റോമിൽ പോപ്പ് സന്ദർശനം പൂർത്തിയാക്കി മാർത്തോമാശ്ലീഹായുടെ സിംഹാസനത്തിൽ ആരുഡനായിരിക്കുന്ന കിഴക്കിന്റെ കത്തോലിക്കയും മലങ്കര മെത്രോപോലീത്തയുമായ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മാർ ബസേലിയസ് പൗലോസ് ദ്വീതീയൻ കാതോലിക്ക ബാവാ ഇന്ന് ബ്രിട്ടനിലെ ബ്രിസ്റ്റൊളിൽ എത്തുന്നു. ഹീത്രൂ എയർ പോർട്ടിൽ എത്തിച്ചേരുന്ന ബാവയെ യുകെ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സ്വീകരിക്കുകയും , തുടർന്ന് മലങ്കര സഭയുടെ യുകെ ഭദ്രാസനത്തിന്റെ കീഴിൽ ബ്രിസ്റ്റോൾ സ്വന്തമായി പണി കഴിപ്പിച്ച സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിന്റെ കൂദാശ കർമങ്ങൾ നിർവഹിക്കുന്നതുമായിരിക്കുമെന്ന് ബ്രിസ്റ്റോൾ സെന്റ് മേരീസ് പള്ളി വികാരി ഫാദർ വർഗീസ് മാത്യൂ അറിയിച്ചു.
വ്യത്യസ്തതകള്‍ നിലനില്‍ക്കുമ്പോഴും മുന്‍വിധികള്‍ ഒഴിവാക്കി പരസ്പര ധാരണയോടെ സഹകരിച്ചു സാമൂഹ്യതിന്മകള്‍ക്കെതിരേ ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്നും ത്യാഗത്തിന്റെ അള്‍ത്താരയിലേക്കു സ്നേഹത്തോടെ ഒത്തൊരുമിച്ചു പ്രവർത്തിക്കണം എന്നും ബാവയെ സ്വാഗതം ചെയ്തു കൊണ്ട് പോപ്പ് ഫ്രാൻസിസ് ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ പറഞ്ഞു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് പ്രഥമന്‍ കാതോലിക്കാബാവയും 1990-ല്‍ തുടങ്ങിവച്ച കത്തോലിക്ക-ഓര്‍ത്തഡോക്സ് ചര്‍ച്ചയും ആവശ്യമുള്ള സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും ആരാധനാകേന്ദ്രങ്ങളും സെമിത്തേരികളും പൊതുവായി ഉപയോഗിക്കുന്ന പതിവും തുടരണമെന്നും പോപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.
വത്തിക്കാനില്‍ ലഭിച്ച സ്നേഹപൂര്‍വവും ഹൃദ്യവുമായ സ്വീകരണത്തിനു കാതോലിക്കാബാവ നന്ദി പ്രകാശിപ്പിക്കുകയും പോപ്പിനെ മലങ്കര സന്ദര്‍ശനത്തിനായി ക്ഷണിക്കുകയും ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വം ലോകസമാധാനത്തിനും സഭകള്‍ തമ്മിലുള്ള സഹകരണത്തിനും വഴിതെളിക്കട്ടെ എന്നും കാതോലിക്കാബാവ ആശംസിച്ചു.
പൊതുസ്വീകരണത്തിനുശേഷം മാര്‍പാപ്പയും കാതോലിക്കാബാവയും പത്തുമിനിറ്റ് സ്വകാര്യ കൂടിക്കാഴ്ച നടത്തി. പിന്നീടു കാതോലിക്കാബാവ വിശുദ്ധ പത്രോസിന്റെ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ഥിക്കുകയും പാപ്പ നല്കിയ സ്നേഹപൂർണമായ സൽക്കാരം സ്വീകരിച്ചു നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
തോമസ് മാര്‍ അത്തനാസിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ഫാ. ഡോ.കെ.എം.ജോര്‍ജ്, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, എം.ജി. ജോര്‍ജ് മുത്തൂറ്റ്, ഡോ. ജോര്‍ജ് ജോസഫ്, എക്യുമെനിക്കല്‍ റിലേഷന്‍സ് സെക്രട്ടറി ഫാ. ഏബ്രഹാം തോമസ്, ജേക്കബ് മാത്യു കളഞ്ഞിക്കൊമ്പില്‍ എന്നിവരടങ്ങുന്ന സഭാ പ്രതിനിധിസംഘം ഇന്നലെ രാവിലെ 11നാണു മാര്‍പാപ്പയെ സന്ദര്‍ശിച്ചത്.