നിരപരാധികളെ കൂട്ടക്കൊല ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിയെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടിയിരുന്നതെന്ന് ലേബര്‍ നേതാവ് ജെറെമി കോര്‍ബിന്‍. യുഎസ് സൈനികര്‍ അടുത്തെത്തിയപ്പോള്‍ രണ്ട് കുട്ടികള്‍ക്കൊപ്പം ഇയാള്‍ സ്വയം ബോംബ് പൊട്ടിച്ച് ആത്മഹത്യ ചെയ്‌തെന്ന വിവരം ഉള്ളപ്പോഴാണ് ലേബര്‍ നേതാവിന്റെ തീവ്രവാദ പ്രേമം. ബ്രിട്ടീഷുകാര്‍ ഉള്‍പ്പെടെ നിരവധി പേരെ ക്രൂരമായി കൊലപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ ബാഗ്ദാദിയെ കുരുക്കിയ കഴിഞ്ഞ മാസത്തെ സൈനിക നീക്കത്തെയാണ് യുദ്ധവിരുദ്ധ സമീപനത്തിന്റെ പേരില്‍ കോര്‍ബിന്‍ ചോദ്യം ചെയ്തത്.
എല്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇൗ അഭിപ്രായങ്ങള്‍ പുറപ്പെടുവിച്ച് കോര്‍ബിന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. 'സമാധാനവും, നീതിയുമുള്ള ലോകത്ത് ജീവിക്കാന്‍ ആദ്യം നമ്മള്‍ അത് പരിശീലിക്കണം', കോര്‍ബിന്‍ കൂട്ടിച്ചേര്‍ത്തു. സ്‌കോട്ട്‌ലണ്ടിലേക്കുള്ള രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനം കുഴപ്പങ്ങളോടെ തുടങ്ങിയതിന് പിന്നാലെയാണ് ഈ അഭിപ്രായങ്ങള്‍ നേതാവ് നടത്തിയത്. ഗ്ലാസ്‌ഗോയില്‍ ഒരു പരിപാടിക്ക് എത്തിയ കോര്‍ബിനെ കൈയ്യേറ്റം ചെയ്തതിന് പുറമെ തീവ്രവാദികളോട് സഹതാപം പുലര്‍ത്തുന്നവന്‍ എന്ന ആരോപണവും നേരിട്ടു.
2011-ല്‍ അല്‍ഖ്വായ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടപ്പോള്‍ ദുരന്തം എന്നായിരുന്നു ലേബര്‍ നേതാവ് നല്‍കിയ പ്രതികരണം. 'സീനില്‍ നിന്നും ബാഗ്ദാദിയെ ഒഴിവാക്കിയത് നല്ല കാര്യമാണ്. എന്നാലും അറസ്റ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ അത് ചെയ്യണമായിരുന്നു. വിശദാംശങ്ങള്‍ അറിവില്ല, യുഎസ് പറഞ്ഞത് മാത്രമാണ് അറിവ്', കോര്‍ബിന്‍ സംശയങ്ങള്‍ പ്രകടിപ്പിച്ചു. തീവ്രവാദത്തെ അനുകൂലിക്കുന്ന ലേബര്‍ നേതാവ് എന്ന തരത്തില്‍ ഈ വാക്കുകളെ ടോറി നേതാക്കള്‍ പ്രയോജനപ്പെടുത്തി തുടങ്ങി. പ്രതിപക്ഷ നേതാവ് അപകടകരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിമര്‍ശിച്ചു.
'രാജ്യം നേരിടുന്ന ഭീഷണികളെക്കുറിച്ച് യാഥാര്‍ത്ഥ്യം തിരിച്ചറിയണം. ഐഎസ് മുതല്‍ ഇറാന്‍ വരെയുള്ള ഭീഷണികളുണ്ട്. ബാഗ്ദാദി എണ്ണമറ്റ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കി. അങ്ങിനെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നതില്‍ അര്‍ത്ഥമില്ല', കവന്‍ട്രിയില്‍ സംസാരിക്കവെ ബോറിസ് ചൂണ്ടിക്കാട്ടി.