കനത്ത സമ്മര്‍ദത്തില്‍ ജോലി ചെയ്ത എന്‍എച്ച്എസ് മെന്റല്‍ ഹെല്‍ത്ത് നഴ്‌സ് ഒടുവില്‍ രക്ഷപ്പെടാന്‍ സ്വന്തം ജീവന്‍ കവര്‍ന്നു. 12 മണിക്കൂര്‍ ഷിഫ്റ്റില്‍ ജോലി ചെയ്ത നഴ്‌സിന് ഇതുമൂലം ഒരു കുടുംബം ഉണ്ടാക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് ഇന്‍ക്വസ്റ്റ് വ്യക്തമാക്കി. സ്വന്തം കുടുംബം വേണമെന്ന് ആഗ്രഹിച്ച 35-കാരി ലിയോണ ഗോഡാര്‍ഡിന് പക്ഷെ സോഷ്യല്‍ ലൈഫ് ഉണ്ടാക്കാന്‍ പോലും പാടുപെട്ടു. അപ്രതീക്ഷിതമായ ജോലി സമയങ്ങളും, അധിക ഉത്തരവാദിത്വങ്ങളും വന്നതോടെയാണ് ഇത്.
മാഞ്ചസ്റ്ററിലെ പ്രെസ്റ്റ്‌വിച്ച് ആശുപത്രിയില്‍ മികച്ച നഴ്‌സ് എന്ന് സഹജീവനക്കാര്‍ വിശേഷിപ്പിച്ചിരുന്ന ലിയോണ ദീര്‍ഘസമയം ജോലി ചെയ്ത് ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് മാറി. 2018 ഒക്ടോബര്‍ 3ന് ഇവരുടെ കുടുംബവീട്ടിലാണ് ലിയോണയെ തൂങ്ങിമരിച്ച നിലയില്‍ അമ്മ കൊറിന്‍ കണ്ടെത്തിയത്. പ്രൊമോഷന്‍ ലഭിച്ച് ആറ് മാസം തികയുന്നതിന് മുന്‍പായിരുന്നു ആത്മഹത്യ.
രണ്ട് പേജ് നീളുന്ന ആത്മഹത്യാ കുറിപ്പില്‍ തന്റെ നെഗറ്റീവ് മാനസികാവസ്ഥയെയും, പ്രശ്‌നങ്ങളും സംബന്ധിച്ച് നഴ്‌സ് എഴുതി. ഒക്യുപെഷണല്‍ തെറാപ്പിസ്റ്റാകാന്‍ കൊതിച്ചെങ്കിലും നഴ്‌സിംഗും, സൈക്കോളജിയും പഠിച്ച ലിയോണ 2012ലാണ് ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയത്. കോഴ്‌സ് പൂര്‍ത്തിയാക്കി ജോലി നേടിയെങ്കിലും യോഗ്യതകളും, പ്രവൃത്തിപരിചയവും മൂലം കുടുങ്ങിയ അവസ്ഥയിലായിരുന്നു ലിയോണയെന്ന് സുഹൃത്ത് ഡാനിയേല്‍ ഹിന്‍ഡ്‌സ് പറഞ്ഞു.
ഷിഫ്റ്റുകള്‍ക്കിടയിലുള്ള ഓട്ടത്തിനിടെ സ്വന്തം ജീവിതം ജീവിക്കാന്‍ സമയമില്ലാതെ പോയ ലിയോണ പണം സ്വരൂപിച്ച് വരികയായിരുന്നു. ഒരു വീട് വാങ്ങാന്‍ ശ്രമിച്ചെങ്കിലും ഇത് അന്വേഷിക്കാനുള്ള സമയവും അവര്‍ക്കുണ്ടായില്ല. പിന്തുണയില്ലാതെ, ജോലിയെക്കുറിച്ച് പേടിസ്വപ്‌നങ്ങള്‍ കണ്ടാണ് ലിയോണ ആത്മഹത്യ ചെയ്തത്.