സെന്റ് ഫിലോമിന ചര്‍ച്ചില്‍ ഫാ. ഫിലിപ്പ് കുഴിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷമായ തിരുക്കര്‍മങ്ങള്‍ക്ക് ഫാ. പോളച്ചന്‍ കോച്ചാപ്പിള്ളി മുഖ്യകാർമ്മികൻ ആയിരുന്നു.
ഗായക സംഘത്തിന്റെ ഭക്തിസാന്ദ്രമായ ഗാനങ്ങളോടെ വര്‍ണമനോഹരമായ വസ്ത്രങ്ങള്‍ ധരിച്ച ലിവര്‍പൂളിലെ ബാലിക ബാലന്മാരുടെ അകമ്പടിയോടെ വൈദികരെ തിരുക്കര്‍മങ്ങള്‍ക്കായി അള്‍ത്താരയിലേക്ക് ആനയിക്കപ്പെട്ടു. തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വെഞ്ചരിക്കലും നടന്നു. ആഘോഷമായ സമൂഹബലിയിൽ വിശ്വാസികളെ ഭക്തിയുടെ ഉന്നതിയില്‍ എത്തിച്ചു. തിരുനാൾ സന്ദേശത്തിൽ വിശുദ്ധന്മാരുടെ ജീവിതം ഈ കാലഘട്ടത്തിലും നമ്മുടെ പ്രത്യാശയും ആണെന്ന് ഫാ. പോളച്ചന്‍ കോച്ചാപ്പിള്ളി തിരുന്നാള്‍ സന്ദേശത്തില്‍ വിശ്വാസികളെ ഓര്‍മപ്പെടുത്തി.
പൊന്‍കുരിശിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം വിശ്വാസികള്‍ക്ക് വലിയ ആത്മാനുഭൂതി പകര്‍ന്നുനല്‍കി. തുടര്‍ന്ന് വിശുദ്ധരുടെ ആശീര്‍വാദം കഴിഞ്ഞ് വിശുദ്ധ സെബസ്റ്റ്യാനോസിന്റെ അമ്പ് എഴുന്നുള്ളിക്കാനും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് വണങ്ങുവാനും വിശ്വാസികള്‍ ഭക്തിപൂര്‍വം പങ്കെടുത്തു. തിരുന്നാള്‍ ദിവസം ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ക്കും സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇന്ത്യന്‍ ഫുഡ് സ്റ്റാളും ബലൂണ്‍ ഷോപ്പും ലിവര്‍പൂള്‍ യൂണിക് യൂത്തിന്റെ വകയായി വിവിധ ഗെയിമുകളും മയിലാഞ്ചിയിടലും ഉണ്ടായിരുന്നു.
നല്ല തെളിഞ്ഞ കാലാവസ്ഥയില്‍ ലിവര്‍പൂളിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികള്‍ എല്ലാ തിരുക്കർമങ്ങളിലും പങ്കെടുത്തു. തിരുനാളിന്റെ എല്ലാകാര്യങ്ങളും ഭംഗിയായി അടുക്കും ചിട്ടയോടുംകൂടി നടത്തിയ ജിജിമോന്‍ മാത്യുവിന്റെ നേതൃത്വത്തിൽ ഉള്ള കമ്മിറ്റി അംഗങ്ങളുടെ പ്രവര്‍ത്തനം ഫാ. പോളച്ചന്‍ കോച്ചാപ്പിള്ളിയുടെയും ഇടവകാംഗങ്ങളുടെയും പ്രത്യേക പ്രശംസ പിടിച്ചുപറ്റി. മധുരസ്മരണകളും ആയി വീണ്ടും അടുത്ത വര്‍ഷത്തെ ദുക്‌റാന തിരുനാളിന് ആയി ലിവർപൂളിലെ പ്രവാസി മലയാളികൾ കാത്തിരിക്കുന്നു.