
















ഹെന്‍ട്രി നൊവാകിന്റെ കൊലപാതകത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ സിഖുകാര്‍ക്ക് എതിരായ അക്രമങ്ങള്‍ വര്‍ദ്ധിച്ചതായി സിഖ് ഫെഡറേഷന്‍. രാജ്യത്തിന്റെ പല ഭാഗത്തും ദിവസേന സിഖുകാര്‍ അക്രമിക്കപ്പെടുന്നതായാണ് ഇവരുടെ വാദം. പുരുഷന്‍മാരും, സ്ത്രീകളും, കുട്ടികളും ഭീഷണികള്‍ക്കും, അക്രമങ്ങള്‍ക്കും ഇരയാകുന്നുവെന്ന് സിഖ് ഫെഡറേഷന്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് ദബീന്ദര്‍ജിത്ത് സിംഗ് പറഞ്ഞു.
18-കാരനായ നൊവാകിനെ കുത്തിക്കൊന്ന കേസില്‍ സിഖുകാരന്‍ വിക്രം ദിഗ്വയെ കഴിഞ്ഞ ആഴ്ച ജയിലിലേക്ക് അയച്ചിരുന്നു. ആചാരത്തിന്റെ പേരിലുള്ള കൃപാണിന് പുറമെ മറ്റൊരു ആയുധവും കൈയില്‍ സൂക്ഷിച്ചിരുന്ന ദിഗ്വ ഈ വലിയ വാള്‍ ഉപയോഗിച്ചാണ് അകാരണമായി നൊവാകിന്റെ ജീവനെടുത്തത്.
വിഷയത്തില്‍ പോലീസിന്റെ പ്രതികരണവും, ആയുധങ്ങള്‍ കൈവശം വെയ്ക്കാന്‍ നല്‍കിയിട്ടുള്ള അനുമതിയും ചോദ്യങ്ങള്‍ക്ക് ഇടയാക്കുകയാണ്. ഇന്ത്യയിലെ അമൃത്സറിലുള്ള സുവര്‍ണ്ണക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ വാര്‍ഷിക ദിനത്തില്‍ സംസാരിക്കവെയാണ് ബ്രിട്ടനില്‍ സിഖുകാര്‍ അക്രമിക്കപ്പെടുന്നതായി ദബീന്ദര്‍ജിത്ത് സിഖ് ആരോപിച്ചത്.
'പോലീസിന്റെ ബോഡിക്യാം ഫൂട്ടേജ് പുറത്തുവന്നതോടെ രോഷം ഉയര്‍ന്നു. നമുക്കും മനസ്സിലാകും. പോലീസ് ഓഫീസര്‍മാരെ പോലെ നമുക്കും രോഷമുണ്ടായി. ദിഗ്വ ഒരു കൊലയാളിയാണ്. അയാള്‍ പറഞ്ഞ നുണകളും ഈ രോഷത്തിന് കാരണമായി. പക്ഷെ ഇത് മറ്റുള്ള സിഖുകാര്‍ക്ക് എതിരായ അക്രമത്തിലേക്കാണ് നയിച്ചത്', സിംഗ് പറയുന്നു.
അതേസമയം ഹെന്‍ട്രി നൊവാകിന്റെ കൊലപാതകം ഉയര്‍ത്തിയ രോഷം ആയുധങ്ങള്‍ കൈവശം വെയ്ക്കുന്നതിനെ നിയന്ത്രിക്കാനുള്ള നടപടിയിലേക്ക് നീങ്ങുമോയെന്നാണ് ചോദ്യം ഉയരുന്നത്. 2019 ഒഫെന്‍സീവ് വെപ്പണ്‍സ് ആക്ട് പ്രകാരമാണ് സിഖുകാര്‍ ആചാരപരമായ കൃപാണ്‍ സൂക്ഷിക്കാന്‍ അനുമതിയുള്ളത്. എന്നാല്‍ ദിഗ്വ വലിയ ആയുധമാണ് കൈയില്‍ കൊണ്ടുനടന്നത്. നിയമത്തില്‍ സാമാന്യ ബുദ്ധി പ്രയോഗിക്കണമെന്ന് ഹെന്‍ട്രിയുടെ പിതാവ് ആവശ്യപ്പെട്ടു. മകനെ കൊന്നത് പോലുള്ള ആയുധവുമായി വഴിയിലൂടെ നടക്കാന്‍ ബ്രിട്ടനില്‍ അനുമതി നല്‍കരുതെന്ന് അദ്ദേഹം പറയുന്നു.