ഒരിക്കലും നടക്കില്ലെന്ന് കരുതി പ്രഖ്യാപിച്ച ഹിതപരിശോധനയില്‍ ജനം വിധിയെഴുത്ത് നടത്തിയപ്പോള്‍ ബ്രിട്ടന്റെ തലയിലെഴുത്ത് മാത്രമല്ല മാറിയത്, ആ സമയത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണിന്റേത് കൂടിയായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിടവാങ്ങാന്‍ ബ്രിട്ടന്‍ വിധിയെഴുതിയപ്പോള്‍ കസേര തെറിച്ച കാമറൂണിന്റെ രാഷ്ട്രീയഭാവിയും അതോടെ അവസാനിച്ചു. എന്നാല്‍ അതിന് ശേഷം മൂന്നാമത്തെ പ്രധാനമന്ത്രി അധികാരത്തില്‍ എത്തിയിട്ടും ബ്രക്‌സിറ്റ് നടപടികള്‍ എങ്ങും എത്തിയിട്ടില്ല. രാഷ്ട്രീയക്കാര്‍ തമ്മിലടിച്ച് മത്സരിക്കുമ്പോള്‍ ഈ അനിശ്ചിതാവസ്ഥ വരുത്തിവെച്ചതിന് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ മാപ്പ് പറയുകയാണ്.
തന്റെ പുതിയ പുസ്തകം പുറത്തിറക്കുന്നതിന് മുന്നോടിയായി നല്‍കിയ അഭിമുഖത്തിലാണ് ഹിതപരിശോധന നടത്തി കാര്യങ്ങള്‍ കുഴപ്പത്തിലാക്കിയതിനെ പ്രതിരോധിച്ചും, മാപ്പ് പറഞ്ഞും കാമറൂണ്‍ വാദങ്ങള്‍ മുന്നോട്ട് വെച്ചത്. അതിന് ശേഷം രാജ്യം കടുത്ത ഭിന്നതയിലേക്കും അനിശ്ചിതാവസ്ഥയിലേക്ക് കൂപ്പുകുത്തിയതിലും ഏറെ ഖേദമുണ്ട്. ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ അടിസ്ഥാന വിഷയത്തില്‍ ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താന്‍ അവസരം നല്‍കുകയായിരുന്നു ലക്ഷ്യം. ഹിതപരിശോധന നടത്തിയതിന് തന്നോട് പൊറുക്കാന്‍ കഴിയാത്ത നിരവധി പേരുണ്ട്, പക്ഷെ അത് ഒഴിവാക്കാന്‍ കഴിയാത്തതായിരുന്നു, മുന്‍ പ്രധാനമന്ത്രി പറഞ്ഞു.
ബോറിസ് ജോണ്‍സണും, മൈക്കിള്‍ ഗോവും ഉള്‍പ്പെട്ട ബ്രക്‌സിറ്റ് സംഘം സത്യങ്ങള്‍ വീട്ടില്‍ വെച്ചാണ് പ്രചരണം നടത്തിയതെന്ന് രാജിവെച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം കാമറൂണ്‍ ആരോപിക്കുന്നു. ഇയു അംഗത്വത്തിന് ആഴ്ചയില്‍ 350 മില്ല്യണ്‍ പൗണ്ട് ചെലവുണ്ടെന്നും, തുര്‍ക്കി ഇയു അംഗത്വം എടുക്കുമെന്നും പ്രചരണങ്ങളുണ്ടായി. പ്രധാനമന്ത്രിയായ ശേഷം ബോറിസ് എടുത്ത കടുത്ത തീരുമാനങ്ങള്‍ തെറ്റായെന്ന പക്ഷക്കാരനാണ് ഈ മുന്‍ഗാമി. പാര്‍ലമെന്റ് സസ്‌പെന്‍ഷനും, 21 വിമത എംപിമാരെ പുറത്താക്കിയും ശരിയായില്ല.
നോ ഡീല്‍ നേരിടാനും ബ്രിട്ടന്‍ തയ്യാറെടുത്ത് ഇരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനമെങ്കിലും ഈ നിര്‍ദ്ദേശത്തെ കാമറൂണ്‍ തള്ളുന്നു. ഇതിന് പുറമെ പ്രശ്‌നപരിഹാരത്തിന് രണ്ടാം ഹിതപരിശോധന വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ദി ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.