ലോകം ഇപ്പോള്‍ നെട്ടോട്ടം ഓടുകയാണ്. ഒരു വൈറസിന്റെ പേരില്‍ ജനം യാത്ര ചെയ്യാനും, ആളുകളോട് സംസാരിക്കാനും ഭയപ്പെടുന്നു. പലയിടത്തും വിനോദയാത്രക്ക് പോയവര്‍ കുടുങ്ങിക്കിടക്കുന്നു. മാരകമായ കൊറോണാവൈറസ് മൃഗങ്ങളില്‍ തനിയെ എത്തിയതല്ലെന്നാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ കരുതുന്നത്. വുഹാന്‍ മത്സ്യവിപണിക്ക് അടുത്തുള്ള ഗവേഷണ സ്ഥാപനത്തില്‍ നിന്നാണ് വൈറസ് ജീവിച്ച് തുടങ്ങിയതെന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.
ഹുബെയ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന വുഹാന്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളാണ് (ഡബ്യുഎച്ച്‌സിഡിസി) വൈറസിനെ പുറത്തുവിട്ടതെന്നാണ് സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പുള്ള സൗത്ത് ചൈന യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഗവേഷകരായ ബൊട്ടാവോ സിയാവോ, ലിയെ സിയാവോ എന്നിവര്‍ എഴുതി '2019എന്‍കോവ് കൊറോണാവൈറസിന്റെ ഉത്ഭവം' എന്ന പേപ്പറില്‍ ലബോറട്ടറിയില്‍ രോഗം ബാധിച്ച മൃഗങ്ങളെ പരിപാലിച്ചിരുന്നതായി വ്യക്തമാക്കുന്നു. 605 വവ്വാലുകളും ഇതില്‍ ഉള്‍പ്പെടുന്നു.
കൊറോണാവൈറസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പേരാണ് വവ്വാലുകളുടേത്. ഒരിക്കല്‍ ഇതില്‍ ഒരു വവ്വാല്‍ ഗവേഷകനെ അക്രമിക്കുകയും, ഇതിന്റെ രക്തം ഇദ്ദേഹത്തിന്റെ ചര്‍മ്മത്തില്‍ വീഴുകയും ചെയ്തതായും ശാസ്ത്രജ്ഞര്‍ രേഖപ്പെടുത്തി. രോഗികളില്‍ നിന്നും കണ്ടെത്തിയ ജനിതക ഘടന 96% മുതല്‍ 89% വരെ ബാറ്റ് സിഒവി ഇസഡ്‌സി45 കൊറോണാവൈറസുമായി ബന്ധമുള്ളതായിരുന്നു. ഇത് ഇടത്തരം ഹോഴ്‌സ്ഷൂ വവ്വാലുകളിലാണ് യഥാര്‍ത്ഥത്തില്‍ കാണുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.
പ്രാദേശികമായി കഴിയുന്ന വവ്വാലുകള്‍ വുഹാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നും 600 മൈല്‍ അകലെയാണ് കാണുന്നത്. ഇവ യുനാന്‍, സെയ്ജിയാംഗ് എന്നിവിടങ്ങളില്‍ നിന്നും ഇത്രയും ദൂരം പറന്നുവരാനുള്ള സാധ്യത വിദൂരമാണ്. കൂടാതെ പ്രദേശവാസികള്‍ വവ്വാലുകളെ ഭക്ഷിച്ചിരുന്നതായും കണ്ടെത്തിയിട്ടില്ല. അതേസമയം ഏതാനും യാര്‍ഡ് അകലെയുള്ള ഗവേഷണ മേഖലയിലേക്കാണ് ഇവര്‍ വിരല്‍ചൂണ്ടുന്നത്. ആദ്യമായി പകര്‍ച്ചവ്യാധി പിടികൂടിയ ആദ്യ സംഘം ഡോക്ടര്‍മാര്‍ ജോലി ചെയ്തിരുന്നത് ഗവേഷണ കേന്ദ്രത്തിന് അടുത്തുള്ള യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ്. വൈറസുകള്‍ ചോര്‍ന്നതാകാം ഇതിന് കാരണം, കൂടുതല്‍ പഠനം ഇക്കാര്യത്തില്‍ ആവശ്യമാണ്, റിപ്പോര്‍ട്ട് വ്യക്തമാക്കി.