കേരള രാഷ്ട്രീയത്തിലെ തന്നെ കരുത്തനെന്നായിരുന്നു പി ജയരാജനെ പാര്‍ട്ടി അണികള്‍ വിശേഷിപ്പിച്ചിരുന്നത്. അധികാര രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നുവെങ്കിലും കേരളത്തിന്റെ അധികാരവഴികളില്‍ മറ്റാരെക്കാളും ശക്തനായിരുന്നു അദ്ദേഹം. സിപിഎമ്മിന്റെ ഉരുക്കുകോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കണ്ണൂരിലെ പാര്‍ട്ടിയുടെ അമരക്കാരന്‍ എന്നതുതന്നെയായിരുന്നു ജയരാജനെ കേരള രാഷ്ട്രീയത്തിലെ കരുത്തനാക്കിയത്.
സാക്ഷാല്‍ പിണറായി വിജയന് ശേഷം കണ്ണൂരിലെ പാര്‍ട്ടിയില്‍ ഇത്രത്തോളം അപ്രമാദിത്വം നേടിയ നേതാവും മറ്റാരുമല്ലെന്ന് അണികള്‍ പറയും.
പാര്‍ട്ടി കമ്മിറ്റികളില്‍ പല കാര്യങ്ങളിലും വിമര്‍ശനമേറ്റുവാങ്ങി മടങ്ങുമ്പോഴും അണികള്‍ക്കിടയില്‍ ജയരാജന്റെ സ്വീകാര്യതയ്ക്ക് ഉലച്ചില്‍ സംഭവിച്ചില്ല. കൊലപാതക രാഷ്ട്രീയമെന്ന ആരോപണം പാര്‍ട്ടിയെക്കാളും വേട്ടയാടിയത് ജില്ലാ സെക്രട്ടറിയെ തന്നെയായിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ക്ക് ഒടുവില്‍വടകരയില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയായി ജയരാജനെത്തിയപ്പോള്‍ സാക്ഷാല്‍ ലീഡറിന്റെ മകന്‍ മുരളീധരനെ കോണ്‍ഗ്രസ് കളത്തിലിറക്കുകയായിരുന്നു.
മുരളി പ്രഭാവത്തിന് മുന്നില്‍ ജയരാജന്‍ നിഷ്പ്രഭമായി. ഏകദേശം ഒരു ലക്ഷത്തോളം വോട്ടിന്റെ പരാജയമേറ്റുവാങ്ങും കണ്ണൂരിലെ കരുത്തനെന്ന് ആരും ചിന്തിച്ചിരുന്നില്ല. വടകരയിലെ തോല്‍വിക്കു പിന്നാലെ ജയരാജന്റെ രാഷ്ട്രീയ ഭാവി എന്താകും എന്ന ചോദ്യം കൂടിയാണ് ഉയരുന്നത്.