
















പിണറായി സര്‍ക്കാറിന്റെ കാലത്ത് സസ്‌പെന്‍ഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥനായ എന്‍ പ്രശാന്തിനെ തിരിച്ചെടുത്തതില്‍ പ്രതികരണവുമായി ഗായകന്‍ ജി വേണുഗോപാല്‍. കേരളക്കര കണ്ടിട്ടുള്ള സസ്‌പെന്‍ഷന്‍ റിക്കാര്‍ഡുകളും സസ്‌പെന്‍ഷന്‍ കാലാവധിയുമെല്ലാം ഭേദിച്ച് രണ്ട് വര്‍ഷത്തിന് ശേഷം പ്രശാന്ത് വീണ്ടും സര്‍വ്വീസില്‍ തിരിച്ച് കയറുമ്പോള്‍ അത് പ്രശാന്തിന്റെ വ്യക്തിപരമായ വിജയത്തോടൊപ്പം മാറി വന്ന ഭരണകൂടത്തിന്റെ ഇച്ഛാശക്തി കൂടിയായി കണക്കാക്കാമെന്ന് വേണുഗോപാല്‍ പറയുന്നു.
പിണറായി വിജയനെ കുടമണ്‍ പോറ്റി എന്ന് വിശേഷിപ്പിച്ച വേണുഗോപാല്‍, തന്റെ കാലം കഴിഞ്ഞേ ആ രണ്ട് എരണം കെട്ടവന്മാരേയും സ്‌കൂളിന്റെ പടി കയറ്റാവൂ എന്നായിരുന്നു ഹെഡ് മാസ്റ്ററായ പോറ്റിയുടെ ആഗ്രഹമെന്നും എന്നാല്‍ കറുത്ത ആട്ടിന്‍ കുട്ടികള്‍ രണ്ടും സ്‌കൂള്‍ റീ ഓപ്പണിങ്ങ് സമയം തന്നെ കേറിപ്പറ്റിയെന്നും പറഞ്ഞു. ഉച്ചാടനത്തിന്റെ പുതിയ പാഠങ്ങള്‍ പോറ്റിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നും പരിഹാസരൂപേണ വേണു?ഗോപാല്‍ പറഞ്ഞു.
ജി വേണുഗോപാലിന്റെ വാക്കുകള്‍ ഇങ്ങനെ
അങ്ങനെ ഇതുവരെ കേരളക്കര കണ്ടിട്ടുള്ള സസ്‌പെന്‍ഷന്‍ റിക്കാര്‍ഡുകളും സസ്‌പെന്‍ഷന്‍ കാലാവധിയുമെല്ലാം ഭേദിച്ച് രണ്ട് വര്‍ഷത്തിന് ശേഷം പ്രശാന്ത് വീണ്ടും സര്‍വ്വീസില്‍ തിരിച്ച് കയറുമ്പോള്‍ അത് പ്രശാന്തിന്റെ വ്യക്തിപരമായ വിജയത്തോടൊപ്പം മാറി വന്ന ഭരണകൂടത്തിന്റെ ഇച്ഛാശക്തി കൂടിയായി കണക്കാക്കാം. ഇക്കാലയളവിലെല്ലാം പ്രശാന്ത് നിരന്തരം താന്‍ നേരിട്ട അനീതികള്‍, ഭരണകൂടത്തിന്റെ കൊള്ളരുതായ്മകള്‍, മേലധികാരികളുടെ കൊള്ള, എന്നിവ ഒരു ഡോക്ടര്‍ രോഗിയോടെന്ന പോലെ, തരിമ്പും തള്ളലില്ലാതെ, അളന്നു മുറിച്ച വാക്കുകളാല്‍, അനസ്യൂതം സോഷ്യല്‍ മീഡിയയിലൂടെ എയ്തു കൊണ്ടിരുന്നു. System Out Completely എന്ന തന്റെ പുസ്തകം വില്‍പ്പനയില്‍ റിക്കാര്‍ഡുകള്‍ ഭേദിക്കുകയും പൊതുജനാഭിപ്രായത്തില്‍ ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്യുമ്പോഴും അങ്ങേയറ്റം ശാന്തസ്വരൂപിയായ്, ഏറ്റവും വലിയ വിവാദം ഉണ്ടാക്കാന്‍ നോക്കുന്ന ചാനല്‍ അഭിമുഖക്കാര്‍ക്ക് മുന്നില്‍ ഒരു മഹര്‍ഷിവര്യന്റെ ഏകാഗ്രതയോടെയും സമചിത്തതയോടെയും സ്വന്തം വാദമുഖങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു അയാള്‍. ഓരോ ദിനവും പ്രശാന്ത് മര്യാദരാമനായ് മേലധികാരിയുടെ കള്ളങ്ങള്‍ പൊളിച്ചടുക്കുമ്പോള്‍, കോപത്താല്‍ അന്ധനും ബന്ധനസ്ഥനുമായ അധികാരി തലങ്ങും വിലങ്ങും ഉറുമി വീശി തന്നെത്തന്നെ മുറിപ്പെടുത്തുന്നുണ്ടായിരുന്നു. 'No War is won with one battle ' എന്ന ഒരു പഴയ നെപ്പോളിയന്‍ യുദ്ധതന്ത്രം ഇവിടെ മറ്റൊരു യുദ്ധമേഖലയില്‍ പ്രാവര്‍ത്തികമാകുന്നത് നമ്മള്‍ കണ്ടു.
മാടമ്പളളി തറവാട്ട് സ്‌കൂളാണ് സര്‍ക്കാര്‍ എന്ന് ഉറച്ച് വിശ്വസിച്ചിരുന്ന ഹെഡ് മാസ്റ്റര്‍ കുടമണ്‍ പോറ്റിയുടെ ആഗ്രഹം ഒന്ന് മാത്രമായിരുന്നു. തന്റെ കാലം കഴിഞ്ഞേ ആ രണ്ട് എരണം കെട്ടവന്മാരേയും സ്‌കൂളിന്റെ പടി കയറ്റാവൂ! പക്ഷേ കറുത്ത ആട്ടിന്‍ കുട്ടികള്‍ രണ്ടും സ്‌കൂള്‍ റീ ഓപ്പണിങ്ങ് സമയം തന്നെ കേറിപ്പറ്റി. സ്ലേറ്റും പെന്‍സിലും കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ അവന്മാര്‍ എഴുതിത്തുടങ്ങും. രണ്ടിനും നന്നായി എഴുതാനുമറിയാം! ഉച്ചാടനത്തിന്റെ പുതിയ പാഠങ്ങള്‍ പോറ്റിയും പഠിക്കേണ്ടിയിരിക്കുന്നു!