CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 43 Minutes 37 Seconds Ago
Breaking Now

ഇന്ന് ലണ്ടന്‍ ഓഹരി വിപണി തുറക്കുന്നത് മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ; കെ.എസ്.എഫ് .ഇ പ്രവാസിചിട്ടിയുടെ യൂറോപ്പ്തല ഉത്ഘാടനവും ഇന്ന് ഉച്ചയ്ക്ക് നടക്കും

പൂര്‍ണമായും ഓണ്‍ലൈനിലൂടെ പണമടക്കാനും ചിട്ടി വിളിച്ചെടുക്കാനും ചിട്ടിയുടെ സ്റ്റാറ്റസ് അറിയാനും കഴിയുന്നു എന്നത് കൊണ്ട് തന്നെ യൂറോപ്പിലുള്ള മലയാളി സമൂഹം വളരെ ആവേശപൂര്‍ണമായാണ് പ്രവാസി ചിട്ടിയെ വരവേല്‍ക്കാനൊരുങ്ങുന്നത്

കെ.എസ്.എഫ് .ഇ പ്രവാസിചിട്ടിയുടെ യൂറോപ്പ്തല ഉത്ഘാടനവും ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30ന് ലണ്ടനിലെ മോണ്‍ട്കാം റോയല്‍ ലണ്ടന്‍ ഹൗസ് ഹോട്ടലില്‍ വെച്ച് നടക്കും. ധനകാര്യ മന്ത്രി തോമസ് ഐസക്കും ചടങ്ങില്‍ സംബന്ധിക്കും. ഇതുവരെ ഗള്‍ഫ് നാടുകളില്‍ നിന്നുള്ളവര്‍ക്ക് മാത്രമായിരുന്നു പ്രവാസി ചിട്ടി ലഭ്യമായിരുന്നത്. ഇനി മുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലുള്ള മലയാളികള്‍ക്കും പ്രവാസി ചിട്ടിയില്‍ ചേരാം. പൂര്‍ണമായും ഓണ്‍ലൈനിലൂടെ പണമടക്കാനും ചിട്ടി വിളിച്ചെടുക്കാനും ചിട്ടിയുടെ സ്റ്റാറ്റസ് അറിയാനും കഴിയുന്നു എന്നത് കൊണ്ട് തന്നെ യൂറോപ്പിലുള്ള മലയാളി സമൂഹം വളരെ ആവേശപൂര്‍ണമായാണ് പ്രവാസി ചിട്ടിയെ വരവേല്‍ക്കാനൊരുങ്ങുന്നത്. എല്‍.ഐ.സിയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും കേരള സര്‍ക്കാറിന്റെ പരിപൂര്‍ണ ഗ്യാരണ്ടിയും ഉള്ള സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണിത്.

ലണ്ടന്‍ ഓഹരിവിപണിയില്‍ ഓഹരി ലിസ്റ്റ് ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാനതലസ്ഥാപനം എന്ന പദവി ഇനി കിഫ്ബിക്കു സ്വന്തം. ഈ ചരിത്രമുഹൂര്‍ത്തം അവിസ്മരണീയമാക്കാന്‍ മേയ് 17ന് വ്യാപാരത്തിനായി സ്റ്റോക്ക് എക്‌സ്‌ചേഞ്ജ് തുറക്കാന്‍ കേരളമുഖ്യമന്ത്രി പിണറായി വിജയനെ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ജ് അധികൃതര്‍ ക്ഷണിച്ചിരിക്കുന്നു. വിപണിതുറക്കല്‍ച്ചടങ്ങില്‍ പങ്കുകൊള്ളാന്‍ ധനമന്ത്രി തോമസ് ഐസക്കിനെയും ചീഫ് സെക്രട്ടറി ടോം ജോസിനെയും കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാമിനെയും ക്ഷണിച്ചിട്ടുണ്ട്.

ഇത്തരമൊരു ചടങ്ങിനായി ഇന്‍ഡ്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ജ് ക്ഷണിക്കുന്നത് ഇതാദ്യമാണ്. മുമ്പ് ദേശീയപാത അതോറിറ്റിയും എന്‍.റ്റി.പി.സി.യും ബോണ്ടുകള്‍ പുറപ്പെടുവിച്ചപ്പോള്‍ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്ഗരിയും പീയൂഷ് ഗോയലും മറ്റും ഇത്തരത്തില്‍ ക്ഷണിക്കപ്പെട്ടിട്ടുണ്ട്.

ഇതു കിഫ്ബിക്കു മാത്രമല്ല സംസ്ഥാനത്തിനുതന്നെ നാഴികക്കല്ലാകുന്ന ഒരു വിനിമയമാണ്. ആഗോളനിക്ഷേപകസമൂഹവുമായും ധനവിപണിയുമായും കൂടുതല്‍ സജീവമായി ഇടപെടാന്‍ കേരളം സന്നദ്ധമാണ് എന്നതിന്റെ പ്രതീകാത്മകവിളംബരം കൂടിയായതിനാല്‍ ഇന്നത്തെ വിപണിതുറക്കല്‍ സംസ്ഥാനത്തെസംബന്ധിച്ച് അതീവപ്രധാനമാണ്.

