ഫ്രാന്‍സില്‍ നിന്നുള്ള ആദ്യത്തെ മള്‍ട്ടിറോള്‍ കോംബാറ്റ് വിമാനമായ റഫാലിന്റെ കരുത്ത് ഇനി ഇന്ത്യന്‍ വ്യോമസേനയ്ക്ക് സ്വന്തം. ഡസ്സോള്‍ട്ട് ഏവിയേഷനില്‍ നിന്ന് ആദ്യ റഫാല്‍ വിമാനം ഏറ്റുവാങ്ങിയതായി ഇന്ത്യന്‍ പ്രതിരോധ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. വ്യോമസേന ഡെപ്യൂട്ടി എയര്‍ ചീഫ് മാര്‍ഷല്‍ വി. ആര്‍. ചൗധരി ഒരു മണിക്കൂറോളം റഫാലില്‍ പറക്കുകയും ചെയ്തു. ദസറ ദിനമായ ഒക്‌ടോബര്‍ എട്ടിന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേനയ്ക്ക് റഫാല്‍ ഔദ്യോഗികമായി കൈമാറും.
റഫാലിന്റെ വരവോടു കൂടി ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ ശക്തിയായി ഇന്ത്യ മാറി കഴിഞ്ഞു. ഇന്ത്യന്‍ പ്രതിരോധ മേഖലയിലെ കുതിപ്പ് അയല്‍ രാജ്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് പാക്, ചൈന റിപ്പോര്‍ട്ടുകള്‍ വരെ വന്നു കഴിഞ്ഞു. പാകിസ്ഥാന്‍ നേരിടുന്നതു പോലെ ചൈനയ്ക്കും ഇന്ത്യയില്‍ നിന്നു ഭീഷണിയുണ്ട്. ഇന്ത്യ വാങ്ങുന്ന ആയുധങ്ങളും പോര്‍വിമാനങ്ങളും തങ്ങള്‍ക്ക് വന്‍ ഭീഷണി തന്നെയാണെന്നാണ് ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.2016 സെപ്തംബറിലാണ് ഫ്രഞ്ച് നിര്‍മാതാക്കളില്‍ നിന്ന് ഫ്‌ളൈ എവേ അവസ്ഥയില്‍ 36 റാഫാല്‍ ജെറ്റുകള്‍ വാങ്ങുന്നതിന് ഫ്രാന്‍സും ഡസ്സോള്‍ട്ട് ഏവിയേഷനുമായി ഇന്ത്യ കരാര്‍ ഒപ്പു വച്ചത്. ഏകദേശം 59,000 കോടി രൂപയുടെതായിരുന്നു കരാര്‍. വിമാനം പറത്തുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട വ്യോമസേന പൈലറ്റുമാര്‍ക്ക് ഇതിനോടകം ഫ്രാന്‍സില്‍ പരിശീലനം നല്‍കി കഴിഞ്ഞു. നിലവില്‍ പാകിസ്ഥാനുമായി യുദ്ധസാഹചര്യം നിലനില്‍ക്കെ, റഫാല്‍ അതിര്‍ത്തിയില്‍ തന്നെ വിന്യസിക്കുമെന്നാണ് അറിവ്.
രണ്ടു പൈലറ്റുമാരുള്ളതും ഒരു പൈലറ്റുള്ളതുമായ റഫാല്‍ വിമാനങ്ങള്‍ക്കാണ് ഇന്ത്യ വാങ്ങുന്നത്. ഏകദേശം 670 കോടി രൂപയാണ് ഒരു വിമാനത്തിന്റെ വില.
15.27 മീറ്ററാണ് വിമാനത്തിന്റെ നീളം. മണിക്കൂറില്‍ 1912 കിലോമീറ്ററാണ് വേഗം. ഒറ്റപറക്കലില്‍ 3700 കിലോമീറ്റര്‍ പരിധിവരെ പറക്കാന്‍ കഴിയുന്ന വിമാനത്തില്‍ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട്, എയര്‍ ടു സര്‍ഫസ് എന്നിങ്ങനെ ത്രിതല ശേഷിയുള്ളതാണ് റഫാല്‍. മിക്ക ആധുനിക ആയുധങ്ങളും റഫാലില്‍ ഘടിപ്പിക്കാനാകും. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനുള്ള ശേഷി റഫാലിനുണ്ട്.