ഉദയം പേരൂര്‍ വിദ്യ കൊലക്കേസില്‍ പോലീസ് ഭര്‍ത്താവിലേക്ക് സംശയിക്കാന്‍ കാരണം ചില പ്രധാന നീക്കങ്ങളാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ, ഉദയം പേരൂര്‍ പോലീസിനെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതി, ഒടുവില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ക്ക് ലഭിച്ച വാട്‌സ്ആപ് സന്ദേശം എന്നിവയാണ് പ്രേം കുമാറിനെ കുടുക്കിയത്.
കഴിഞ്ഞ സെപ്തംബര്‍ 23 നാണ് ഭര്യയെ കാണാനില്ലെന്ന പരാതിയുമായി പ്രേം കുമാര്‍ ഉദയം പേരൂര്‍ സ്റ്റേഷനിലെത്തിയത്. കണ്ടനാട് പള്ളി തര്‍ക്കം നടക്കുന്നതിനാല്‍ അഡീഷണല്‍ കമ്മീഷണറും ഡിസിപിയും ഉള്‍പ്പെടെ ഉന്നത സംഘം സ്റ്റേഷനിലുണ്ടായിരുന്നു. സിനിയര്‍ സിപിഒയ്ക്കാണ് പരാതി നല്‍കിയത്. നേരത്തെ വിദ്യയെ നാലു തവണ കാണാതായിട്ടുണ്ടെന്നും തല്‍ക്കാലം കേസെടുക്കേണ്ടെന്നും പ്രേം കുമാര്‍ പറഞ്ഞു. എന്നാല്‍ പോലീസ് അന്നു തന്നെ കേസെടുത്തു. രണ്ടു ദിവസം കഴിഞ്ഞാണ് പോലീസ് മൊഴിയെടുക്കാന്‍ വിളിച്ചത്. നവംബര്‍ 1ന് ഹാജരാകാമെന്ന് അറിയിച്ചെങ്കിലും ഹൈദരാബാദാണ് എന്ന പേരില്‍ എത്തിയില്ല. നാട്ടിലെത്തിയിട്ടും സ്റ്റേഷനില്‍ മൊഴി നല്‍കാന്‍ പോയില്ല. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് പ്രേംകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രേം കുമാറിനെതിരെ പരാതിയൊന്നുമില്ലെന്ന് അറിയിച്ചതോടെ ജാമ്യ ഹര്‍ജി കോടതി തള്ളി. പിന്നീടാണ് പോലീസിന് സംശയം ഉയര്‍ന്നത്. മൊഴി നല്‍കാന്‍ പോലീസ് വിളിച്ചതോടെ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് പ്രേം കുമാര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി. പിന്നീട് സിഐ ഇല്ലാത്ത സമയം നോക്കി പ്രേം കുമാര്‍ മൊഴി നല്‍കാനെത്തി. ഈ മാസം 6ന് പ്രേംകുമാറിന്റെ ഫോണില്‍ നിന്ന് എസ്സിപിഒ ജോസിന്റെ ഫോണിലേക്ക് എനിയ്ക്ക് അവളെ കൊല്ലേണ്ടിവന്നു എന്ന വാട്‌സ്ആപ് സന്ദേശമെത്തി. ഇതു തങ്ങളെ വഴി തെറ്റിക്കാനാണോ എന്ന് പോലീസ് സംശയിച്ചു.പിന്നീട് പ്രേം കുമാറിനെ കസ്റ്റഡിയിലെടുത്തതോടെയാണ് കാമുകിയ്‌ക്കൊപ്പം ജീവിക്കാന്‍ ഭാര്യയെ കൊന്നതാണെന്ന് വ്യക്തമായത്.