CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 19 Minutes 47 Seconds Ago
Breaking Now

ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രിക പുറത്തുവിട്ടു; ഇന്ത്യാ വിരുദ്ധതയ്ക്ക് യാതൊരു കുറവുമില്ല; സിഖ് വോട്ട് പിടിക്കാന്‍ ജാലിയന്‍വാലാബാഗില്‍ കോര്‍ബിന്‍ മാപ്പ് പറയും; ഭിന്നിപ്പിച്ച് ഭരിക്കുന്ന ഇവര്‍ എങ്ങിനെ സോഷ്യലിസം പറയും

ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പോക്കറ്റില്‍ നിന്ന് ടാക്‌സുകള്‍ കൂടുതലായി ചോര്‍ത്തിയാണ് ലേബര്‍ പാര്‍ട്ടി നീക്കം നടത്തുന്നതെന്ന് വിമര്‍ശകര്‍

2019 പൊതുതെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രിക ജെറമി കോര്‍ബിന്‍ പുറത്തുവിട്ടു. വിമര്‍ശകരുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങുന്ന വാഗ്ദാനങ്ങള്‍ മാര്‍ക്സിയന്‍ സ്വപ്നങ്ങള്‍ അടിസ്ഥാനമാക്കിയാണ് നിര്‍വചിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യാവിരുദ്ധത തെല്ലുപോലും കുറയ്ക്കാതെ കശ്മീര്‍ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഇന്ത്യക്കാരുടെ രോഷം വകവെയ്ക്കാത്ത നിലപാടാണ് ലേബര്‍ പാര്‍ട്ടി പ്രകടപത്രികയില്‍ സ്വീകരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ കൂടുതല്‍ ഇടപെടല്‍ നടത്തുന്ന നിലപാടാണ് കോര്‍ബിന്‍ ഉറപ്പുനല്‍രുന്നത്. കോര്‍ബിന്‍ അധികാരത്തിലെത്തിയാല്‍ ഇന്ത്യാവിരുദ്ധത കനക്കുമെന്ന് അവരുടെ വാഗ്ദാനങ്ങള്‍ സ്ഥിരീകരിക്കുന്നു. 

അതേസമയം ഇന്ത്യന്‍ വംശജരായ വോട്ടര്‍മാരെ ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങളും ലേബര്‍ പാര്‍ട്ടി സ്വീകരിക്കുന്നു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയാണ് ഇതിനായി ഇവര്‍ ഉപയോഗിക്കുന്നത്. ഈ കൂട്ടക്കൊല വലിയ തെറ്റാണെന്നും ഭാവിയില്‍ കോര്‍ബിന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി മാപ്പ് പറയുമെന്നും 'ശരിയായ മാറ്റത്തിനുള്ള സമയമായി' ന്നെ പ്രകടനപ്ത്രിക പറയുന്നു. യുകെയിലെ സിഖ് സമൂഹത്തിന്റെ വോട്ട് അടര്‍ത്തിയെടുക്കാനുള്ള ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രമാണ് ലേബര്‍ പയറ്റുന്നത്. 

'ലോകത്തിലെ ഏറ്റവും സുപ്രധാനമായ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ അരങ്ങേറുന്ന കശ്മീര്‍, യെമന്‍, മ്യാന്‍മാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും, ഇറാനുമായുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും കണ്‍സര്‍വേറ്റീവുകള്‍ പരാജയപ്പെട്ടു', ബര്‍മിംഗ്ഹാമില്‍ കോര്‍ബിന്‍ പ്രസ്താവിച്ചു. സുഡാനും, യെമനും, സൊമാലിയയും പോലെ ആഭ്യന്തര യുദ്ധങ്ങളും സംഘര്‍ഷങ്ങളും നടക്കുന്ന ഇടങ്ങള്‍ക്കൊപ്പമാണ് ലേബര്‍ പാര്‍ട്ടി ഇന്ത്യയുടെ അവിഭാജ്യഘടകമായ കശ്മീരിനെ നിര്‍ത്തുന്നത്. 

ഇതിനെല്ലാം പുറമെ ട്യൂഷന്‍ ഫീസ് റദ്ദാക്കുന്നതിന് പുറമെ ബെനഫിറ്റ് ക്യാപ് ഒഴിവാക്കി യൂണിയനുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനാണ് സോഷ്യലിസ്റ്റ് മാനിഫെസ്റ്റോ തയ്യാറെടുക്കുന്നത്. എന്നാല്‍ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പോക്കറ്റില്‍ നിന്ന് ടാക്സുകള്‍ കൂടുതലായി ചോര്‍ത്തിയാണ് ലേബര്‍ പാര്‍ട്ടി നീക്കം നടത്തുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രകടനപത്രികയിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ:

ബ്രക്‌സിറ്റ്: ആദ്യ ഇയു ഹിതപരിശോധനാ ഫലങ്ങളെ മാനിക്കുമെന്ന് വാഗ്ദാനം ചെയ്ത കോര്‍ബിന്‍ വാക്കുമാറ്റി. ഇപ്പോള്‍ രണ്ടാം ഹിതപരിശോധനയാണ് നേതാവ് ആവശ്യപ്പെടുന്നത്. 

