നിനക്ക് ഇണയും തുണയുമായി ഞാനുണ്ടാകും എന്ന വാഗ്ദാനമാണ് ഓരോ വിവാഹ ബന്ധത്തിന്റെയും അടിസ്ഥാനം. ദാമ്പത്യ ജീവിതത്തില്‍ ചെറുതായെങ്കിലും താഴപിഴകള്‍ സംഭവിക്കുന്ന ഈ കാലത്ത് നല്ലൊരു കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാനമെന്ന് വ്യക്തമാണ്. മികച്ചൊരു കുടുംബത്തിന്റെ അടിസ്ഥാനം നല്ല ദാമ്പത്യബന്ധം സൂക്ഷിക്കുന്ന മുതിര്‍ന്നവരാണ്. കുട്ടികള്‍ക്ക് മാതൃകയാകേണ്ട മാതാപിതാക്കളെ എങ്ങനെ വാര്‍ത്തെടുക്കാം എന്ന് സമൂഹം ചിന്തിക്കേണ്ട കാലമാണ്. ഇതിന് തുടക്കമിട്ടിരിക്കുകയാണ് ബ്രിസ്റ്റോൾ സീറോ മലബാര്‍ കാതലിക് സമൂഹം.
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ പഞ്ച വത്സര പദ്ധതികളുടെ ഭാഗമായി ഈ വർഷം ദമ്പതി വര്‍ഷമായി ആചരിക്കുകയാണ്. രൂപതയുടെ പ്രവര്‍ത്തനം ദമ്പതികളില്‍ കേന്ദ്രീകരിക്കുകയാണ് മൂന്നാം വര്‍ഷത്തെ ലക്ഷ്യം.
ദമ്പതി വര്‍ഷത്തിന്റെ ഭാഗമായി വ്യത്യസ്തമായ രീതിയില്‍ ദമ്പതികളെ ആദരിക്കുകയാണ് ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം. ഇന്നലെ വൈകീട്ട് ആറു മണി മുതല്‍ പത്തു മണി വരെ നടന്ന വിരുന്ന് പ്രൗഡ ഗംഭീരമായാണ് നടന്നത്.
കുടുംബത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു പരിപാടി. കുട്ടികള്‍ക്കായിട്ടാണ് മാതാപിതാക്കള്‍ കൂടുതല്‍ സമയവും ചിലവഴിക്കുന്നത്. കുട്ടികളെ കുറച്ചു സമയം മാറ്റി നിര്‍ത്തി ദമ്പതികളെ ഒരുമിച്ച് ഇരുത്തി അവരുടെ ജീവിതാരംഭം തൊട്ടുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കാനായിരുന്നു അവസരം നല്‍കിയത്. ഒരു കാന്‍ഡില്‍ ലൈറ്റ് ഡിന്നറാണ് ഒരുക്കിയത്. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച് കൈപിടിച്ച് വിവാഹ പ്രതിജ്ഞ പുതുക്കി പരസ്പരം ഒരിക്കല്‍ കൂടി തങ്ങളുടെ ദാമ്പത്യത്തിന്റെ അടയാളമായ മോതിരം പരസ്പരം കൈമാറി . പരസ്പരം സംസാരിച്ച് ഡിന്നര്‍ ആസ്വദിച്ചു.
വികാരി ഫാ പോള്‍ വെട്ടിക്കാട്ട്, സി. ലീന മേരി, സി ഗ്രേസ് മേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ 30 ഓളം ദമ്പതികളാണ് പരിപാടിയുടെ ഭാഗമായത്. വരും മാസങ്ങളില്‍ കൂടുതല്‍ ദമ്പതികളെ ഉള്‍പ്പെടുത്തി പരിപാടികള്‍ നടത്തും. ഒരുമിച്ച് മറ്റ് സമ്മര്‍ദ്ദമൊന്നുമില്ലാതെ ദമ്പതികള്‍ സമയം ചിലവഴിച്ചു. കൈക്കാരന്മാരായ ബിനു ജേക്കബ്, ഷാജി വര്‍ക്കി, സെബാസ്റ്റ്യന്‍ ലോനപ്പന്‍, മെജോ ചെന്നേലില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടത്തപ്പെട്ടത്. മനോഹരമായി അലങ്കരിച്ച സ്ഥലത്ത് ഗെയിമുകളും ഒരുക്കിയിരുന്നു. രാജുമോന്‍, ജിജി ലൂക്കോസ്, ലിന്റ ജിജി, ബീന മെജോ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
പാട്ടുകളും ചെറിയ കുസൃതികള്‍ നിറഞ്ഞ മത്സരങ്ങളും നടന്നു. പരിപാടിയില്‍ വിനു സ്വാഗതം അറിയിച്ചു. ഗായകരായ പ്രമോദ് കുമാര്‍ പിള്ള, റെജീവ് തോമസ് തുടങ്ങിയവര്‍ മനോഹരമായ ഗാനങ്ങള്‍ ആലപിച്ചു. സെബാസ്റ്റ്യന്‍ ലോനപ്പന്‍ നന്ദി പറഞ്ഞു.
ദമ്പതികള്‍ എല്ലാവരും വളരെ സന്തോഷത്തോടെയാണ് പിരിഞ്ഞത്.