CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 11 Minutes 43 Seconds Ago
Breaking Now

മാഞ്ചസ്റ്ററിലെ ആണ്‍ഡേല്‍ സെന്ററില്‍ ഭീകരാക്രമണം; 12 ഇഞ്ച് നീളമുള്ള കത്തിയുമായി അക്രമി ഷോപ്പിംഗിന് എത്തിയവരെ കുത്തിവീഴ്ത്തി; അഞ്ച് പേര്‍ക്ക് കുത്തേറ്റു; 41-കാരനെ പോലീസ് കീഴടക്കി അറസ്റ്റ് ചെയ്തു; ഭയന്നുവിറച്ച് ആളുകള്‍ ഷോപ്പുകളില്‍ അഭയം തേടി

വടിവാളുമായി എത്തിയ പ്രതി ഓടിനടന്ന് പരമാവധി ആളുകള്‍ക്ക് മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍

ഷോപ്പിംഗിന് എത്തിയ ആളുകള്‍ക്ക് ഇടയിലേക്ക് കത്തിയുമായി ചാടിവീണ് ക്രൂരമായി കുത്തിപ്പരുക്കേല്‍പ്പിച്ച അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു കൗമാരക്കാരി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് കുത്തേറ്റതോടെയാണ് സ്ഥലത്തെത്തിയ പോലീസ് സംഘം അക്രമിയെ കീഴ്‌പ്പെടുത്തി അക്രമത്തിന് അവസാനം കുറിച്ചത്. മാഞ്ചസ്റ്ററിലെ ഷോപ്പിംഗ് സെന്ററിലാണ് 12 ഇഞ്ച് വരുന്ന കത്തിയുമായി ഇയാള്‍ ആളുകളെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. മാഞ്ചസ്റ്ററിലെ ആണ്‍ഡേല്‍ സെന്ററില്‍ ജനങ്ങള്‍ ഭയന്നുവിറച്ച് ഷോപ്പുകളില്‍ അഭയം തേടി. അഞ്ച് പേര്‍ക്കാണ് സംഭവത്തില്‍ പരുക്കേറ്റത്. 

കറുത്ത ജാക്കറ്റ് അണിഞ്ഞ 41-കാരനായ അക്രമിയെ മെന്റല്‍ ഹെല്‍ത്ത് ആക്ട് പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പോലീസ് ടേസര്‍ ചെയ്ത് വീഴ്ത്തിയ പ്രതിയെ പിടികൂടുന്ന ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീവ്രവാദി എന്ന് സംശയിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വടിവാളുമായി എത്തിയ പ്രതി ഓടിനടന്ന് പരമാവധി ആളുകള്‍ക്ക് മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ വിശദീകരിച്ചു. 

ഹൊറര്‍ ചിത്രത്തിലേത് പോലൊരു അവസ്ഥയായിരുന്നു ഷോപ്പിംഗ് സെന്ററിലെന്ന് ഇവര്‍ പറഞ്ഞു. അക്രമം തുടങ്ങിയെന്ന് വാര്‍ത്ത പരന്നതോടെ 'കത്തി', 'ബോംബ്' എന്നെല്ലാം വിളിച്ചുപറഞ്ഞ് ആളുകള്‍ പരക്കം പാഞ്ഞു. ഇതിനിടെ ഷോപ്പിംഗിന് എത്തിയവര്‍ കെട്ടിടം വിട്ടിറങ്ങാന്‍ പ്രഖ്യാപനം വന്നു, കൂടാതെ കടകളുടെ ഷട്ടര്‍ താഴ്ത്തി, ജീവനക്കാരോട് സുരക്ഷിത സ്ഥാനം തേടാനും നിര്‍ദ്ദേശം എത്തി. അഞ്ച് മിനിറ്റിനകം അക്രമിയെ പോലീസ് പിടികൂടി. മാഞ്ചസ്റ്ററില്‍ നിന്നുള്ള ബ്രിട്ടീഷ് പൗരന്‍ തന്നെയാണ് അറസ്റ്റിലായതെന്നാണ് വിവരം. 

ഇയാളെക്കുറിച്ച് എംഐ5നോ, തീവ്രവാദ വിരുദ്ധ പോലീസിനോ മുന്‍കൂര്‍ അറിവുകള്‍ ഉണ്ടായിരുന്നില്ല. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്ള 19-കാരി ഷോള്‍ മക്ഗര്‍കിന് പുറമെ മറ്റ് മൂന്ന് സ്ത്രീകള്‍ക്കും, ഒരു പുരുഷനുമാണ് കുത്തേറ്റത്. ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല. 




കൂടുതല്‍വാര്‍ത്തകള്‍.