സ്മാര്‍ട്ട് മോട്ടോര്‍വേകള്‍ ജീവനെടുക്കുന്നതായി കൊറോണറുടെ മുന്നറിയിപ്പ്. വഴിയില്‍ കുടുങ്ങിയ മുത്തശ്ശന്റെ കാറില്‍ ലോറി വന്നിടിച്ച് എട്ട് വയസ്സുള്ള ആണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിലാണ് കൊറോണറുടെ ഓര്‍മ്മപ്പെടുത്തല്‍. ലെസ്റ്ററില്‍ വെച്ച് നടന്ന ദുരന്തത്തിലാണ് ഇന്ത്യന്‍ വംശജനായ ദേവ് നരന്‍ കൊല്ലപ്പെട്ടത്.
കുട്ടി യാത്ര ചെയ്തിരുന്ന ടൊയോട്ട യാരിസ് ഹാര്‍ഡ്‌ഷോള്‍ഡറില്‍ നിര്‍ത്തിയ സമയത്ത് വാഹനത്തില്‍ ലോറി വന്നിടിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു സംഭവം. ഇതേക്കുറിച്ച് അന്വേഷിച്ച വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഏരിയ കൊറോണര്‍ തന്റെ സവിശേഷ അധികാരങ്ങള്‍ വിനിയോഗിക്കുകയാണ്. ഹാര്‍ഡ് ഷോള്‍ഡര്‍ ഇല്ലാത്ത റോഡുകളാണ് സുരക്ഷിതമെന്ന് റോഡ് മേധാവികള്‍ അവകാശപ്പെടുമ്പോള്‍ കാര്യേജ്‌വേയില്‍ ബ്രേക്ക്ഡൗണായി കിടക്കുന്ന വാഹനങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് എമ്മ ബ്രൗണ്‍ ചൂണ്ടിക്കാണിച്ചു.
ബര്‍മിംഗ്ഹാമില്‍ നടന്ന ഇന്‍ക്വസ്റ്റില്‍ ബ്രൗണ്‍ ഹൈവേസ് ഇംഗ്ലണ്ടില്‍ നിന്ന് കൂടുതല്‍ ഉത്തരങ്ങളും ആവശ്യപ്പെട്ടു. റോഡില്‍ കുരുങ്ങുന്ന വാഹനങ്ങളെ കണ്ടെത്താന്‍ എങ്ങിനെ മെച്ചപ്പെട്ട രീതിയില്‍ സാധിക്കുമെന്നാണ് അവരുടെ ചോദ്യം. ഹാര്‍ഡ് ഷോള്‍ഡര്‍ ഒഴിവാക്കുന്ന റോഡുകളില്‍ ടെക്‌നോളജി ഉപയോഗപ്പെടുത്താതെ പോകുന്നത് ജീവന്‍ നഷ്ടമാകാനാണ് ഇടയാക്കുന്നത്. നിലവില്‍ സിസിടിവി കാണുന്ന പൊതുജനങ്ങളും, പോലീസും, ജീവനക്കാരും നല്‍കുന്ന വിവരങ്ങളാണ് ഇതിനായി ആശ്രയിക്കുന്നത്. ഒരു റഡാര്‍ സിസ്റ്റം പരീക്ഷണഘട്ടത്തിലാണെന്ന് ഹൈവേസ് ഇംഗ്ലണ്ട് അറിയിച്ചു.
സ്മാര്‍ട്ട് മോട്ടോര്‍വേകള്‍ നിരവധി ജീവനുകള്‍ നഷ്ടമാകാന്‍ ഇടയാക്കിയെന്ന് ദേവിന്റെ മാതാപിതാക്കളായ മീരയും, ദിലേഷ് നരനും ചൂണ്ടിക്കാട്ടി. അനാവശ്യമായി നിരവധി മരണങ്ങള്‍ സംഭവിക്കുന്നു. എന്താണ് ആളുകള്‍ക്ക് ഇതേക്കുറിച്ച് വിവരം നല്‍കാത്തത്?, മീര ചോദിച്ചു. മീരയുടെ 70-കാരനായ പിതാവ് ഭാനുചന്ദ്ര ലോധിയ ആണ് കാര്‍ റോഡരികില്‍ നിര്‍ത്തിയത്. 45 സെക്കന്‍ഡിനുള്ളില്‍ ലോറി കാറില്‍ ഇടിച്ചുകയറി. മകനെ നഷ്ടമായതിന് പുറമെ തന്റെ പിതാവിനും, ലോറി ഡ്രൈവര്‍ക്കും ജീവിതകാലം മുഴുവന്‍ ഈ ഓര്‍മ്മകളുമായി ജീവിക്കേണ്ടി വരുമെന്ന് മീര പറയുന്നു.