പൊതു തിരഞ്ഞെടുപ്പ് അടുക്കേ ലേബര്‍ പാര്‍ട്ടിയുടേയും അതിന്റെ നേതാവ് ജെറമി കോര്‍ബിന്റെയും ജന പിന്തുണ ബ്രിട്ടനില്‍ ഇടിയുകയാണ്. തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ കാത്തിരിക്കുന്നത് തോല്‍വിയാകുമെന്നാണ് ഓരോ സര്‍വേയും വ്യക്തമാക്കുന്നത്. പരമ്പരാഗതമായി ലേബറിനെ പിന്തുണയ്ക്കുന്ന ഇടങ്ങളിലും കോര്‍ബിന് കാര്യമായ നേട്ടമുണ്ടാക്കാനാകുന്നില്ലെന്ന് ഈ സര്‍വേകള്‍ വ്യക്തമാക്കുന്നു.
ലേബറിനും ജെറമി കോര്‍ബിനും അത്ര അനുകൂല അവസ്ഥയല്ലിപ്പോള്‍. കോര്‍ബിന്റെ സഹായി ടോംം വാട്‌സണ്‍ രാജിവച്ചതും പല സ്ഥാനാര്‍ത്ഥികളും വിവാദത്തില്‍ കുടുങ്ങിയതും പാര്‍ട്ടിയുടെ മുന്‍ നേതാക്കള്‍ കോര്‍ബിനെതിരെ പരസ്യമായി രംഗത്തെത്തിയതും അദ്ദേഹത്തിന് ക്ഷീണമായി. കോര്‍ബിന്റെ മത വിരുദ്ധതയ്‌ക്കെതിരെ ജൂത വിഭാഗത്തിന് എതിര്‍പ്പുണ്ട്. ജമ്മു കശ്മീരിന് പ്രത്യേക പദവി പിന്‍വലിച്ച ഇന്ത്യന്‍ തീരുമാനത്തില്‍ കോര്‍ബിനും ലേബര്‍ പാര്‍ട്ടിയ്ക്കും എതിര്‍പ്പുണ്ടായിരുന്നു. ലേബറിനെ അനുകൂലിക്കുന്നവര്‍ പോലും മാറ്റി ചിന്തിക്കുന്ന രീതിയുണ്ടായിരിക്കുകയാണ്.
ലണ്ടനും നോര്‍ത്ത് ഈസ്റ്റുമൊഴികെ മേഖലകളില്‍ ബോറിസിനും കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയ്ക്കും പിന്തുണയേറുകയാണ്. ബ്രക്‌സിറ്റ് വിഷയത്തില്‍ കോര്‍ബിന്റെ നിലപാടും ചര്‍ച്ചയായിരുന്നു.
2017ലെ ഇതേ കാലയളവിലെ പിന്തുണയുമായി താരതമ്യം ചെയ്യുന്നതാണ് സര്‍വേ. കണ്‍സര്‍വേറ്റീവിന് അന്ന് 41 ശതമാനം പിന്തുണയുണ്ടായപ്പോള്‍ ഇപ്പോള്‍ 34 ശതമാനമാണ് അനുകൂലം. 49 ശതമാനമായിരുന്നു 2017 ല്‍ ലേബറിന് പിന്തുണ. ഇത് 29 ശതമാനമായി. ലിബറല്‍ ഡമോക്രാറ്റുകളുടേയും ബ്രക്‌സിറ്റ് പാര്‍ട്ടികളുടെയും മുന്നേറ്റമാണ് മറ്റുള്ളവര്‍ക്ക് തിരിച്ചടിയായത്. 2017ല്‍ അഞ്ച് ശതമാനം പിന്തുണയുണ്ടായിരുന്ന ലിബറല്‍ ഡമോക്രാറ്റുകള്‍ക്ക് ഇപ്പോള്‍ 16 ശതമാനവും ബ്രക്‌സിറ്റ് പാര്‍ട്ടിയ്ക്ക് 14 ശതമാനവും പിന്തുണയുള്ളതായി സര്‍വേ പറയുന്നു.
നോര്‍ത്ത് വെസ്റ്റില്‍ ലേബറിനേക്കാള്‍ മൂന്ന് പോയ്ന്റ് ലീഡ് ടോറികള്‍ക്കുണ്ട്. ലണ്ടനില്‍ ലേബറിന് മുന്‍തൂക്കമുണ്ട്. നോര്‍ത്ത് വെസ്റ്റില്‍ 19 ശതമാനം ലീഡുണ്ടായിരുന്ന ലേബറിന് അതു നഷ്ടമായി. മൂന്നു പോയ്ന്റ് ലീഡ് ടോറികള്‍ക്കാണ്.