30,000-ഓളം വരുന്ന വിദേശ വിദ്യാര്‍ത്ഥികളെ തെറ്റായ ആരോപണത്തിന്റെ പേരില്‍ കള്ളന്‍മാരാക്കിയിട്ടും കുലുക്കമില്ലാതെ ഹോം ഓഫീസ്. ടിയര്‍ 4 വിസ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റുകളില്‍ തട്ടിപ്പ് കാണിച്ചെന്ന് ആരോപിച്ചാണ് ഇത്രയധികം വിദ്യാര്‍ത്ഥികള്‍ മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. എന്നാല്‍ ഹോം ഓഫീസിലെ സീനിയര്‍ സിവില്‍ സെര്‍വ്വന്റ്‌സ് ഇതൊന്നും വലിയ കാര്യമായി പരിഗണിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്.
ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ വഞ്ചന കാണിച്ചെന്ന് വ്യാജ ആരോപണം ഉന്നയിച്ച് വിദ്യാര്‍ത്ഥികളെ പ്രതികളാക്കിയ നടപടി ആശങ്ക ഉയര്‍ത്തുന്നതാണെന്ന് യുകെ ഹോം സെക്രട്ടറി സാജിദ് ജാവിദ് സമ്മതിച്ചിരുന്നു. ഇവരെ സഹായിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് പരിശോഘിച്ച് വരികയാണെന്നും ജാവിദ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിച്ച കോമണ്‍സ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കണ്ടെത്തിയത് ഹോം ഓഫീസിന്റെ ഞെട്ടിക്കുന്ന നിലപാടുകളാണ്.
തങ്ങളുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായതൊന്നും ഹോം ഓഫീസ് അധികാരികള്‍ കാര്യമാക്കുന്നില്ല. വ്യാജ ആരോപണത്തില്‍ കുടുങ്ങിയ വിദേശ വിദ്യാര്‍ത്ഥികളുടെ ഭാവിയില്‍ നേരിടുന്ന അനിശ്ചിതാവസ്ഥയും ഇവര്‍ പരിഗണിക്കുന്നില്ലെന്ന് കമ്മിറ്റി കണ്ടെത്തി. വിഷയത്തില്‍ സാജിദ് ജാവിദ് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് മാത്രമാണ് ഹോം ഓഫീസിലെ ഏറ്റവും മുതിര്‍ന്ന സിവില്‍ സെര്‍വ്വെന്റ് സര്‍ ഫിലിപ്പ് രുത്‌നാമിന്റെ പ്രതികരണം.
ടിയര്‍ 4 വിസ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് ആരോപണത്തില്‍ നേരത്തെ അന്വേഷണം നടത്തിയ നാഷണല്‍ ഓഡിറ്റ് ഓഫീസ് പ്രശ്‌നത്തെ വിന്‍ഡ്‌റഷ് ആരോപണങ്ങളുമായാണ് താരതമ്യം ചെയ്തത്. യുകെ വിസ സിസ്റ്റത്തിലെ പഴുതുകള്‍ ഉപയോഗിച്ച് വിസ തരപ്പെടുത്തുന്ന വിഷയം 2014-ല്‍ പുറത്തുവന്നതോടെയാണ് അന്നത്തെ ഹോം സെക്രട്ടറി തെരേസ മേയ് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥി വിസകള്‍ പിന്‍വലിച്ചത്. എന്നാല്‍ യാതൊരു കുറ്റം ചെയ്യാത്തവരും ഇതില്‍ പെടുകയായിരുന്നു.
ട്യൂഷന്‍ ഫീസ് നല്‍കാന്‍ വന്‍തുക ചെലവഴിച്ച പല വിദ്യാര്‍ത്ഥികളും ഇതോടെ ആത്മഹത്യയുടെ വക്കിലാണ്. തെറ്റായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിന്റെ ബുദ്ധിമുട്ട് വേറെയും. തങ്ങള്‍ കുറ്റക്കാരല്ലെന്ന് തെളിയിക്കാന്‍ കോടതി കയറിയിറങ്ങുകയാണ് ഇവരില്‍ പലരും.