CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 31 Seconds Ago
Breaking Now

വിവാഹമോചനം ആവശ്യപ്പെട്ട ഭര്‍ത്താവില്‍ നിന്നും രണ്ടാമതൊരു കുഞ്ഞുവേണമെന്നാവശ്യപ്പെട്ട് ഭാര്യ കോടതിയില്‍

മാനുഷിക പരിഗണനയുടെ പേരില്‍ നിയമം സ്ത്രീക്ക് പ്രത്യുല്‍പ്പാദനത്തിന് അവകാശം നല്‍കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

വിവാഹമോചനം ആവശ്യപ്പെട്ട ഭര്‍ത്താവില്‍ നിന്നും രണ്ടാമതൊരു കുഞ്ഞുവേണമെന്നാവശ്യപ്പെട്ട് ഭാര്യ കോടതിയില്‍. മുംബൈ സ്വദേശിനിയായ 35 കാരിയാണ് അകന്നു കഴിയുന്ന ഭര്‍ത്താവില്‍ നിന്നും രണ്ടാമതും കുഞ്ഞിനെ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. പ്രത്യുല്‍പ്പാദന ശേഷി നഷ്ടപ്പെടുന്നതിന് മുമ്പ് ശാരീരിക ബന്ധം വഴിയോ കൃത്രിമ ബീജസങ്കലനം വഴിയോ കുഞ്ഞിനെ വേണമെന്നാണ് യുവതിയുടെ ഹര്‍ജിയില്‍ പറയുന്നത്. നന്ദെഡ് കുടുംബകോടതിയിലാണ് ഈ അപൂര്‍വ ഹര്‍ജി എത്തിയിരിക്കുന്നത്.

മാനുഷിക പരിഗണനയുടെ പേരില്‍ നിയമം സ്ത്രീക്ക് പ്രത്യുല്‍പ്പാദനത്തിന് അവകാശം നല്‍കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ യുവതിയുടെ ആവശ്യത്തെ ഭര്‍ത്താവ് എതിര്‍ത്തു. വാര്‍ധക്യത്തില്‍ തനിക്ക് തുണയാകാന്‍ ഒരു കുഞ്ഞ് വേണമെന്ന യുവതിയുടെ ആവശ്യം ന്യായമാണെന്നാണ് കോടതിയുടെ നിരീക്ഷണം. ജൂണ്‍ 24 ന് മുമ്പായി ഇരുവരും കൗണ്‍സിലിങില്‍ പങ്കെടുക്കുകയും ഐവിഎഫ് വിദഗ്ദനെ കാണുകയും വേണമെന്നാണ് കോടതിയുടെ നിര്‍ദേശം. എന്നാല്‍ കോടതിയുടെ വിധി നിയമപരമല്ലെന്നും വ്യാമോഹവും സാമൂഹിക നീതിക്ക് ഉതകുന്നതല്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം. എന്നാല്‍ എആര്‍ടി സാങ്കേതിക വിദ്യയിലൂടെ കുട്ടികള്‍ ആകാം എന്ന നിര്‍ദേശം കോടതി മുന്നോട്ടുവെച്ചു. പ്രത്യുല്‍പ്പാദന അവകാശം വൈകാരികമായ ചര്‍ച്ചയാണെന്നും അതിസങ്കീര്‍ണമായ പ്രശ്‌നമാണെന്നും കേസ് പരിഗണിച്ച ജഡ്ജി പറഞ്ഞു. മാത്രവുമല്ല ഭര്‍ത്താവിന്റെ പൂര്‍ണ അനുവാദമില്ലാതെ എആര്‍ടി ചെയ്യാന്‍ നിയമത്തിന് പരിമിതികളുണ്ടെന്ന് യുവതിയോടും കോടതി പറഞ്ഞു.

ഐടി ഉദ്യോഗസ്ഥരായ ഇരുവര്‍ക്കും ഒരു കുട്ടി ഉണ്ട്. 2017ലാണ് വിവാഹ മോചനം ആവശ്യപ്പെട്ട് മുംബൈ സ്വദേശിയായ ഭര്‍ത്താവ് കുടുംബക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 2018ല്‍ തങ്ങളുടെ വിവാഹ ബന്ധം പഴയ പടി ആക്കണമെന്നും ഒരു കുട്ടി കൂടി വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ വീണ്ടും കോടതിയെ സമീപിച്ചു. എന്നാല്‍ സ്ത്രീയുടെ അവകാശം ന്യായമാണെന്നും അതേസമയം പുരുഷന്റെ അനുവാദം ഇത്തരം കേസുകളില്‍ നിര്‍ണായകമാണെന്നും കോടതി പറഞ്ഞു.

നിലവിലുള്ള കുട്ടിക്ക് പിതാവ് ചിലവിന് കൊടുക്കണമെന്ന് ഉത്തരവിട്ട കോടതി ഭാര്യക്ക് ജോലിയുള്ളതിനാല്‍ ജീവനാംശം കൊടുക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടി അമ്മക്കൊപ്പമാണ് കഴിയുന്നത്. എന്നാല്‍ ഭര്‍ത്താവ് രണ്ടാമത്തെ കുഞ്ഞിനെ നല്‍കിയില്ലെങ്കില്‍ അയാള്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കുമെന്നാണ് ഭാര്യ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.