CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 56 Minutes 9 Seconds Ago
Breaking Now

ഷ്രോപ്ഷയര്‍ പട്ടണത്തില്‍ നിന്നും വെള്ളപ്പൊക്കം ഭയന്ന് ആളുകള്‍ വീടുപേക്ഷിച്ചു; സെവേണ്‍ നദിയെ തടയാനുള്ള ശ്രമം പരാജയപ്പെടുമെന്ന് ആശങ്ക; കാര്യങ്ങള്‍ കുഴപ്പത്തിലേക്ക് തള്ളിവിട്ട് കൂടുതല്‍ മഴ; ഒപ്പം മഞ്ഞും, ഐസും!

മോശം കാലാവസ്ഥയില്‍ സര്‍ക്കാരിന്റെ പ്രതികരണം തീര്‍ത്തും മോശമെന്ന ആരോപണം ഉയരുന്നുണ്ട്

സെവേണ്‍ നദി കരകവിഞ്ഞ് ഒഴുകുന്നത് തടയാനായി ഉപയോഗിച്ച പ്രതിരോധ തടയണങ്ങള്‍ പരാജയപ്പെടുമെന്ന ആശങ്കയില്‍ ചരിത്രമുറങ്ങുന്ന ഷ്രോപ്ഷയര്‍ പട്ടണത്തിലെ വീടുകള്‍ ഉപേക്ഷിച്ച് ജനം. മിഡ്‌ലാന്‍ഡ്‌സില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും മഞ്ഞിനും, ഐസിനും സാധ്യത കല്‍പ്പിച്ച് മെറ്റ് ഓഫീസ് യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സെവേണ്‍ നദി ഒഴുകുന്ന ഷ്രോപ്ഷയര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം. 

സെവേണ്‍ നദിയിലെ കുത്തൊഴുക്ക് തടയാന്‍ ശ്രമിക്കുന്ന പ്രതിരോധങ്ങള്‍ പരാജയം നേരിടുന്ന സാഹചര്യത്തില്‍ അയേണ്‍ബ്രിഡ്ജിന് സമീപത്തെ വീടും, ബിസിനസ്സുകളും ഉപേക്ഷിച്ച് പോകാന്‍ പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. കാലാവസ്ഥ മോശമായ ഇടങ്ങളില്‍ തുടര്‍ന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസ് കരുതുന്നത്. വെയില്‍സ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ 1.6 ഇഞ്ച് വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ മഞ്ഞും പെയ്തിറങ്ങും. ഫെബ്രുവരിയില്‍ സാധാരണ നിലയില്‍ പെയ്യുന്ന മഴയുടെ 200 ശതമാനം അധികം മഴയാണ് ഇക്കുറി എത്തിയത്. 

വോര്‍സ്റ്റര്‍ഷയര്‍ അയേണ്‍ബ്രിഡ്ജില്‍ നിന്നും 20 മൈല്‍ അകലെയുള്ള നദീതീരത്തെ പട്ടണം മുന്‍പെങ്ങുമില്ലാത്ത നിലയില്‍ സെവേണ്‍ നദിയില്‍ വെള്ളം ഉയര്‍ന്നതോടെ വെള്ളത്തിനടിയിലായി. ഡെന്നീസ് കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിലാണ് നദിയിലെ വെള്ളം ഉയരുന്നത് തടയാന്‍ തടയണകള്‍ സ്ഥാപിച്ചത്. എന്നാല്‍ ദശകങ്ങള്‍ക്കിടെ ആദ്യമായി പ്രതിരോധം തകര്‍ത്ത് വെള്ളം കരകവിഞ്ഞു. നദീതീരത്തെ വീടുകളും, ബിസിനസ്സുകളും വെള്ളപ്പൊക്കത്തിന് ഇരയായി. ഫെബ്രുവരി 15ന് കൊടുങ്കാറ്റ് ആഞ്ഞടിച്ചത് മുതല്‍ ആയിരക്കണക്കിന് ബ്രിട്ടീഷ് പ്രോപ്പര്‍ട്ടികളില്‍ നിന്നുമാണ് ആളുകളെ ഒഴിപ്പിച്ചത്. 

അതേസമയം മോശം കാലാവസ്ഥയില്‍ സര്‍ക്കാരിന്റെ പ്രതികരണം തീര്‍ത്തും മോശമെന്ന ആരോപണം ഉയരുന്നുണ്ട്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ദുരിതബാധിതരെ സന്ദര്‍ശിച്ചില്ലെന്നതും പ്രധാന വിമര്‍ശനത്തിന് കാരണമാകുന്നുണ്ട്. 'പാര്‍ട്ട്‌ടൈം പ്രധാനമന്ത്രി' ആയത് കൊണ്ടാണ് വെള്ളപ്പൊക്ക ദുരിതബാധിതരെ ബോറിസ് കണ്ടെന്ന് നടിക്കാത്തതിന് പിന്നിലെന്ന് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ കോമണ്‍സില്‍ പരിഹസിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.