CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 28 Minutes 20 Seconds Ago
Breaking Now

അടുത്ത പ്രധാനമന്ത്രി ആകാന്‍ കൊതിച്ച ജോ സ്വിന്‍ഡണ്‍ സ്വന്തം സീറ്റില്‍ പൊട്ടി; ലിബറല്‍ ഡെമോക്രാറ്റ് നേതൃസ്ഥാനം രാജിവെച്ചു; ബ്രക്‌സിറ്റ് വിരുദ്ധത ഏറ്റില്ല

ദേശീയ വികാരം ആഞ്ഞടിച്ചതാണ് ടോറികളുടെയും, എസ്എന്‍പിയുടെയും വിജയത്തിന് പിന്നിലെന്ന് സ്വിന്‍ഡണ്‍

2019 പൊതുതെരഞ്ഞെടുപ്പില്‍ കറുത്ത കുതിരയായി മാറുമെന്ന് പ്രതീക്ഷിച്ച ലിബറല്‍ ഡെമോക്രാറ്റുകളുടെ നേതാവ് ജോ സ്വിന്‍ഡണ്‍ സ്വന്തം സീറ്റ് പിടിച്ചുനിര്‍ത്താന്‍ കഴിയാതെ തോറ്റു. സ്‌കോട്ട്‌ലണ്ടിലെ സീറ്റില്‍ 149 വോട്ടുകള്‍ക്കാണ് എസ്എന്‍പി സ്ഥാനാര്‍ത്ഥിയോട് സ്വിന്‍ഡണ്‍ തോല്‍വി ഏറ്റുവാങ്ങിയത്. സ്‌കോട്ട്‌ലണ്ടില്‍ തേരോട്ടം നടത്തുന്ന എസ്എന്‍പിയ്ക്ക് മുന്നില്‍ ഈസ്റ്റ് ഡന്‍ബാര്‍ട്ടണ്‍ഷയര്‍ മണ്ഡലം നഷ്ടപ്പെടുത്തിയതോടെ ലിബറല്‍ ഡെമോക്രാറ്റുകള്‍ നാണക്കേടിലായി. 

അടുത്ത പ്രധാനമന്ത്രി ആകുമെന്ന് പ്രഖ്യാപിച്ചാണ് ജോ സ്വിന്‍ഡണ്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ കണ്ടത്. ബ്രക്‌സിറ്റ് അപ്പാടെ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചും ഞെട്ടിച്ച ഇവര്‍ റിമെയിന്‍ വോട്ടര്‍മാരെ ഒരുമിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 12 എംപിമാരുമായി ലിബറല്‍ ഡെമോക്രാറ്റുകള്‍ ഒതുങ്ങുമെന്നാണ് കരുതുന്നത്. 2017-ല്‍ 21 എംപിമാരെ ലഭിച്ചിടത്താണ് ഈ കണക്ക് വീണ്ടും കുറയുന്നത്. 

ജനുവരി 31നുള്ളില്‍ ബ്രക്‌സിറ്റ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ബോറിസ് ജോണ്‍സണ്‍ വന്‍വിജയത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ നിലപാടുകള്‍ മാറ്റേണ്ട അവസ്ഥയിലാണ് ലിബറല്‍ ഡെമോക്രാറ്റുകള്‍. ഹൗസ് ഓഫ് കോമണ്‍സില്‍ കയറാന്‍ പറ്റാത്ത അവസ്ഥയില്‍ ജനങ്ങള്‍ തന്നെ സ്വിന്‍ഡണെ പുറത്താക്കിയതോടെ പ്രത്യേകിച്ചും. 

ദേശീയ വികാരം ആഞ്ഞടിച്ചതാണ് ടോറികളുടെയും, എസ്എന്‍പിയുടെയും വിജയത്തിന് പിന്നിലെന്ന് സ്വിന്‍ഡണ്‍ പ്രതികരിച്ചു. രാജ്യത്ത് ആശങ്ക വിതയ്ക്കുന്നതാണ് ഫലങ്ങള്‍. പാര്‍ട്ടി നേതൃത്വത്തില്‍ തന്റെ ഭാവി ഉടന്‍ പ്രഖ്യാപിക്കും, അവര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.