എന്‍എച്ച്എസ് ആശുപത്രിയില്‍ ഏറ്റവും മോശം പരിചരണം നേരിടുക, ഒന്നിന് പകരം ആറ് തവണ അബദ്ധം പറ്റുക, ഇതേത്തുടര്‍ന്ന് ക്യാന്‍സറാണെന്ന് തിരിച്ചറിയുക പോലും ചെയ്യാതെ രോഗം മൂര്‍ച്ഛിച്ച ശേഷം തിരിച്ചറിയുക, ഇതിനെല്ലാം പുറമെ ആ അവസ്ഥകളിലൂടെ ഒരു നഴ്‌സ് കടന്നുപോകുക, ഒടുവില്‍ മരണപ്പെടുക! ഇത്രയൊക്കെ ധാരാളമാണ് എന്‍എച്ച്എസ് ആശുപത്രിയുടെ റിപ്പോര്‍ട്ടില്‍ തുടക്കം മുതല്‍ ഒടുക്കം വരെ മോശമാണെന്ന് ആ നഴ്‌സിന്റെ ഭര്‍ത്താവിനെ കൊണ്ട് പറയിക്കാന്‍.
തന്റെ ഭാര്യയുടെ സെര്‍വിക്കല്‍ ക്യാന്‍സര്‍ ആറ് തവണ തിരിച്ചറിയപ്പെടാതെ പോയെന്ന് കുറ്റസമ്മതം നടത്തിയ, വൈകിയെത്തിയ റിപ്പോര്‍ട്ടിനെയാണ് ഭര്‍ത്താവ് അപലപിച്ചത്. എന്‍എച്ച്എസില്‍ 13 വര്‍ഷം നഴ്‌സായി ജോലി ചെയ്ത ജൂലി ഒ'കോണറിന് ബ്രിസ്‌റ്റോള്‍ സൗത്ത്മീഡ് ഹോസ്പിറ്റലിന്റെ തുടര്‍ച്ചയായ ഉറപ്പുകള്‍ ലഭിച്ചിട്ടും മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് രോഗമുണ്ടെന്ന് കണ്ടെത്തിയത്.
സംശയങ്ങള്‍ തീരെ ജൂലി പ്രൈവറ്റ് കണ്‍സള്‍ട്ടന്റിന്റെ സേവനം തേടിയപ്പോഴാണ് 1.8 ഇഞ്ച് ട്യൂമറുണ്ടെന്ന് കണ്ടെത്തിയത്. ഫെബ്രുവരിയില്‍ 49-ാം വയസ്സില്‍ അവര്‍ മരണമടഞ്ഞു. ഇപ്പോള്‍ പുറത്തുവന്ന അന്വേഷണ റിപ്പോര്‍ട്ട് നോര്‍ത്ത് ബ്രിസ്‌റ്റോള്‍ എന്‍എച്ച്എസ് ട്രസ്റ്റ് ജൂലിയെ കൈവിട്ടത് ഒന്നിലേറെ തവണയാണെന്ന് സ്ഥിരീകരിക്കുന്നു. എന്നാല്‍ സ്വതന്ത്ര അന്വേഷണവും, ട്രസ്റ്റിന്റെ ആഭ്യന്തര അന്വേഷണവും ജൂലി സ്വകാര്യ കണ്‍സള്‍ട്ടന്റിനെ കണ്ട് രോഗം കണ്ടെത്തിയ മാര്‍ച്ച് 2017 വരെ മാത്രമാണ് പരിശോധിച്ചത്.
2014-ല്‍ നടത്തിയ സ്മിയര്‍ ടെസ്റ്റ് മുതല്‍ പിന്നീട് അഞ്ച് തവണ ആശുപത്രിയില്‍ എത്തിയ നഴ്‌സിന്റെ പരിശോധനകളെക്കുറിച്ച് റിപ്പോര്‍ട്ട് ഒരക്ഷരം മിണ്ടുന്നില്ല. ഏഴ് മാസം വൈകിയെത്തിയ റിപ്പോര്‍ട്ട് വീഴ്ചകളെക്കുറിച്ച് വ്യക്തത നല്‍കുന്നുമില്ല. ട്രസ്റ്റ് ഉപയോഗിക്കുന്ന മറ്റ് സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒന്നും റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്ന് ജൂലിയുടെ ഭര്‍ത്താവ് കെവിന്‍ ചൂണ്ടിക്കാണിച്ചു. എത്ര സ്ത്രീകള്‍ക്ക് ദുരന്തം നേരിട്ടെന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്.