ഔദ്യോഗിക രേഖകളില്‍ കള്ളംചേര്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരമായ കാര്യമാണ്. ചിലപ്പോള്‍ ഇതിന് ജയില്‍ശിക്ഷ തന്നെ അനുഭവിക്കേണ്ടി വരും. സര്‍ക്കാരിന് നല്‍കുന്ന അപേക്ഷയില്‍ ഒരാളുടെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തുന്നത് പോലും കുറ്റങ്ങളുടെ പട്ടികയില്‍ പെടും. ഇത്തരത്തില്‍ മുന്‍ കാമുകനെ ഒന്ന് വേദനിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ഗര്‍ഭിണി കൂടിയായ അമ്മയ്ക്കാണ് ഇപ്പോള്‍ എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്.
കുഞ്ഞിന്റെ ബര്‍ത്ത് സര്‍ട്ടിഫിക്കറ്റില്‍ യഥാര്‍ത്ഥ പിതാവായ മുന്‍ കാമുകന്റെ പേരിന് പകരം മറ്റൊരാളുടെ പേര് രേഖപ്പെടുത്തി പകരംവീട്ടാന്‍ ശ്രമിച്ച യുവതിക്ക് എട്ട് മാസം ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. തന്റെ പുതിയ കാമുകന്‍ നഥാന്‍ ലെഗ്ഗാറ്റാണ് കുഞ്ഞിന്റെ പിതാവെന്നാണ് 30-കാരി ലൂസി ബോയ്‌സ് ബോധിപ്പിച്ചത്. മുന്‍ കാമുകന്‍ ആഷ്‌ലി സെയ്‌സിനെയാണ് ഇവര്‍ ബോധപൂര്‍വ്വം ജനനം രജിസ്റ്റര്‍ ചെയ്യാനെത്തിയപ്പോള്‍ തിരസ്‌കരിച്ചത്.
കുഞ്ഞിന്റെ രക്ഷിതാക്കള്‍ തങ്ങളാണെന്ന് ലൂസിയും, നഥാനും പേപ്പര്‍വര്‍ക്കില്‍ രേഖപ്പെടുത്തുകയും, അധികൃതരോട് പറയുകയും ചെയ്തു. എന്നാല്‍ മുന്‍ കാമുകനുമായി വഴക്കിട്ട് വേര്‍പിരിഞ്ഞതിനെത്തുടര്‍ന്ന് ഒരു പണികൊടുക്കാനായാണ് ഇവര്‍ ആഷ്‌ലിയുടെ പേര് ഒഴിവാക്കിയതെന്ന് സ്വാന്‍സി ക്രൗണ്‍ കോടതി വിചാരണയില്‍ വ്യക്തമായി. സോഷ്യല്‍ സര്‍വ്വീസ് വിഷയത്തില്‍ ഇടപെട്ടതോടെയാണ് ഇവരുടെ കള്ളങ്ങള്‍ പൊളിഞ്ഞത്.
പറ്റേണിറ്റി ടെസ്റ്റ് കൂടി നടത്തിയതോടെ കേസിലെ യാഥാര്‍ത്ഥ്യം വെളിപ്പെട്ടു. സ്വാന്‍സി മാന്‍സെല്‍ടണില്‍ നിന്നുള്ള ലൂസിയെയും, നഥാനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബര്‍ത്ത് രജിസ്‌ട്രേഷനില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തിയെന്നും സമ്മതിച്ചു. കുഞ്ഞിന്റെ പിതാവായി നഥാനെ കാണാന്‍ ആഗ്രഹിച്ചിരുന്നത് കൊണ്ട് ഇത് ചെയ്തതെന്ന് വാദിച്ച് നോക്കിയെങ്കിലും വീണ്ടും ഗര്‍ഭിണിയായ ലൂസിയ്ക്ക് എട്ട് മാസം ജയില്‍ശിക്ഷയാണ് കോടതി വിധിച്ചത്. നഥാന് ആറ് മാസവും സ്വാന്‍സി ക്രൗണ്‍ കോടതി സമ്മാനിച്ചു.