
















ലേബര്‍ ഗവണ്‍മെന്റ് ഒരു ഭാഗത്ത് നികുതി വര്‍ദ്ധിപ്പിക്കുകയും, മറുഭാഗത്ത് ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കുകയും ചെയ്യുന്നുവെന്ന ആരോപണം ശക്തമാണ്. ഈ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലാണ് പീറ്റര്‍ മണ്ടേല്‍സണ്‍ വിവാദത്തില്‍ പെട്ട വിവരങ്ങള്‍ പുറത്തുവരുന്നത്. ലേബര്‍ പാര്‍ട്ടി നികുതികള്‍ വര്‍ദ്ധിപ്പിക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നാണ് മണ്ടേല്‍സണ്‍ ഫയലുകള്‍ വെളിപ്പെടുത്തുന്നത്.
ലേബര്‍ പാര്‍ട്ടിയെ വെല്‍ഫെയര്‍ പാര്‍ട്ടിയെന്നാണ് വിളിക്കേണ്ടതെന്ന് ടോറി പാര്‍ട്ടി നേതാവ് കെമി ബാഡെനോക് പറഞ്ഞു. ആര് നയിച്ചാലും കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനായി ഇവര്‍ നികുതി ചുമത്തിക്കൊണ്ടിരിക്കും, ബാഡെനോക് വിമര്‍ശിച്ചു. മണ്ടേല്‍സനെ യുഎസിലേക്കുള്ള അംബാസിഡറായി നിയമിച്ചത് സംബന്ധിച്ച വിവരങ്ങളിലാണ് ഇതും ഉള്‍പ്പെടുന്നത്.
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്നതാണ് വിവരങ്ങള്‍. വ്യക്തിത്വത്തിന്റെയും, നയങ്ങളുടെയും പേരില്‍ മണ്ടേല്‍സണ്‍ പ്രധാനമന്ത്രിയെ അക്രമിക്കുന്നതായി വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഇത് ചില മന്ത്രിമാര്‍ ശരിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. ലേബര്‍ എംപിമാര്‍ വിമതസ്വരത്തില്‍ പെരുമാറുന്നുവെന്ന് മുന്‍ ക്യാബിനറ്റ് ഓഫീസ് സെക്രട്ടറിയും, ഇപ്പോഴത്തെ വെല്‍ഫെയര്‍ മന്ത്രിയുമായ പാറ്റ് മക്ഫാഡെന്‍ സന്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
മണ്ടേല്‍സനെ യുഎസ് അംബാസിഡറാക്കാന്‍ മുന്നില്‍ നിന്നത് സ്റ്റാര്‍മര്‍ മാത്രമല്ലെന്നും ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ഫോറിന്‍ സെക്രട്ടറിയായിരുന്ന ഡേവിഡ് ലാമിക്ക് മണ്ടേല്‍സണ്‍ അയച്ച എഴുത്താണ് ഇത് സ്ഥിരീകരിക്കുന്നത്. എന്നാല്‍ മണ്ടേല്‍സന് എതിരായ ആരോപണങ്ങളില്‍ പോലീസ് അന്വേഷണം നടക്കുന്നതിനാല്‍ പല വിവരങ്ങളും സ്‌കോട്ട്‌ലണ്ട് യാര്‍ഡ് പുറത്തുവിട്ടിട്ടില്ല.