CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 4 Minutes 19 Seconds Ago
Breaking Now

കുഞ്ഞിനെ കൊന്ന് കാമുകനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചു ; ഭര്‍ത്താവിനെ ജയിലിലേക്ക് അയക്കാനും ; ശരണ്യയുടെ ഫോണ്‍ വിവരങ്ങള്‍ തെളിവായി

മൊബൈല്‍ ഫോണ്‍ വിവരങ്ങളും ശാസ്ത്രീയ തെളിവുകളുമാണ് ശരണ്യയെ കുടുക്കിയത്.

കണ്ണൂര്‍ തയ്യിലില്‍ ഒന്നരവയസ്സുകാരനെ കൊന്ന കേസില്‍ അറ്റസ്റ്റിലായ അമ്മ ശരണ്യയെ പോലീസ് ഇന്ന് തെളിവെടുപ്പിനെത്തിച്ചു. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് കര്‍ശന സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. കാമുകനൊപ്പം ഒരുമിച്ച് ജീവിക്കാനുള്ള അതിയായ ആഗ്രഹത്തെ തുടര്‍ന്നാണ് പിഞ്ചുകുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്നതെന്ന് അമ്മ പോലീസിനോടു പറഞ്ഞു.

മൊബൈല്‍ ഫോണ്‍ വിവരങ്ങളും ശാസ്ത്രീയ തെളിവുകളുമാണ് ശരണ്യയെ കുടുക്കിയത്. കാമുകനോടൊപ്പം ജിവിക്കാന്‍ അതിയായ ആഗ്രഹം ഉണ്ടെന്ന് ശരണ്യയുടെ ഫോണില്‍ നിന്നു പോലീസ് കണ്ടെത്തി. ഭര്‍ത്താവ് പ്രണവിന്റെ സുഹൃത്തുകൂടിയായ വാരം സ്വദേശിയുമായി ഒരു വര്‍ഷം മുമ്പാണ് ശരണ്യ അടുക്കുന്നത്. പ്രണവിന്റെയും ശരണ്യയുടെയും പ്രണയ വിവാഹമാണ്. എന്നാല്‍, വൈകാതെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാകുകയായിരുന്നു. ശരണ്യ ഗര്‍ഭിണിയായശേഷം പ്രണവ് ഒരു വര്‍ഷത്തേക്കു ഗള്‍ഫില്‍ ജോലിക്കു പോയിരുന്നു. തിരിച്ചെത്തിയശേഷമാണ് ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. തുടര്‍ന്ന്, ഭര്‍ത്താവുമായി അകന്ന് സ്വന്തം അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു ശരണ്യയും കുഞ്ഞും താമസിച്ചിരുന്നത്. ഇക്കാര്യം പ്രണവിന്റെ സുഹൃത്തിന് അറിയാമായിരുന്നു. തുടര്‍ന്ന്, കാമുകനും ശരണ്യയുമായി ഫേസ്ബുക്ക് വഴി ബന്ധം സ്ഥാപിക്കുകയും ഫോണ്‍വിളികളിലേക്കും ചാറ്റുകളിലേക്കും നീളുകയും ചെയ്തു. എന്നാല്‍, കാമുകനു മറ്റൊരു കാമുകിയുണ്ടെന്നും അവരെ വിവാഹം ചെയ്യാനിരിക്കുകയാണെന്നാണു പോലീസ് പറയുന്നത്. ശരണ്യ വിവാഹം ചെയ്യാമെന്ന് കാമുകന്‍ വാഗ്ദാനം നല്‍കിയിരുന്നില്ലെന്നു ചാറ്റുകളില്‍ നിന്നും വ്യക്തമാണ്.

കുഞ്ഞിനെ ഒഴിവാക്കാന്‍ കാമുകന്‍ ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍, കാമുകനൊത്തു ജീവിക്കാന്‍ ശരണ്യ അതിയായി ആഗ്രഹിച്ചിരുന്നെന്നും അതിനു തടസ്സം കുഞ്ഞാണെന്നുള്ള തെറ്റിദ്ധാരണയിലാണു ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. മൂന്നു മാസങ്ങള്‍ക്കും ശേഷം ഭര്‍ത്താവിനെ മനപ്പൂര്‍വ്വം ശരണ്യ വീട്ടിലേക്ക് വിളിച്ചുവരുത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം പ്രണവിന്റെ തലയില്‍ ഏല്‍പ്പിക്കാനായിരുന്നു ശരണ്യയുടെ ലക്ഷ്യം. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒരുമിച്ച് ഒഴിവാക്കാനായിരുന്നു ശരണ്യയുടെ തന്ത്രം.

ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ മൈതാനപ്പള്ളി സമുദായ ശ്മശാനത്തിലായിരുന്നു വിയാന്റെ സംസ്‌കാരം നടത്തിയത്. ഇതിനു സാക്ഷിയാവാന്‍ വിയാന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നില്ല. മകന്റെ ശരീരം അടക്കുമ്പോള്‍ കൊലപാതകത്തില്‍ സംശയിക്കപ്പെട്ടു പോലീസ് കസ്റ്റഡിയിലായിരുന്നു ഇരുവരും. എന്നാല്‍, മകന്റെ ദേഹം അവസാനമായി കാണണമെന്നു പ്രണവോ ശരണ്യയോ പോലീസിനോടു പറഞ്ഞില്ല. വിയാന്റെ സംസ്‌കാരത്തിനു ശേഷം അരമണിക്കൂറിനുള്ളിലാണ് അമ്മയുടെ അറസ്റ്റ് നടന്നത്.

കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണം കാമുകനായുള്ള അടുപ്പമാണെങ്കിലും അയാള്‍ക്ക് ഇതില്‍ പങ്കില്ലെന്നാണു പോലീസിന്റെ നിഗമനം. എന്നാലും, കാമുകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഇന്ന് വൈകീട്ട് ശരണ്യയെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

 

 




കൂടുതല്‍വാര്‍ത്തകള്‍.