എന്റെ കുഞ്ഞുങ്ങളോട് അയാള്‍ കരുണ കാട്ടിയില്ല, പക്ഷെ അവര്‍ അഞ്ചു പേരും അയാളെ സ്‌നേഹിച്ചിരുന്നു, കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാണ് ഞാനിപ്പോള്‍ സംസാരിക്കുന്നത്, അഞ്ച് മക്കളേയും കൊലപ്പെടുത്തിയ മുന്‍ ഭര്‍ത്താവിന് വധശിക്ഷ നല്‍കരുതെന്ന് ഭാര്യ ആവശ്യപ്പെടുന്നത് കേട്ടപ്പോള്‍ സൗത്ത് കരോലിനയിലെ കോടതിമുറിയില്‍ ഉണ്ടായിരുന്നവര്‍ ഞെട്ടി.
വിവാഹ മോചനത്തിന് ശേഷം അമ്പര്‍ കൈസറും തിമോത്തി ജോണ്‍സും രണ്ടിടങ്ങളിലാണ് കഴിഞ്ഞിരുന്നത്. ഇരുവരുടേയും അഞ്ച് മക്കളും ജോണ്‍സിനൊപ്പവും. 2014 ആഗസ്തിലാണ് ജോണ്‍സ് അഞ്ച് മക്കളേയും ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ജോണ്‍സ് കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വധശിക്ഷയോ ജീവപര്യന്തമോ ആകും വിധിക്കുക.
വിവാഹ മോചന ശേഷം മക്കളെ കാണാന്‍ ജോണ്‍സ് അനുവദിച്ചിരുന്നില്ലെന്ന് കൈസര്‍ പറയുന്നു. മക്കളെ അയാള്‍ക്കൊപ്പം ജീവിക്കാന്‍ വിട്ടതില്‍ ഇപ്പോള്‍ ഖേദിക്കുന്നു. അവരെ കാണാന്‍ പോകാതിരുന്നത് കൊണ്ട് എനിയ്ക്ക് അവരോട് സ്‌നേഹമില്ലെന്ന് അവര്‍ കരുതിക്കാണും. എനിക്കവരെ വേണ്ടെന്ന ചിന്തയോടെയാണ് എന്റെ കുഞ്ഞുങ്ങള്‍ മരിച്ചതെങ്കില്‍ അതെനിക്ക് മരണതുല്യമാണ്, കോടതി മുറിയില്‍ കൈസര്‍ പൊട്ടിക്കരഞ്ഞു.
ജോണ്‍സ് നല്ല അച്ഛനായിരുന്നുവെന്നാണ് കരുതിയത്. കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്ന ജോണ്‍സിന് നല്ല ശമ്പളവുമുണ്ടായിരുന്നു. എന്നാല്‍ എപ്പോഴും കുട്ടികള്‍ക്ക് മുന്നിലിട്ടു തല്ലുകയും മുഖത്ത് തുപ്പുകയും ചെയ്തു. വെട്ടിമുറിച്ച് കഷ്ണമാക്കി പന്നിയ്ക്ക് നല്‍കുമെന്ന് ഭര്‍ത്താവ് തന്നെ ഭീഷണിപ്പെടുത്തിയെന്നും കൈസര്‍ പറഞ്ഞു.
അച്ഛന്‍ സ്ഥിരമായി പീഡിപ്പിച്ചിരുന്നെന്നും ആചാരങ്ങളുടെ പേരില്‍ ശുചിമുറിയില്‍ ചത്ത കോഴിയ്‌ക്കൊപ്പം പൂട്ടിയിരുന്നുവെന്നും ജോണിന്റെ അമ്മയുടെ ആശുപത്രിയില്‍ നിന്ന് ലഭിച്ച രേഖയില്‍ പറയുന്നു. പീഡനവും ലൈംഗീക അതിക്രമവും മദ്യവും മയക്കുമരുന്നും ജോണിന്റെ മാനസിക നിലയെ ബാധിച്ചു. വിവാഹ മോചന ശേഷം മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് തുടങ്ങിയെന്നാണ് ജോണിന്റെ അഭിഭാഷകന്‍ പറഞ്ഞത്. മകന്‍ മുന്‍ഭാര്യയുമായി ചേര്‍ന്ന് തന്നെ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന തോന്നലിലാണ് കൊന്നതെന്ന് ഇയാള്‍ മൊഴി നല്‍കി.
എട്ടുവയസ്സുള്ള മെറയേയും ഏഴു വയസുള്ള ഏലിയാസിനേയും കഴുത്തു ഞെരിച്ചും രണ്ടു വയസുള്ള ഗബ്രിയലിനെയും ഒരു വയസുള്ള അബിഗെയിലിനേയും ബെല്‍റ്റ് കഴുത്തില്‍ മുറുക്കിയുമാണ് ജോണ്‍സ് കൊലപ്പെടുത്തിയത്. ഭാര്യ ഇനി മക്കളെ കാണാതിരിക്കാനാണ് ജോണ്‍സ് കൊല നടത്തിയതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.