ഇന്ത്യയ്ക്ക് പൊറുക്കാനാകാത്ത തെറ്റായിരുന്നു പുല്‍വാമ ആക്രമണം. ഇന്ത്യന്‍ സൈന്യത്തിന്റെ വാഹനം ഒന്നായി തകര്‍ത്ത് നടത്തിയ കൂട്ടക്കൊലയ്ക്ക് മറുപടി നല്‍കണമെന്ന് ഏവരും ആഗ്രഹിച്ചിരുന്നു. പാകിസ്താനിലെ ബാലാക്കോട്ടില്‍ വ്യോമസേന ആക്രമണം നടത്തിയതിനു തുടര്‍ച്ചയായി കരയുദ്ധത്തിനു പൂര്‍ണസജ്ജമാണെന്ന് കരസേനാധിപന്‍ ജനറല്‍ ബിപിന്‍ റാവത്ത് സര്‍ക്കാരിനെ അറിയിച്ചെന്നാണ് പുതിയ വെളിപ്പെടുത്തല്‍. പാകിസ്താന്‍ കരയുദ്ധത്തിനു മുതിര്‍ന്നാല്‍, അവരുടെ മണ്ണില്‍ക്കടന്നും യുദ്ധംചെയ്യാന്‍ സന്നദ്ധമാണെന്നാണെന്ന് അദ്ദേഹം അറിയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാകിസ്താന്‍ ആസ്ഥാനമായുള്ള ഭീകരര്‍ ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരുടെ ജീവനെടുത്തതിനു പകരം എന്ത് നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ആലോചിക്കുമ്പോഴായിരുന്നു ജനറല്‍ റാവത്തിന്റെ പ്രഖ്യാപനം. വിരമിച്ച കരസേനാ ഉദ്യോഗസ്ഥരുമായി റാവത്ത് തിങ്കളാഴ്ച നടത്തിയ രഹസ്യചര്‍ച്ചയില്‍ പങ്കെടുത്തയാളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇക്കൊല്ലം ഫെബ്രുവരി 14നാണ് ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ പുല്‍വാമയില്‍ ഭീകരാക്രമണം നടത്തിയത്. ഫെബ്രുവരി 26ന് ഇന്ത്യ ബാലാക്കോട്ടില്‍ വ്യോമാക്രമണം നടത്തി. 2016 സെപ്റ്റംബറിലെ ഉറി ഭീകരാക്രണത്തിനുശേഷം 11,000 കോടി രൂപ വിലമതിക്കുന്ന പടക്കോപ്പുകള്‍ വാങ്ങാന്‍ കരസേന കരാറൊപ്പിട്ടു. ഇതില്‍ 95 ശതമാനവും ലഭിച്ചു. 7,000 കോടി രൂപ മതിക്കുന്ന 33 കരാറുകളുടെ കാര്യത്തില്‍ അന്തിമതീരുമാനമായിട്ടുണ്ട്. 9,000 കോടി രൂപയുടെ ആയുധങ്ങള്‍കൂടി വാങ്ങുന്നതിനുള്ള ചര്‍ച്ച അന്തിമഘട്ടത്തിലാണെന്നും ഇന്ത്യ പൂര്‍ണ്ണ സജ്ജമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.