ബർമിങ്ങ് ഹാം : യു.കെ.യിലെ ക്‌നാനായക്കാര്‍ക്ക് ആസ്ഥാന മന്ദിരം എന്ന മുദ്രാവാക്യവുമായി യു.കെ.കെ.സി.എ ആരംഭിച്ച ഫണ്ട് സമാഹരണത്തിന് യൂണിറ്റുകളില്‍ വന്‍ ആവേശം. യു.കെ.കെ.സി എയുടെ ഏറ്റവും വലിയ യൂണിറ്റായ ബിര്‍മിങ്ങ് ഹാമിലെ ഏറ്റവും വലിയ കൂടാരയോഗമായ അകോക്‌സ്ഗ്രീൻ കൂടാര യോഗത്തിലെ മുഴുവന്‍ കൂടുംബങ്ങളും തങ്ങളുടെ ആളോഹരി വിഹിതം നല്‍കി മാതൃകയായി. കൂടാരയോഗത്തില്‍ ആകെയുള്ള 27 കടുംബങ്ങളും മുന്നൂറ് പൗണ്ട് വീതം നല്‍കി. ഇതോടെ ഒറ്റദിവസം ഒരു കൂടാരയോഗത്തിന്റെ മാത്രം വകെയായി 8100 പൗണ്ട് ആസ്ഥാന മന്ദിരത്തിന് വേണ്ടി ലഭിച്ചു. യു.കെ.കെ.സി.എ പ്രസിഡന്റ് ബെന്നി മാവേലി കൂടാരയോഗത്തില്‍ പങ്കെടുത്ത് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ മൂഴുവന്‍ കൂടുംബാംഗങ്ങളും പിന്തുണയുമായി രംഗത്ത് വരികയായിരുന്നു.
ബിര്‍മിങ്ങ് ഹാമിലോ, തൊട്ടടുത്തുള്ള പ്രദേശത്തോ ആണ് ആസ്ഥാന മന്ദിരം വരുന്നതെങ്കില്‍ കുടുതല്‍ തുക ഇനിയും നല്‍കാന്‍ തയ്യാറാണെന്ന് കൂടാരയോഗത്തിലെ അംഗങ്ങള്‍ വ്യക്തമാക്കി. ആസ്ഥാന മന്ദിരത്തിനായി അമ്പതിനായിരം പൗണ്ട് സംഭാവന നല്‍കിയ പ്രസിഡന്റില്‍ നിന്നും ആവേശം സ്വീകരിച്ചുകൊണ്ട് കൂടാരയോഗം തങ്ങളുടെ വിഹിതം നല്‍കി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. യു.കെ.കെ.സി.എ യുടെ പ്രഥമ നാഷണല്‍ കൗണ്‍സില്‍ യോഗത്തില്‍ തന്നെ ഒരുലക്ഷത്തോളം പൗണ്ടിന്റെ വാഗ്ദാനം ലഭിച്ചിട്ടുള്ളതായി എക്‌സിക്യൂട്ടീവ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് യൂണിറ്റുകളിലെ ധനസമാഹരണത്തിന്റെ ഉദ്ഘാടനം കാര്‍ഡിഫിലും സ്വാന്‍സിയിലുമായി ഭാരവാഹികള്‍ നിര്‍വഹിച്ചു. അവിടെയും മികച്ച പ്രതികരണമായിരുന്നു.
എല്ലായൂണിറ്റുകളില്‍ നിന്നും വന്‍പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഓരോ യൂണിറ്റുകളിലെയും കൂടാരയോഗങ്ങളില്‍ ക്‌നാനായക്കാരുടെ ആസ്ഥാനമന്ദിരം ചര്‍ച്ചാവിഷയമാണ്. അതിനായി തങ്ങളുടെ വിഹിതം നല്‍കാന്‍ തയ്യാറാണെന്ന് ബഹൂഭൂരിപക്ഷം കൂടാരയോഗങ്ങളും അറിയിച്ചു കഴിഞ്ഞു. ആസ്ഥാന മന്ദിരം പൂര്‍ത്തിയാകുന്നതോടെ ക്നാനായക്കാരുടെ യു.കെ.യുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായമായി അതുമാറും .