ഓഹരി വില്പനയ്ക്കിറക്കുന്ന ലോകമെമ്പാടുമുള്ള കക്ഷികള്‍ക്കു വലിയൊരു വിഭാഗത്തിലേക്ക് എത്തിച്ചേരാനുള്ള വേദിയാണു ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ജ്. ലോകമെമ്പാടുമുള്ള വിവിധ ഭൂമേഖലകളുമായി നമുക്കുണ്ടായിരുന്ന ചരിത്രപരമായ ബന്ധം വീണ്ടും ചൈതന്യവത്താക്കാനും കേരളവികസനത്തിന്റെ അടുത്ത അദ്ധ്യായത്തിനു രൂപം നല്കുന്നതില്‍ അവരെ പങ്കാളികളാക്കാനുമുള്ള കേരളത്തിന്റെ ലക്ഷ്യം നേടാന്‍ ഏറ്റവും അനുയോജ്യമായ അവസരമാണ് ഇതൊരുക്കുന്നത്.

സംസ്ഥാനത്തിനു വിഭവസമാഹരണത്തിനുള്ള പുതിയ അവസരം മാത്രമല്ല, കോര്‍പ്പറേറ്റ് ഭരണത്തിലെയും ഫണ്ടുപരിപാലനത്തിലെയും ലോകോത്തരസമ്പ്രദയങ്ങള്‍ പകര്‍ത്താനുള്ള അവസരംകൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്. വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഉറപ്പാക്കുന്ന തരം പരിഷ്‌ക്കാരങ്ങളുടെ മുന്നണിയില്‍ പ്രതിഷ്ഠിക്കപ്പെടാനുള്ള സംസ്ഥാനത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ വിളംബരംകൂടിയാണിത്.

കിഫ്ബിയും സംസ്ഥാനസര്‍ക്കാരും ഒരുകൊല്ലമായി നടത്തുന്ന അശ്രാന്തപരിശ്രമത്തിന്റെ ഫലമാണ് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ജിലെ ഈ വിപണിതുറക്കല്‍ ചടങ്ങ്. രാജ്യാന്തരനിക്ഷേപകര്‍ക്കൊപ്പം ലോകവ്യാപകമായി വിജയകരമായി സംഘടിപ്പിച്ച റോഡ് ഷോകളുടെ തുടര്‍ച്ചയായാണ് ഈ ചരിത്രസംഭവം അരങ്ങേറുന്നത്. നിക്ഷേപകരുടെ വിപുലമായ ശ്രേണിയില്‍നിന്ന് കിഫ്ബിയുടെ ഓഹരിക്കു ലഭിച്ച സബ്‌സ്‌ക്രിപ്ഷന്‍ കിഫ്ബി മാതൃകയ്ക്ക് ആഗോള നിക്ഷേപകസമൂഹത്തില്‍ ഉണ്ടായിട്ടുള്ള അംഗീകാരത്തിന്റെ സാക്ഷ്യമാണ്. അടുത്ത മൂന്നുകൊല്ലത്തിനകം അടിസ്ഥാനസൗകര്യവികസനത്തിന് 50,000 കോടിരൂപയുടെ മൂലധനനിക്ഷേപം ലഭ്യമാക്കുക എന്ന വളര്‍ച്ചാലക്ഷ്യം നേടാനുള്ള പാതയില്‍ ഈ ഓഹരിവ്യാപാരം കിഫ്ബിക്കു കരുത്താകും.

ഓഹരി വാങ്ങുന്നവര്‍ക്കു റിട്ടേണ്‍ സുസ്ഥിരമായി ഉറപ്പാക്കുന്ന യീല്‍ഡ് കര്‍വ് വിദേശവിപണിയില്‍ കിഫ്ബി ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. ഇതു രാജ്യത്തെ കീഴ്ത്തല ഓഹരികളുടെ വിപണനത്തിനു വഴിയൊരുക്കും. മൂലധനം വാങ്ങി അടിസ്ഥാനസൗകര്യആസ്തിവികസനത്തില്‍ നിക്ഷേപിച്ചു നിയന്ത്രിതമായി നേട്ടമുണ്ടാക്കുന്ന തരത്തില്‍ കിഫ്ബിയിലൂടെ സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവച്ച ധനശേഖരണമാതൃകയ്ക്കു രാജ്യാന്തരനിക്ഷേപകര്‍ക്കിടയിലുള്ള സ്വീകാര്യത ഈ ഓഹരിവില്പന വ്യക്തമാക്കിയിരിക്കുകയാണ്. ഉയര്‍ന്നുവരുന്ന വിപണികളിലെല്ലാം പകര്‍ത്താവുന്ന പ്രായോഗികമാതൃക എന്ന അംഗീകാരവും ഇതിനു കൈവന്നിരിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.