സുപ്രീംകോടതിക്കെതിരെ വിമര്‍ശനവുമായി സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്തെത്തി. കഴിഞ്ഞ കുറച്ചുകാലമായി ഭരണഘടനയുടെ കാവല്‍ക്കാരനായി നിന്നുകൊണ്ട് ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ സുപ്രീംകോടതി പരാജയപ്പെടുന്നില്ലേ എന്ന ആശങ്ക ഉയരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി മുഖപത്രത്തിലെ പ്രത്യേക കോളത്തിലാണ് പരമോന്നത കോടതിക്കെതിരെ കാരാട്ട് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
സ്വേച്ഛാധിപത്യച്ചുവയുള്ള ഹിന്ദുത്വശക്തികളുടെ ഭരണം, ഭരണഘടനയുടെ മതനിരപേക്ഷ ജനാധിപത്യ ചട്ടക്കൂട് തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നത് ഗൗരവമായ ഉത്കണ്ഠയ്ക്ക് വിഷയമാകുകയും ചെയ്യുന്നുവെന്നും ലേഖനത്തില്‍ പറയുന്നു. 'സുപ്രീം കോടതിയില്‍ സംഭവിക്കുന്നതെന്ത്' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലാണ് കാരാട്ടിന്റെ വിമര്‍ശനം. ശബരിമലയില്‍ സ്ത്രീകളുടെ അവകാശത്തേക്കാള്‍ വിശ്വാസത്തിന് പ്രാധാന്യം നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അയോദ്ധ്യക്കേസിലെ വിധിന്യായം, ശബരിമല കേസിലെ പുനഃപരിശോധനാ ഹര്‍ജികള്‍പരിഗണിച്ചത്, ഇലക്ടറല്‍ ബോണ്ട് തുടങ്ങിയ വിഷയങ്ങളെ കുറിച്ചും കാരട്ട് ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എക്‌സിക്യൂട്ടീവിനോടുള്ള വിനയവും അവരെ ചോദ്യം ചെയ്യുന്നതിനുള്ള വൈമനസ്യവും വരുംദിവസങ്ങളില്‍ ജുഡീഷ്യറിക്ക് ദോഷകരമാകുമെന്ന് ഉറപ്പാണെന്ന് കാരാട്ട് പറയുന്നു.ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ കാലത്ത്, പൗരന്മാരുടെ മൗലികാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം കോടതി ഭൂരിപക്ഷത്തിന് സന്ധി ചെയ്തു, എക്‌സിക്യൂട്ടീവിന് വഴങ്ങിയെന്നും കാരാട്ട് കുറ്റപ്പെടുത്തുന്നു.'അയാദ്ധ്യയെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിന്യായം ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങള്‍ക്കായി നിലകൊള്ളുന്നതിലുള്ള പരാജയമാണ് വെളിപ്പെടുത്തുന്നത്. വിധിന്യായത്തിന്റെ ആകത്തുക വിശ്വാസത്തിനും വിശ്വാസപ്രമാണങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്നതാണ്. ഭൂരിപക്ഷ വാദത്തോടുള്ള ഈ സന്ധിചെയ്യല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. മാത്രമല്ല, രാഷ്ട്രത്തിന്റെ മതനിരപേക്ഷ തത്വങ്ങളെ വെല്ലുവിളിക്കാന്‍ ഹിന്ദുത്വശക്തികള്‍ക്ക് അത് കരുത്തുനല്‍കുകയും ചെയ്യും കാരാട്ട് പറയുന്നു.ഭൂരിപക്ഷ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ വളഞ്ഞ വഴിയിലൂടെ ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രപരമായ വിധിന്യായത്തെ പുനര്‍വായനയ്ക്ക് വിധേയമാക്കുകയാണ്. ഇവിടെയും അസാധാരണമായ ഈ രീതിക്കുള്ള പ്രചോദനം സ്ത്രീകളുടെ അവകാശത്തേക്കാള്‍ വിശ്വാസത്തിന് പ്രാമുഖ്യം നല്‍കുന്നതിനായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.വിരമിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെയും കാരാട്ട് വിമര്‍ശിക്കുന്നുണ്ട്. ജസ്റ്റിസ് ഗൊഗോയ് ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന കാലത്താണ് പൗരന്മാരുടെ മൗലികാവകാശത്തെ ഉയര്‍ത്തിപ്പിടിക്കുന്നതിനു പകരം സുപ്രീംകോടതി വിശ്വാസത്തിന്റെയും മറ്റും കാര്യങ്ങളില്‍ ഭൂരിപക്ഷവാദത്തിന് സന്ധിചെയ്തുകൊണ്ട് എക്‌സിക്യൂട്ടീവിന് കൂടുതലായും വഴങ്ങിക്കൊടുക്കുന്ന സ്ഥിതിയുണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ ഈ വസ്തുതയ്ക്ക് അടിവരയിടുന്നു. പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലാണ് ആദ്യ പരാജയം സംഭവിച്ചത്. അടുത്തകാലത്ത് ജമ്മു കശ്മീരിലെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇടപെടുന്നതില്‍ കോടതി പരാജയപ്പെട്ടു' കാരാട്ട് കൂട്ടിച്ചേര്‍ത്തു.