ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ആരും ആശങ്കപ്പെട്ടേക്കാം! കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ ഒന്‍പത് മാസം പൂര്‍ണ്ണഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തുകയും വയറുകീറി കുഞ്ഞിനെ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കുറ്റങ്ങള്‍ ചുമത്തി. കഴിഞ്ഞ മാസം ഷിക്കാഗോയില്‍ 19-കാരി മാര്‍ലന്‍ ഒചോവ ഉറിയോസ്‌റ്റെഗുയി കൊലപ്പെട്ട കേസിലാണ് 46-കാരി ക്ലാരിസ ഫിഗെറോവ, 24-കാരി ഡെസിറി ഫിഗെറോവ, 40-കാരന്‍ പിയോട്ടര്‍ ബൊബാക് എന്നിവര്‍ക്കെതിരെ കുറ്റം ചുമത്തിയത്.
ക്ലാരിസ, ഡെസിറി എന്നിവര്‍ക്കെതിരെ കൊലപാതകവും, കുഞ്ഞിനെ അപായപ്പെടുത്തലുമാണ് കേസുകള്‍. ബൊബാകിന് മരണം മറച്ചുവെച്ചതിനും, കൊലപാതകം ഒളിപ്പിച്ചതിനുമാണ് കേസുകള്‍. ഒന്‍പത് മാസം ഗര്‍ഭിണിയായ ഒചോവയെ കുഞ്ഞിനുള്ള വസ്ത്രങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. പിന്നീട് ഇലക്ട്രിക് കേബിള്‍ ഉപയോഗിച്ച് കൗമാരക്കാരിയെ സ്ത്രീകള്‍ വകവരുത്തി. ഇതിന് ശേഷമാണ് വയറുകീറി കുഞ്ഞിനെ തട്ടിയെടുത്തത്.
ഇതെല്ലാം മറച്ചുവെച്ച് ഏപ്രില്‍ 23ന് താന്‍ പ്രസവിച്ചതായി ക്ലാരിസ 911-ല്‍ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞ് ശ്വസിക്കുന്നില്ലെന്നായിരുന്നു പരാതി. പക്ഷെ ഡിഎന്‍എ ടെസ്റ്റില്‍ ആണ്‍കുഞ്ഞ് മരിച്ചുപോയ കൗമാരക്കാരിയുടേതാണെന്ന് തെളിഞ്ഞു. പ്രതികളുടെ വീടിന് പിന്നിലെ മാലിന്യവീപ്പയില്‍ നിന്നാണ് ഒചോവയുടെ മൃതദേഹവും, കൊല ചെയ്യാന്‍ ഉപയോഗിച്ച ആയുധവും പോലീസ് കണ്ടെത്തിയത്. യാദിയല്‍ എന്നുപേരിട്ട ആണ്‍കുഞ്ഞ് ആശുപത്രിയില്‍ ജീവന് വേണ്ടിയുള്ള പോരാട്ടത്തിലാണ്.
മാസം തികയാതെ പ്രസവിച്ചെന്ന പേരില്‍ ക്ലാരിസ ഗോഫണ്ട് മീ പേജും ആരംഭിച്ചിരുന്നു. എന്നാല്‍ കൊലപാതകം ആണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രതികളെ പോലീസ് പൊക്കുന്നത്. താന്‍ യഥാര്‍ത്ഥത്തില്‍ ഗര്‍ഭിണിയാണെന്ന് അറിയിക്കാന്‍ പ്രതികള്‍ മാസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ഒരുക്കങ്ങളെന്ന മട്ടില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു അജ്ഞാത സന്ദേശത്തെ പിന്തുടര്‍ന്നാണ് സംശയം തോന്നിയ ഡിറ്റക്ടീവുമാര്‍ ഡിഎന്‍എ പരിശോധന നടത്തിയത്.