ബോഡി ബില്‍ഡിംഗ് ഒട്ടും എളുപ്പമുള്ള കായിക ഇനമല്ല. ഒറ്റയടിക്ക് ഇഞ്ചക്ഷന്‍ ചെയ്ത് മസില്‍ വീര്‍പ്പിക്കാമെന്ന് മോഹിക്കുന്നവര്‍ക്ക് ഒട്ടും പറ്റിയ പരിപാടിയല്ല ബോഡി ബില്‍ഡിംഗ്. ചെന്നൈയില്‍ നിന്നുള്ള എസ് ഭാസ്‌കരനോട് ചോദിച്ചാല്‍ ഇതേക്കുറിച്ച് വ്യക്തമായ ഉത്തരം ലഭിക്കും. ഭാസ്‌കരന്‍ വെറുമൊരു മസില്‍മാനല്ല, ഈ വര്‍ഷത്തെ അര്‍ജ്ജുന ജേതാവ് കൂടിയാണ്.
20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ അവാര്‍ഡിന് അര്‍ഹനായ ബോഡി ബില്‍ഡിംഗ് താരമെന്ന് പറയുമ്പോള്‍ അറിയാം അദ്ദേഹം കടന്നുവന്ന വഴി നിസ്സാരമല്ലെന്ന്. മിസ്റ്റര്‍ ഏഷ്യ, മിസ്റ്റര്‍ വേള്‍ഡ് കിരീടങ്ങള്‍ ചൂടിയ ഭാസ്‌കരന് കഴിഞ്ഞ 20 വര്‍ഷക്കാലത്തെ യാത്രക്ക് രാജ്യം തന്ന അംഗീകാരമാണ് അര്‍ജ്ജുന അവാര്‍ഡ്.
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ജനിച്ച ഭാസ്‌കരന്‍ പിതാവ് രോഗബാധിതനായതോടെ 9ാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചു. പതിവായി വ്യായാമം ചെയ്തിരുന്ന അദ്ദേഹം 19ാം വയസ്സില്‍ പ്രദേശത്തെ ജിമ്മില്‍ ചേര്‍ന്നു. റെയില്‍വെ ജീവനക്കാരനും മുന്‍ മിസ്റ്റര്‍ ജൂനിയര്‍ ഇന്ത്യയുമായ റെയില്‍വെ രാജേന്ദ്രനായിരുന്നു ആദ്യ ഗുരു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ബോഡി ബില്‍ഡിംഗില്‍ ശ്രദ്ധിച്ച ഭാസ്‌കരന്‍ മിസ്റ്റര്‍ ചെന്നൈ മത്സരത്തില്‍ വിജയിച്ചു. ഈ സമയത്ത് മരപ്പണിയിലൂടെയാണ് അദ്ദേഹം കുടുംബത്തെ സംരക്ഷിച്ച് പോന്നത്.
ഗുരുവിന്റെ ഉപദേശം സ്വീകരിച്ച് ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ജോലിക്ക് അപേക്ഷിച്ചു. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലി കിട്ടിയതോടെ ഐസിഎഫ് ജിമ്മിലായി പരിശീലനം. പിന്നീട് നേട്ടങ്ങളുടെ ചാകരയായിരുന്നു. ബോഡി ബില്‍ഡറായ ഭാവി വരനെ കണ്ട് പെണ്ണുകാണലില്‍ നിന്നും പിന്നീട് ഭാര്യയായ പെണ്‍കുട്ടി ഓടിപ്പോയത് ഭാസ്‌കരന്‍ ഓര്‍മ്മിക്കുന്നു.
റെയില്‍വെയില്‍ സ്ഥിരം ജോലിയും, ബോഡി ബില്‍ഡറായതിനാല്‍ ചീത്ത ശീലങ്ങളില്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്താണ് ഒടുവില്‍ വിവാഹിതനായത്. 41ാം വയസ്സിലാണ് അര്‍ജ്ജുന അവാര്‍ഡ് ഭാസ്‌കരനെ തേടിയെത്തിയത്.