സ്ഥിരീകരിക്കുന്ന രഹസ്യ ബ്രിട്ടീഷ് സര്‍ക്കാര്‍ റിപ്പോര്‍ട്ടാണ് പുറത്തുവരുന്നതും ആശങ്ക സൃഷ്ടിക്കുന്നതും.
പ്രതിവര്‍ഷം 3000 ബ്രിട്ടീഷ് കുട്ടികളാണ് പാകിസ്ഥാനിലേക്ക് യാത്ര ചെയ്ത് അവിടുത്തെ തീവ്രവാദ സമ്മര്‍ സ്‌കൂളുകളില്‍ പഠിക്കുന്നതെന്നാണ് ഹോം ഓഫീസിന്റെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. മദ്രസകളില്‍ നടത്തുന്ന ഈ ജിഹാദി സ്‌കൂളുകളില്‍ ജിഹാദ് മഹത്തായ സംഭവമാണെന്ന തരത്തിലാണ് ക്ലാസുകള്‍. ഇതോടെ കുട്ടികളുടെ മനസ്സില്‍ തീവ്രവാദത്തിന്റെ വിത്തുകളാണ് പാകുന്നത്. 'പാകിസ്ഥാനിലെ ഈ വിദ്യാഭ്യാസം, അത് ചെറിയ കാലത്തേക്കാണെങ്കില്‍ കൂടി ബ്രിട്ടീഷ്-പാകിസ്ഥാനി കുട്ടികള്‍ക്ക് തീവ്രവാദത്തിലേക്ക് വഴിതുറക്കുന്നതാണ്', ശ്രോതസ്സുകള്‍ വെളിപ്പെടുത്തി.
മദ്രസകളില്‍ പഠിക്കുന്നത് കൂടുതല്‍ ഗുരുതരമായ യാഥാസ്ഥിതിക വാദത്തിലേക്കും മറ്റ് മതപരമായ ഭീകരവാദത്തിലേക്കും നയിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. 7/7 ബോംബര്‍മാരായ മുഹമ്മദ് സിദ്ധിഖ് ഖാനും, ഷെഹ്‌സാദ് തന്‍വീറും പാകിസ്ഥാനില്‍ മദ്രസ കോഴ്‌സ് പൂര്‍ത്തിയാക്കി തിരിച്ചെത്തി ഒരു വര്‍ഷത്തിന് ശേഷമാണ് 2005-ല്‍ ഭീകരാക്രമണം നടത്തിയത്. 52 പേരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാനിലുള്ള കുടുംബക്കാരെ കാണാന്‍ സമ്മര്‍ അവധിക്കാലത്ത് കൊണ്ടുപോകുന്നുവെന്ന തരത്തിലാണ് പല പാക് രക്ഷിതാക്കളും കുട്ടികളെ സ്വദേശത്ത് കൊണ്ടുപോകുന്നതെന്ന് സെക്യൂരിറ്റി സര്‍വ്വീസുകള്‍ കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ നാട്ടിലെത്തിയ ശേഷം ഇവരെ പാകിസ്ഥാനിലെ 20,000-ഓളം വരുന്ന മദ്രസകളില്‍ പഠനത്തിനായി ചേര്‍ക്കും. യുകെയിലെ ഇമാമുമാര്‍ സ്ഥാപിച്ച ഇത്തരം ചില മദ്രസകള്‍ക്ക് ബ്രിട്ടീഷ് സഹായവും ലഭിക്കുന്നുണ്ട്. അഫ്ഗാന്‍ അതിര്‍ത്തിയിലെ ഖൈബര്‍ പഖ്തൂണ്‍ക്വാ മേഖലയിലെ ദാറുല്‍ ഉലൂം ഹഖാനിയ മദ്രസ, കറാച്ചിയിലെ ജാമിയ ബിനോറിയ, ആസാദ് കശ്മീരിലെ ജമിയത്തുള്‍ ഉലൂം ഉള്‍ ഇസ്ലാമിയ എന്നീ മദ്രസകളാണ് പ്രധാന ആശങ്കയാകുന്നത്.
ഡിയുഎച്ച് മദ്രസ ജിഹാദ് യൂണിവേഴ്‌സിറ്റിയെന്നാണ് അറിയപ്പെടുന്നത്. താലിബാന്‍ നേതാവ് മുല്ല ഒംറിന് ഡോക്ടറേറ്റ് വരെ നല്‍കിയവരാണ് ഇവര്‍. ബ്രിട്ടനിലെ നികുതി ദായകന്റെ പണം ഇവര്‍ക്കുള്ള ഫണ്ടായി ഒഴുകുന്നുവെന്നാണ് ആശങ്ക ഉയരുന്നത്.