പാലക്കാട് ചൂടേറിയ തിരഞ്ഞെടുപ്പാണ് ഇക്കുറി.ഒരു ഫോട്ടോ ഫിനിഷിലേക്ക് നീങ്ങാന്‍ പാകത്തിനുള്ള മത്സരം . 2014ല്‍ നഷ്ടമായ മണ്ഡലം തിരിച്ചു പിടിക്കാന്‍ സര്‍വ്വശക്തിയുമെടുത്തുള്ള പോരാട്ടത്തിലാണ് യു ഡി എഫ് പ്രവര്‍ത്തകരും സ്ഥാനാര്‍ത്ഥി വി . കെ ശ്രീകണ്ഠനും. 2014ല്‍ ഇടതുസ്ഥാനാര്‍ത്ഥി എം. ബി രാജേഷ് വലിയ മാര്‍ജിനില്‍ ജയിച്ചു കയറിയെങ്കിലും 2009ലെ കണക്കില്‍ സന്തോഷം കോണ്‍ഗ്രസിനാണ് . കാരണം, 2009 ല്‍ വെറും 1820 വോട്ടുകള്‍ക്കാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനി, രാജേഷിനോട് അടിയറവ് പറഞ്ഞത്. അതുകൊണ്ട് മണ്ഡലത്തിന്റെ യു ഡി എഫ് ചായ്‌വ് സുവ്യക്തമാണെന്ന നിഗമനത്തിലാണ് യു ഡി എഫ് മെഷിനറി പാലക്കാട് ചലിക്കുന്നത്. ചിട്ടയായ പ്രവര്‍ത്തനം വഴി മണ്ഡലം തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് യു ഡി എഫ് ക്യാമ്പ്.
എന്നാല്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും ചിന്തിക്കാനില്ലെന്ന കരുതലോടെ ഇടതുമുന്നണിയും നീങ്ങുന്ന അവസ്ഥയില്‍ പാലക്കാട് തീപാറും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പ് തന്നെ ഡി സി സി അധ്യക്ഷന്‍ കൂടിയായ ശ്രീകണ്ഠന്‍ പാലക്കാട് ജില്ലയില്‍ നടത്തിയ പദയാത്ര ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതുകൊണ്ട് സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തില്‍ സുപരിചിത്വം നേടിയെടുക്കാന്‍ കഴിഞ്ഞുവെന്ന് യു ഡി എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു.
കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണുര്‍, പട്ടാമ്പി എന്നീ അസംബ്ലി മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം. 1967ല്‍ ഇ. കെ നായനാരും 71ല്‍ എ. കെ ഗോപാലനും പ്രതിനിധീകരിച്ച മണ്ഡലമാണ് ഇത്. എന്നാല്‍ 1977 മുതല്‍ 91 വരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച മണ്ഡലം കൂടിയാണ് പാലക്കാട്. എ. സുന്നസാഹിബും വി. എസ് വിജയരാഘവനുമായിരുന്നു കോണ്‍ഗ്രസിന്റെ വിജയക്കൊടി പാറിച്ചത്. അതുകൊണ്ട് മണ്ഡലത്തില്‍ യു ഡി എഫിന് ഉറച്ച വേരോട്ടമുണ്ട്. ഈ അടിത്തറയാണ് ശ്രീകണ്ഠന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ്.
ഇക്കുറി ആരെന്ന കാര്യത്തില്‍ മെയ് 23നു പെട്ടി തുറക്കുന്നത് വരെ കാത്തിരിക്കണം. ശബരിമല വിഷയവും ഇടതിന് തിരിച്ചടിയാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍.