ഗുജറാത്തിലെ പ്ലസ് ടു പരീക്ഷയില്‍ ഒരേ ഉത്തരങ്ങള്‍ കോപ്പിയടിച്ച് എഴുതിയത് 959 കുട്ടികള്‍. ഗുജറാത്ത് സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കോപ്പിയടിയാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്രയധികം കുട്ടികളുടെ ഉത്തരക്കടലാസുകളില്‍ സാമ്യത കണ്ട ഞെട്ടലിലാണ് ഗുജറാത്ത് സെക്കണ്ടറി ആന്റ് ഹയര്‍ സെക്കണ്ടറി എജ്യൂക്കേഷന്‍ ബോര്‍ഡ്. അട്ടിമറി നടത്തിയ വിഷയങ്ങളുടെ പരീക്ഷയില്‍ ഈ വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കുകയും 2020 വരെ ഇവരുടെ പരീക്ഷാഫലം തടയുകയും ചെയ്തിട്ടുണ്ട്. ജുനഗഡ്, ഗിര്‍ സോംനാഥ് ജില്ലകളിലാണ് വ്യാപക കോപ്പിയടി കണ്ടെത്തിയത്.
959 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളില്‍ ചോദ്യങ്ങള്‍ക്ക് ഒരേ തരത്തില്‍ എഴുതിയ ഉത്തരങ്ങള്‍ കണ്ടെത്തിയെന്നും ഉത്തരക്കടലാസില്‍ ഉണ്ടായിരുന്ന തെറ്റുകള്‍ പോലും ഒരുപോലെയായിരുന്നുവെന്നുമാണ് വിദ്യാഭ്യാസ ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നത്. ഒരു പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷയെഴുതിയ 200 വിദ്യാര്‍ത്ഥികളും ഒരു ഉപന്യാസം എഴുതിയത് തുടക്കം മുതല്‍ തീരും വരെ ഒരുപോലെ.
അക്കൗണ്ടിങ്, സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷകളിലാണ് വ്യാപക കോപ്പിയടി കണ്ടെത്തിയത്. ഇവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുമെന്നും വിദ്യാഭ്യാസ ബോര്‍ഡ് അറിയിച്ചു. അട്ടിമറി കണ്ടെത്തിയ സാഹചര്യത്തില്‍ ഈ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ ബോര്‍ഡ് നേരിട്ട് വിളിച്ചു വരുത്തിയിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തില്‍ വെച്ച് അധ്യാപകര്‍ പറഞ്ഞു തന്ന ഉത്തരങ്ങളാണ് തങ്ങള്‍ എഴുതിയതെന്ന് ചില വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ചില സെല്‍ഫ് ഫിനാന്‍സിങ് സ്ഥാപനങ്ങളില്‍ എക്‌റ്റേണല്‍ വിദ്യാര്‍ത്ഥികളായി പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളിലാണ് തിരിമറി നടന്നതെന്നും ഇത് ഗുരുതരമാണെന്നും വിദ്യാഭ്യാസ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഇവര്‍ സ്ഥിരമായി ക്ലാസില്‍ വരുന്ന കുട്ടികളാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം 35000 രൂപ വരെ ഫീസ് നല്‍കിയാണ് സ്‌കൂളുകളില്‍ പഠനം നടത്തുന്നത്.