പേപ്പര്‍ പ്രിസ്‌ക്രിപ്ഷനുകള്‍ അടുത്ത മാസം മുതല്‍ പുരാതന ആചാരമായി മാറും. അടുത്ത രണ്ട് വര്‍ഷം കൊണ്ട് 300 മില്ല്യണ്‍ പൗണ്ട് ലാഭിക്കാനുള്ള എന്‍എച്ച്എസ് പദ്ധതിയാണ് ഇതിന് വഴിയൊരുക്കുക. നവംബര്‍ 18 മുതല്‍ രാജ്യത്തെ എല്ലാ ജിപികളും ഇലക്ട്രോണിക് പ്രിസ്‌ക്രിപ്ഷനിലേക്ക് ചുവടുമാറും. ഇതോടെ കെമിസ്റ്റുകള്‍ക്ക് മുന്നിലേക്ക് പേപ്പറില്‍ മരുന്ന് എഴുതിയ ചീട്ടുമായി പോകുന്നത് രോഗികള്‍ക്ക് ഒഴിവാക്കാം.
ഇതിന് പകരം മെഡിസിന്‍ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ നേരിട്ട് രോഗി തെരഞ്ഞെടുക്കുന്ന പ്രാദേശിക ഫാര്‍മസിക്ക് അയച്ചുനല്‍കും. ഇവിടെ നിന്ന് രോഗിക്ക് പേരും, ജനന തീയതിയും നല്‍കി പ്രിസ്‌ക്രിപ്ഷന്‍ നേടാം. പേനയും, പേപ്പറും ഉപയോഗിച്ചുള്ള പ്രിസ്‌ക്രിപ്ഷന്‍ വേണ്ടെന്ന് വെയ്ക്കുക വഴി എന്‍എച്ച്എസ് ബജറ്റില്‍ 2021 ആകുന്നതോടെ 300 മില്ല്യണ്‍ പൗണ്ട് ലാഭിക്കാമെന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്.
എന്നിരുന്നാലും പേപ്പര്‍ പ്രിസ്‌ക്രിപ്ഷന്‍ ആവശ്യമുള്ള രോഗികള്‍ക്ക് ഇത് ചോദിച്ച് വാങ്ങാം. പുതിയ സ്‌കീം അനുസരിച്ച് പ്രിസ്‌ക്രിപ്ഷനുകള്‍ ഒരു പ്രത്യേക ബാര്‍കോഡ് നല്‍കി പ്രിന്റ് ചെയ്താകും ലഭിക്കുക. ഇതില്‍ ജിപി ഒപ്പ് വെയ്ക്കില്ല. ഇതുവഴി രാജ്യത്തെ ഏത് ഫാര്‍മസിയില്‍ ചെന്നാലും ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് മെഡിക്കേഷന്‍ വിവരങ്ങള്‍ ഫാര്‍മസിസ്റ്റിന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
ഇലക്ട്രോണിക് പ്രിസ്‌ക്രിപ്ഷന്‍ സര്‍വ്വീസ് വഴി തുടര്‍ച്ചയായുള്ള പ്രിസ്‌ക്രിപ്ഷന് വേണ്ടി രോഗിക്ക് ജിപിയെ സന്ദര്‍ശിക്കുന്നതും ഒഴിവാക്കാം. ഇലക്ട്രോണിക് സിഗ്നേച്ചര്‍ വഴി ഒരു വര്‍ഷം വരെ മരുന്നുകള്‍ പ്രിസ്‌ക്രൈബ് ചെയ്യാനുള്ള അവസരമുണ്ട്.