പൊതുതെരഞ്ഞെടുപ്പിലേക്ക് മൂന്ന് ദിവസം മാത്രം അവശേഷിക്കവെ ബോറിസ് ജോണ്‍സന്റെ പ്രചരണം ചെങ്കോട്ടകളിലേക്ക്. ലേബര്‍ പാര്‍ട്ടിയുടെ ശക്തിദുര്‍ഗ്ഗങ്ങളെന്ന് വാഴ്ത്തപ്പെടുന്ന നോര്‍ത്ത് പ്രദേശങ്ങളിലാണ് പ്രധാനമന്ത്രി അവസാനഘട്ട പ്രചരണങ്ങളില്‍ ഏര്‍പ്പെടുന്നത്. ബ്രക്‌സിറ്റ് വോട്ടര്‍മാരെ ചതിച്ച ജെറമി കോര്‍ബിന്റെ പേരില്‍ തന്നെയാകും ഇവിടെ ബോറിസിന്റെ പടയോട്ടം. യൂറോപ്യന്‍ യൂണിയന്‍ ഉപേക്ഷിക്കാന്‍ വിധിയെഴുതിയ ഇവിടുത്തെ വോട്ടര്‍മാരെ ലേബര്‍ പാര്‍ട്ടി ഏത് വിധത്തിലാണ് ചതിച്ചതെന്നാകും പ്രധാനമന്ത്രി കുറ്റം ചാര്‍ത്തുക.
അടുത്ത 72 മണിക്കൂറില്‍ ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ എല്ലാ പ്രദേശങ്ങളിലും ബോറിസ് എത്തിച്ചേരും. വെസ്റ്റ് യോര്‍ക്ക്ഷയര്‍, ചെഷയര്‍, ലെസ്റ്റര്‍ഷയര്‍, ഈസ്റ്റ് ആംഗ്ലിയ, നോര്‍ത്ത് വെയില്‍സ്, സൗത്ത് വെസ്റ്റ് എന്നിവിടങ്ങളിലേക്കും പ്രധാനമന്ത്രി പ്രചരണത്തിന് എത്തും. തെരഞ്ഞെടുപ്പില്‍ അന്തിമഫലം വിധിക്കുന്നത് ഈ പ്രദേശത്തുള്ളവരാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം വിശ്വസിക്കുന്നത്.
നിയന്ത്രണമില്ലാത്ത, പരിധിയില്ലാത്ത കുടിയേറ്റം തടയുമെന്നത് ഉള്‍പ്പെടെയുള്ള 2016 ഹിതപരിശോധനയിലെ പ്രതിജ്ഞകള്‍ ബോറിസ് ആവര്‍ത്തിക്കും. എന്നാല്‍ ബ്രക്‌സിറ്റ് നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത ഇയു അനുകൂല എംപിമാര്‍ നേര്‍വിപരീതം പ്രവര്‍ത്തിച്ചതിനെ അപലപിച്ചാകും അദ്ദേഹം എതിരാളികളെ മുള്‍മുനയില്‍ നിര്‍ത്തുക. പാര്‍ലമെന്റില്‍ എല്ലാ നിയമങ്ങളും, ലംഘിച്ചും വളച്ചൊടിച്ചും ബ്രക്‌സിറ്റ് വൈകിപ്പിക്കാനും, തടയാനുമുള്ള പ്രവൃത്തികളാണ് ഇവര്‍ ഒപ്പിച്ചതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കും.
തെറ്റായ വാഗ്ദാനം നല്‍കി സീറ്റ് പിടിച്ച ശേഷമാണ് പൊതുജനങ്ങളോട് ഈ വഞ്ചന കാണിച്ചതെന്നാണ് ലേബര്‍ ഹൃദയഭാഗങ്ങളില്‍ പ്രധാനമന്ത്രി പ്രചരണങ്ങളില്‍ വ്യക്തമാക്കുക. ഇനി രണ്ടാം ഹിതപരിശോധന നടത്താമെന്നാണ് ഇവരുടെ ആവശ്യം. ജനങ്ങളുടെ വോട്ട് ലംഘിച്ച് വലിയ ചതിയാണ് ലേബര്‍ ചെയ്തതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.