ന്യൂകാസില്‍: യൂറോപ്പിന്റെ ഭരണങ്ങാനമായ എഡിന്‍ബറോയിലെ ലിവിങ്‌സ്റ്റണില്‍ നിന്നും മൂന്നു വൈദികരോടൊപ്പം ഇംഗഌഷുകാരുടെ സംഘം ഭരണങ്ങാനത്തേക്ക് അല്‍ഫോന്‍സാ തീര്‍ഥാടനത്തിന് . ഭാരതത്തിന്റെ സ്വന്തം വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ ജന്‍മസ്ഥലവും അല്‍ഫോന്‍സാമ്മയുടെ കബറിടം സ്ഥിതിചെയ്യുന്ന ഭരണങ്ങാനവും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തീര്‍ഥാടനം നടത്തിയശേഷം ഇന്ത്യ ചുറ്റിക്കറങ്ങി സംഘം ഒക്‌ടോബറില്‍ തിരിച്ചുവരും. ഇത് ആദ്യമായാണ് യു.കെ.യില്‍ നിന്ന് ഇംഗ്ലീഷുകാര്‍ അല്‍ഫോന്‍സാ തീര്‍ഥാടനത്തിന് പുറപ്പെടുന്നത്.
ലിവിങ്‌സ്റ്റണ്‍ കേരളത്തിന് വെളിയിലുള്ള ലോകത്തിലെ ഏക അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രമാണ്. ബ്രിട്ടണിലെ അറിയപ്പെടുന്ന തീര്‍ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞ ലിവിങ്സ്റ്റണില്‍ അല്‍ഫോന്‍സാമ്മ അല്‍ഭുതങ്ങളുടെ അമ്മയെന്നാണ് അറിയപ്പെടുന്നത്. ലിവിങ്‌സ്റ്റണില്‍ എല്ലാ വര്‍ഷവും ജൂലൈയില്‍ നടക്കുന്ന അല്‍ഫോന്‍സാ തിരുനാളോടെ ഇംഗ്ലീഷുകാര്‍ക്കിടയിലും അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്തര്‍ക്ക് അനുഗ്രഹവര്‍ഷമായി മാറിയിരിക്കുന്നു. ലിവിങ്സ്റ്റണിലെ അല്‍ഫോസാമ്മയുടെ തിരുനാളില്‍ പങ്കെടുക്കുകയും അനുഗ്രഹങ്ങള്‍ പ്രാപിക്കുകയും ചെയ്ത ഇംഗ്ലീഷുകാരാണ് അല്‍ഫോന്‍സാമ്മയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനുവേണ്ടി ഭരണങ്ങാനത്തേക്ക് തീര്‍ഥാടനം നടത്തുന്നത്.
ആഷിന്‍സിറ്റി ടുര്‍സ് ആന്‍ഡ് ട്രാവല്‍സ് ന്യൂകാസില്‍ ആണ് അല്‍ഫോന്‍സാ തീര്‍ഥാടനത്തിന് പ്രാധാന്യം നല്‍കി പുതിയ ടുര്‍ പായ്‌ക്കേജിന് രൂപം നല്‍കിയിരിക്കുന്നത്. വൈദികരോടൊപ്പം ആഷിന്‍സിറ്റി എം.ഡി. ജിജോമാധവപ്പള്ളിയും അടങ്ങുന്ന സംഘം കേരളത്തിലെത്തി. കേരള ത്തിന് പുറമേ ദല്‍ഹി, ആഗ്ര, ജയ്പ്പൂർ എന്നീ സ്ഥലങ്ങളും സന്ദര്‍ശിച്ച് ഒക്‌ടോബര്‍ ആദ്യവാരം സംഘം യു.കെ. യില്‍ തിരിച്ചെത്തും.