ജപ്തി ഭീഷണിയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ. നെയ്യാറ്റിന്‍കര മരായിമുട്ടം മലയില്‍കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ, മകള്‍ വൈഷ്ണവി എന്നിവരാണ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഡിഗ്രി വിദ്യാര്‍ത്ഥിനിയായ മകള്‍ വൈഷ്ണവി (19) സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ അമ്മ ലേഖയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. 90 ശതമാനം പൊള്ളലേറ്റ അമ്മയുടെ നില അതീവ ഗുരുതരമാണ്. ഭവന നിര്‍മ്മാണത്തിനായി 15 വര്‍ഷം മുമ്പാണ് കാനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കര ശാഖയില്‍ നിന്ന് അഞ്ചു ലക്ഷം രൂപ ഇവര്‍ വായ്പയെടുത്തത്. ഇതില്‍ ആറ് ലക്ഷത്തിലധികം രൂപ തിരിച്ചടച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
പലിശസഹിതം കുടുംബത്തിന് തിരിച്ചടയ്‌ക്കേണ്ടത് ആറ് ലക്ഷത്തിഎണ്‍പതിനായിരം രൂപയാണ്. വിദേശത്തെ ജോലി നഷ്ടപ്പെട്ട് ഭര്‍ത്താവ് തിരികെ വന്നതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ജപ്തി നോട്ടീസ് ലഭിച്ചത് മുതല്‍ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ഈ കടുംകൈക്ക് ഇടയാക്കിയതെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. അതേ സമയം ജപ്തി നടപടികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.
ജപ്തി നടപടികളുടെ ഭാഗമായി ബാങ്ക് അധികൃതര്‍ വെള്ളിയാഴ്ച വീട്ടിലെത്തുകയും ചൊവ്വാഴ്ച വീണ്ടും ഫോണില്‍ ബന്ധപ്പെടുകയും ജപ്തി ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച നടപടിയുണ്ടാകുമെന്ന് അറിയച്ചതിനെ തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.