ഫ്‌ലക്‌സ് ബോര്‍ഡ് പൊട്ടിവീണ് സ്‌കൂട്ടറില്‍ യാത്ര ചെയ്ത യുവതി ടാങ്കര്‍ ലോറിയുടെ അടിയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി. ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്ന കോടതി ഉത്തരവ് നടപ്പിലാക്കാത്തതാണ് വിമര്‍ശനത്തിന് കാരണം. എത്ര ലിറ്റര്‍ രക്തം കൊണ്ടാണ് റോഡുകള്‍ ചായം പൂശുക എന്നായിരുന്നു സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചത്.
'രാജ്യത്തെ ജനങ്ങളുടെ ജീവന് യാതൊരു വിലയുമില്ല. ഇത് ബ്യൂറോക്രാറ്റിക് അനാസ്ഥയാണ്. കഷ്ടം, സര്‍ക്കാരില്‍ ഞങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു' കോടതി വിമര്‍ശിച്ചു. യുവതിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇനി ഫ്‌ലക്‌സുകള്‍ സ്ഥാപിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.യുവതിയുടെ മരണത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിന് ഉപ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തെ ഉള്‍പ്പെടെയുള്ളവരെ സ്വാഗതം ചെയ്യാന്‍വച്ച ഫ്‌ലകസ് ബോര്‍ഡാണ് ശുഭശ്രീ എന്ന 25കാരിയുടെ ദേഹത്തേക്ക് വീണത്. ഫ്‌ലക്‌സ് പ്രിന്റ് ചെയ്ത സ്ഥാപനം അടച്ചു പൂട്ടി. എന്നാല്‍ വീഴ്ച വരുത്തിയ നഗരസഭയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ യാതൊരു നടപടിയും ഇല്ല. വന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ മാത്രമാണ് കുറ്റക്കാരനായ ചെന്നൈ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ കൂടിയായ ഭരണകക്ഷി നേതാവിനെതിരെ നടപടിയെടുത്തത്. കൂടാതെ യുവതിയുടെ ശരീരത്തിലേക്ക് കയറിയ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു.