കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26ന് ബാലാക്കോട്ട് ആക്രമണത്തിന്റെ തൊട്ടു പിറ്റേന്ന് വ്യോമസേനയുടെ എംഎ17 ഹെലികോപ്റ്റര്‍ ഇന്ത്യന്‍ സൈന്യം അബദ്ധത്തില്‍ വെടിവെച്ചിട്ടപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടത് ആറ് വ്യോമസേന ഉദ്യോഗസ്ഥര്‍ക്കാണ്. പാകിസ്ഥാന്റേതെന്നു കരുതിയാണ് സൈന്യം ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടത്. തര്‍ന്നു വീണ ഹെലികോപ്റ്ററിനു സമീപത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തിയ കാശ്മീരി ബാലനായ മുദാസിര്‍ അഷ്‌റഫിനാണ് ഇക്കുറി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ ധീരതാ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
ഐഎഎഫിന്റെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത് പ്രദേശവാസിയുടെ മുകളിലേക്കായിരുന്നു. കിയാഫത്ത് ഹുസൈന്‍ എന്നയാളുടേ ദേഹത്തേക്കായിരുന്നു ഹെലികോപ്റ്റര്‍ വെടിയേറ്റ് വീണത്. തകര്‍ന്നു വീണ ഹെലികോപ്റ്ററില്‍ നിന്നും കിയാഫത്തിന്റെ ശരീരത്തിലേക്കും തീ പടര്‍ന്നു. ഈ സമയം അവിടേക്ക് ഓടിയെത്തിയ മുദാസിര്‍ കിയാഫത്തിനെ രക്ഷിക്കാന്‍ ആകുന്നത് ശ്രമിച്ചു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ കിയാഫത്ത് മരണത്തിന് കീഴടങ്ങി.
ഓടിയെത്തിയപ്പോള്‍ കണ്ടത് പൊള്ളലേറ്റ് പിടയുന്ന മനുഷ്യനെയായിരുന്നു. അത് പൈലറ്റായിരിക്കുമെന്നാണ് മുദാസിര്‍ കരുതിയത്. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ കുടുങ്ങി കിടക്കുന്നതായി കണ്ടെന്ന് മുദാസിര്‍ പറഞ്ഞു. എന്നാല്‍ രണ്ട് സ്‌ഫോടനം ഉണ്ടായതോടെ സ്ഥലത്തുനിന്നും തങ്ങള്‍ ഓടിമാറിയെന്ന് മുദാസിര്‍ പറഞ്ഞു.
ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും വ്യോമസേന ഉദ്യോഗസ്ഥരുടെ മൃതദേഹം മാറ്റുമ്പോള്‍ എന്‍ഡിആര്‍എഫ് അംഗങ്ങള്‍ക്കൊപ്പം മുദാസിറും ലക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ ഗ്രാമീണരെ മുദാസിര്‍ പ്രേരിപ്പിച്ചെന്നും ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തെ സഹായിക്കരുതെന്ന് ഗ്രാമീണരില്‍ ചിലര്‍ പറഞ്ഞെങ്കിലും അതൊന്നും ചെവിക്കൊള്ളാന്‍ മുദാസിര്‍ തയ്യാറായില്ല. ശ്രീനഗര്‍ അമര്‍ സിങ് കോളേജില്‍ വിദ്യാര്‍ത്ഥിയാണ് മുദാസിര്‍. സുരക്ഷാ സേന വീട്ടിലെത്തിയാണ് പുരസ്‌കാരം ലഭിച്ച വിവരം അറിയിച്ചതെന്ന് മുദാസിര്‍ പറഞ്ഞു.