എന്‍എച്ച്എസില്‍ ജീവനക്കാരുടെ പ്രതിസന്ധി പരിഹരിക്കാന്‍ 5000 വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള വിവാദ പദ്ധതി സര്‍ക്കാര്‍ വെട്ടിനിരത്തിയതായി റിപ്പോര്‍ട്ട്. ചുരുങ്ങിയത് 15 വര്‍ഷത്തേക്കെങ്കിലും നഴ്‌സുമാരെ എന്‍എച്ച്എസിലേക്ക് ഇറക്കുമതി ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ നെറ്റ് മൈഗ്രേഷന്റെ പേരില്‍ കുടുക്കിലായ സര്‍ക്കാരിന് ഇത് കൂടുതല്‍ തലവേദന സമ്മാനിച്ചതോടെയാണ് പദ്ധതി കടലാസില്‍ ഒതുങ്ങിയത്.
സര്‍ക്കാര്‍ അതിവേഗം തലയൂരിയെങ്കിലും ഇതുമൂലം പ്രതിസന്ധിയിലാകുന്ന ട്രസ്റ്റുകളുടെ മേധാവികള്‍ രോഷത്തിലാണ്. എന്‍എച്ച്എസ് ജീവനക്കാര്‍ നേരിടുന്ന അതിരൂക്ഷമായ സമ്മര്‍ദം കുറയ്ക്കാന്‍ ഒരുപരിധി വരെ വിദേശ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് കൊണ്ട് സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. ബ്രക്‌സിറ്റിന് ശേഷമുള്ള പുതിയ ഇമിഗ്രേഷന്‍ നയങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നാണ് ആശങ്ക ഉയരുന്നത്. എന്‍എച്ച്എസിന് പ്രത്യേക പരിഗണന നല്‍കാത്ത പക്ഷം സ്ഥിതി രൂക്ഷമെന്ന് തന്നെയാണ് കരുതുന്നത്.
സര്‍ക്കാരിന്റെ ദീര്‍ഘകാല പദ്ധതിയിലാണ് ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ 5000 വിദേശ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള പദ്ധതി ഇടം പിടിച്ചത്. എന്നാല്‍ നിലവിലെ ചര്‍ച്ചകളില്‍ ഇത്രയും നഴ്‌സുമാരെ റിക്രൂട്ട് ചെയ്യണമോയെന്നാണ് സംശയം ഉയരുന്നത്. അതുകൊണ്ട് തന്നെ കൃത്യമായ എണ്ണം പദ്ധതിയില്‍ നിന്നും നീക്കം ചെയ്തു. ഹെല്‍ത്ത് സര്‍വ്വീസ് ജീവനക്കാരുടെ അഭാവം എന്‍എച്ച്എസിന്റെ താളം തെറ്റിക്കുന്നതായി സീനിയര്‍ ഡോക്ടര്‍മാര്‍ പോലും ചൂണ്ടിക്കാണിച്ചിരുന്നു.
നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടെ സ്റ്റുഡന്റ് ഫീസ് നല്‍കുന്നത് അവസാനിപ്പിച്ച മുന്‍ ചാന്‍സലര്‍ ജോര്‍ജ്ജ് ഓസ്ബബോണിന്റെ നടപടിയാണ് പ്രശ്‌നങ്ങളുടെ ആഘാതം വര്‍ദ്ധിപ്പിച്ചതെന്നാണ് കരുതുന്നത്. വിദേശ നഴ്‌സുമാരെ ഇറക്കുമതി ചെയ്ത് പ്രശ്‌നം തല്‍ക്കാലത്തേക്ക് മാത്രമേ പരിഹരിക്കാന്‍ കഴിയൂവെന്നാണ് ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡോണാ കിന്നെയറിന്റെ നിലപാട്.