
















എട്ടും, ഒന്‍പതും വയസ്സുള്ള പെണ്‍കുട്ടികള്‍ വധുവായി മാറുന്നു. കുടുംബത്തിന് ജീവിക്കാനുള്ള പണം കണ്ടെത്താന്‍ പിതാക്കന്‍മാര്‍ പെണ്‍മക്കളെ വില്‍ക്കുന്നു. 50 വയസ്സും, അതിനപ്പുറവും പ്രായമുള്ള മണവാളന്‍മാര്‍ ഇവരെ വിലകൊടുത്ത് വാങ്ങുന്നു. തന്റെ ചെറിയ മകളെ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കാന്‍ മാത്രമാണ് പിതാക്കന്‍മാര്‍ക്ക് കെല്‍പ്പുള്ളൂ. ഇതാണ് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളും, അവരുടെ കുടുംബങ്ങളും നേരിടുന്ന നരകയാതന.
ദാരിദ്ര്യം കൊടികുത്തി വാഴുന്ന അഫ്ഗാനിസ്ഥാനില്‍ ലക്ഷക്കണക്കിന് പെണ്‍കുട്ടികളാണ് പ്രായം തികയുന്നതിന് മുന്‍പ് വിവാഹത്തിലേക്ക് ചെന്നെത്തുന്നത്. കുടുംബത്തിന് പിടിച്ചുനില്‍ക്കാന്‍ ജനിച്ചുവീണ പെണ്‍കുഞ്ഞുങ്ങളെ പോലും വില്‍ക്കുന്നുവെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍.
20 ദിവസം പ്രായമായ കുഞ്ഞിനെ പോലും ഭാവിയില്‍ വിവാഹം ചെയ്യാനായി കുടുംബങ്ങള്‍ വിട്ടുകൊടുക്കുന്നുവെന്ന് യുഎന്‍ ചില്‍ഡ്രന്‍സ് ഏജന്‍സി യൂണിസെഫ് പറഞ്ഞു. സ്ത്രീധനം കിട്ടാന്‍ വേണ്ടിയാണ് ഈ വില്‍പ്പന. ലോകത്തിലെ ഭൂരിഭാഗം ഇടത്തും നിയമവിരുദ്ധമായ ഈ രീതി താലിബാന്‍ കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി അംഗീകരിച്ചിരുന്നു.
'കന്യകമാരായ പെണ്‍കുട്ടികളെ' സംബന്ധിച്ച പ്രത്യേക നിയമത്തിലാണ് കുട്ടികളുടെ വിവാഹം നിയമവിധേയമാക്കിയത്. വരന് സാമൂഹിക ചുറ്റുപാടും, മാന്യമായ സ്ത്രീധനവും നല്‍കാന്‍ കഴിയണമെന്നതാണ് നിബന്ധന. വിവാഹമോചനം തേടാന്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കണം. അതിന് ശേഷം കോടതി ഉത്തരവിലൂടെ മാത്രമാണ് ഇത് സാധ്യമാകുന്നത്. 'കന്യകയായ' പെണ്‍കുട്ടിയുടെ നിശബ്ദത അനുമതിയായി കണക്കാക്കാമെന്നും നിയമം പറയുമ്പോള്‍ അഫ്ഗാനിലെ പെണ്‍കുട്ടികളുടെ ഭാവി ഊഹിക്കാവുന്നതേയുള്ളൂ.