കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ നഴ്‌സുമാരെ സര്‍ജിക്കല്‍ പ്രൊസീജ്യറുകള്‍ക്കായി വിനിയോഗിക്കാന്‍ പരിശീലനം ഏര്‍പ്പെടുത്താന്‍ എന്‍എച്ച്എസ് പദ്ധതി. സര്‍ജിക്കല്‍ കെയര്‍ പ്രാക്ടീഷനേഴ്‌സാകാന്‍ രണ്ട് വര്‍ഷത്തെ കോഴ്‌സാണ് ലഭ്യമാക്കുക. സമ്മര്‍ദത്തിലുള്ള സര്‍ജന്‍മാരുടെ തൊഴില്‍ഭാരം കുറയ്ക്കാനാണ് നഴ്‌സുമാരെ സര്‍ജറി ചെയ്യിക്കാനുള്ള പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഗുരുതരമായ ജീവനക്കാരുടെ അഭാവത്തിന് വെറും പ്ലാസ്റ്റര്‍ പരിഹാരം മാത്രമാണ് ഈ പദ്ധതി ലഭ്യമാക്കുന്നതെന്ന് വിമര്‍ശകര്‍ പറഞ്ഞു. കൂടാതെ നഴ്‌സുമാരുടെ കുറവിനെ ഇത് കൂടുതല്‍ ഗുരുതരമാക്കി മാറ്റുമെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
ഹെര്‍ണിയ, സിസ്റ്റുകള്‍, ചില തരം സ്‌കിന്‍ ക്യാന്‍സറുകള്‍ എന്നിവ നീക്കം ചെയ്യാനാണ് യോഗ്യരായ നഴ്‌സുമാര്‍ക്ക് ഉത്തരവാദിത്വം നല്‍കുക. ഹാര്‍ട്ട് ബൈപ്പാസ്, ഹിപ്, മുട്ട് റീപ്ലേസ്‌മെന്റ് പോലുള്ള പ്രധാന സര്‍ജറികളിലും ഇവര്‍ക്ക് പ്രധാന ദൗത്യങ്ങള്‍ നല്‍കും. അടുത്ത മാസം പ്രഖ്യാപിക്കുന്ന എന്‍എച്ച്എസ് പീപ്പിള്‍ പ്ലാനില്‍ ഇതുസംബന്ധിച്ച വിശദീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചികിത്സകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്നതും, പ്രായമായ ജനസംഖ്യ ഉയരുകയും ചെയ്യുന്ന ഘട്ടത്തില്‍ വര്‍ക്കിംഗ് പ്രാക്ടീസ് ഏത് തരത്തിലാണ് മാറ്റുകയെന്നാണ് പദ്ധതി വ്യക്തമാക്കുക.
പദ്ധതിയെക്കുറിച്ച് തങ്ങള്‍ക്ക് വലിയ ആകാംക്ഷയില്ലെന്നാണ് മെഡിക്കല്‍ നേതാക്കളുടെ പ്രതികരണം. എന്നാല്‍ സര്‍ജന്‍മാര്‍ അല്ലാത്ത മെഡിക്കല്‍ ജീവനക്കാര്‍ തങ്ങളുടെ ഓപ്പറേഷന്‍ നടത്തുന്നത് രോഗികള്‍ക്ക് അത്ര സന്തോഷം നല്‍കുന്ന വാര്‍ത്തയാകില്ല. അഞ്ച് വര്‍ഷത്തെ പരിശീലനമാണ് സര്‍ജിക്കല്‍ കെയര്‍ പ്രാക്ടീഷണര്‍മാര്‍ക്ക് ആവശ്യമായി വരിക. മൂന്ന് വര്‍ഷത്തെ നഴ്‌സ് ഡിഗ്രി, രണ്ട് വര്‍ഷത്തെ മാസ്റ്റേഴ്‌സ് കോഴ്‌സ് എന്നിവ ചേര്‍ന്നാണ് ഇത്. സര്‍ജന്‍മാര്‍ക്ക് 16 വര്‍ഷത്തെ പരിശീലനമെങ്കിലും ലഭിക്കാറുണ്ട്.
ആറ് വര്‍ഷം മെഡിക്കല്‍ സ്‌കൂളിലും, പത്ത് വര്‍ഷം സ്‌പെഷ്യലിസ്റ്റ് സര്‍ജിക്കല്‍ യോഗ്യതകള്‍ നേടാനും പരിശീലനം നേടുന്നത് ഉള്‍പ്പെടെയാണിത്. ഏറ്റവും പുതിയ എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം 43,600 നഴ്‌സിംഗ് പോസ്റ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. നഴ്‌സുമാരുടെ ആവശ്യം വന്‍തോതില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഘട്ടത്തില്‍ എന്‍എച്ച്എസിലെ കാത്തിരിപ്പ് സമയം 13 വര്‍ഷത്തെ ഉയര്‍ന്ന നിലയിലുമാണ്. ഇത്തരം അവസ്ഥയില്‍ സര്‍ജിക്കല്‍ കെയര്‍ പ്രാക്ടീഷനേഴ്‌സായി നഴ്‌സുമാരെ മാറ്റുന്നത് ഗുണം ചെയ്യുമോയെന്നാണ് ആശങ്ക ഉയരുന്നത്.