സ്വതന്ത്ര യാത്ര: ബ്രക്‌സിറ്റ് സംഭവിച്ചാലും യൂറോപ്യന്‍ യൂണിയനിലെ സ്വതന്ത്രയാത്രാ സൗകര്യം സംരക്ഷിക്കും. വര്‍ക്കര്‍ വിസകളുടെ എണ്ണത്തില്‍ പരിധിയുണ്ടാകില്ല, ഒപ്പം കുടുംബാംഗങ്ങളെ ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ മിനിമം ശമ്പളവും ഏര്‍പ്പെടുത്തില്ല. അപകടകാരികളായ വിദേശ ക്രിമിനലുകളെ പാര്‍പ്പിക്കുന്ന രണ്ട് പ്രധാന ഡിറ്റന്‍ഷന്‍ സെന്റര്‍ അടയ്ക്കും. 

ഹെല്‍ത്ത് സര്‍വ്വീസ്: എന്‍എച്ച്എസ് ഫണ്ടിംഗ് 4.3 ശതമാനം വര്‍ദ്ധിപ്പിക്കും. ഡെന്റല്‍ ചികിത്സയും, പ്രിസ്‌ക്രിപ്ഷനും സൗജന്യമാക്കാന്‍ ലേബര്‍ ലക്ഷ്യമിടുന്നു. ഇതോടൊപ്പം എന്‍എച്ച്എസ് പ്രവൃത്തിദിവസങ്ങള്‍ ആഴ്ചയില്‍ നാലാക്കി ചുരുക്കും, ഇതോടെ ആയിരക്കണക്കിന് ജീവനക്കാര്‍ അധികം വേണ്ടിവരും. 

ട്രേഡ് യൂണിയന്‍: സമരം നടത്താനുള്ള പ്രതിബന്ധങ്ങള്‍ ഒഴിവാക്കി പണിമുടക്ക് ആഘോഷമാക്കും. 

വാങ്ങാനുള്ള അവകാശം അവസാനിപ്പിക്കും: വര്‍ഷത്തില്‍ 100,000 കൗണ്‍സില്‍ ഹോമുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതി. 

ബെനഫിറ്റ് ക്യാപ് ഇല്ലാതാക്കും: സര്‍ക്കാരില്‍ നിന്ന് വര്‍ഷത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന പണത്തിന് പരിധി ഒഴിവാക്കും. ജോലി ചെയ്യിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന യൂണിവേഴ്‌സല്‍ ക്രെഡിറ്റ് ഇല്ലാതാകുമ്പോള്‍ പകരം പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. 

ഫ്രീ സ്‌കൂളുകളെ വെട്ടിനിരത്തും: ഫ്രീ സ്‌കൂളുകളും, അക്കാഡമികളും നിര്‍ത്തലാക്കി എല്ലാ സ്‌കൂളുകളും ടൗണ്‍ ഹാള്‍ നിയന്ത്രണത്തിലേക്ക് മടങ്ങും. സ്റ്റാന്‍ഡേര്‍ഡ് ഉയര്‍ത്തുന്ന ഓഫ്‌സ്റ്റെഡ് ഇല്ലാതാകും. 

പബ്ലിക് വേതനങ്ങള്‍: പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് അഞ്ച് ശതമാനം ശമ്പളവര്‍ദ്ധനവ്, ചെലവ് 5.3 ബില്ല്യണ്‍ പൗണ്ട്. 

റെന്റ് ക്യാപ്: പണപ്പെരുപ്പത്തിന് മുകളില്‍ വാടക വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്ന് ലാന്‍ഡ്‌ലോര്‍ഡ്‌സിന് വിലക്ക്. റെന്റ് ക്യാപ് അവതരിപ്പിക്കാന്‍ മേയര്‍മാര്‍ക്ക് അധികാരം. 

ചെറിയ ശിക്ഷകള്‍ ഇല്ല: ആറ് മാസവും, അതില്‍ താഴെയുമുള്ള ശിക്ഷകള്‍ ഒഴിവാക്കുന്നതോടെ ആയിരങ്ങള്‍ ജയിലില്‍ എത്താതെ രക്ഷപ്പെടും. 

ട്യൂഷന്‍ ഫീ ഇല്ല: യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസ് റദ്ദാക്കും. 

എനര്‍ജി സപ്ലൈയര്‍മാരെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് പുറമെ 16 വയസ്സ് മുതല്‍ വോട്ടവകാശം, 250-ലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങളുടെ ഷെയര്‍ സര്‍ക്കാരിന് നല്‍കണം, ബിടി ബ്രോഡ്ബാന്‍ഡ് ദേശസാത്കരണം തുടങ്ങിയവയും ലേബര്‍ പാര്‍ട്ടി സ്വപ്‌നം കാണുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.